ദമാസ്ക്കസ്: സിറിയയുടെ തലസ്ഥാനമായ ദമാസ്ക്കസില്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ വിമതര്‍ വെടിവെച്ചിട്ടതായി ചില വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സേനയും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിലാണ് ഹെലികോപ്റ്ററിനുനേരെ വെടിവെച്ചത്. സംഭവത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ആഗസ്റ്റ് 27 ന് ദമാസ്ക്കസ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടിരുന്നു. അതേസമയം ആഭ്യന്തര കലാപം രൂക്ഷമായികൊണ്ടിരിക്കുന്ന സിറിയയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൈനിക പരിഹാരം സാധ്യമല്ലെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി.സര്‍ക്കാരും വിമതരും തമ്മില്‍ പരസ്പരം സൈന്യത്തെ ഉപയോഗിച്ച് ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഇത് പരിഹാരത്തിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു .ദമാസ്ക്കസിലും വടക്കന്‍ നഗരമായ അലപ്പോയിലും കലാപം തുടരുന്ന സാഹചര്യത്തിലാണ് സൈന്യത്തെ വിന്യസിക്കുന്ന തീരുമാനം.
പ്രശ്ന പരിഹാരത്തിനായി രാഷ്ട്രീയ ചര്‍ച്ചയാണ് കൂടുതല്‍ ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിറിയന്‍ സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്നെ ഏറെ അസ്വസ്ഥനാക്കുന്നുണ്ടെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.അസദിന്റെ ഭരണത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.അതുപോലെ തന്നെ നൂറു കണക്കിനാളുകളാണ് മറ്റ് പല രാജ്യങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നുവാര്ത്താസമ്മേളനത്തില് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: