ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ നഷ്ടം പെരുപ്പിച്ച് കാട്ടിയതിന് പിന്നില്‍ പിഎസി അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിയുടെ ഇടപെടലുണ്ടെന്ന് ആരോപണം നടത്തിയ മുന്‍ ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ആര്.പി.സിംഗ് മലക്കം മറിഞ്ഞു. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ച് മുരളീ മനോഹര്‍ ജോഷിക്കെതിരെയുള്ള ആരോപണമാക്കുകയായിരുന്നെന്ന് സിംഗ് വ്യക്തമാക്കി. ജോഷിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സ്വാധീനിച്ചതെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസിയിലെ ഒരംഗത്തിന്റെ സ്വാധീനമെന്ന തന്റെ വാക്ക് മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും സിംഗ് കുറ്റപ്പെടുത്തി. പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയിലെ ഒരു ഉദ്യോഗസ്ഥനാണ് നഷ്ടം പെരുപ്പിച്ച് കാട്ടിയതെന്നാണ് സിംഗിന്റെ പുതിയ വാദം. പ്രത്യേക ഫോര്‍മുല അനുസരിച്ച് നഷ്ടം കണക്കാക്കാന്‍ പിഎസിയിലെ ഈ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടിരുന്നതായും സിംഗ് പറഞ്ഞു. എന്നാല്‍ ഈ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താന്‍ സിംഗ് തയ്യാറായില്ല. തുക കൃത്യമായി ഓര്‍ക്കുന്നു എന്നും ഉദ്യോഗസ്ഥന്റെ പേര് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ടില്‍ ഒപ്പ് വയ്ക്കാന്‍ തന്നെ നിര്‍ബന്ധിച്ചത് ഈ ഉദ്യോഗസ്ഥനാണെന്നും സിംഗ് വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ട് പെരുപ്പിച്ചുകാണിച്ചതാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയലക്ഷ്യം കണ്ടല്ല ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലൊരു ആരോപണമുന്നയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസോ സര്‍ക്കാരോ തന്നെ സമീപിച്ചിട്ടില്ലെന്നും സിംഗ് അവകാശപ്പെട്ടു. അന്തിമ റിപ്പോര്‍ട്ടില്‍ ഒപ്പിടാതിരുന്നാല്‍ സിഎജി വിനോദ് റായിയുടെ അപ്രീതിക്ക് പാത്രമാകേണ്ടി വരുമായിരുന്നെന്നും സിംഗ് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. തന്റെ വകുപ്പില്‍ സിഎജിയെ എതിര്‍ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്ന പാരമ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
2ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നത് പെരുപ്പിച്ചുകാണിച്ച കണക്കാണെന്നും വാസ്തവത്തില്‍ 2645 കോടി രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായതെന്നും ആര്.പി.സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കണക്ക് പെരുപ്പിച്ച് കാണിച്ചതിന് പിന്നില്‍ പിഎസി അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിയുടെ സ്വാധീനമുണ്ടെന്ന സിംഗിന്റെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സിംഗ് ഇക്കാര്യം നിഷേധിച്ചത്. സിംഗിന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിംഗ് കോണ്‍ഗ്രസിന്റെ ആളാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബിജെപി പറഞ്ഞിരുന്നു. സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ തന്റെ ഇടപെടലുണ്ടെന്ന ആരോപണം മുതിര്‍ന്ന ബിജെപി നേതാവും പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അധ്യക്ഷനുമായ മുരളീ മനോഹര്‍ ജോഷിയും നിഷേധിക്കുകയുണ്ടായി. സര്‍ക്കാരിന് വേണ്ടി നിക്ഷിപ്ത താത്പര്യം മുന്‍നിര്‍ത്തി സിഎജിയേയും പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ആര്.പി.സിംഗിന്റേതെന്നും ജോഷി ചൂണ്ടിക്കാട്ടിയിരുന്നു. ആര്.പി.സിംഗിന്റെ അവകാശവാദത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തുവന്നിരുന്നു. 2 ജി അഴിമതിക്കേസില്‍ ബിജെപി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു എന്നാണ് സോണിയ പറഞ്ഞത്. എന്നാല്‍ സിംഗ് നിലപാട് മാറ്റിയതോടെ കോണ്‍ഗ്രസ് ഗൂഢാലോചന പുറത്തായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: