ആസാം/കൊക്രജാര്‍: അനധികൃത കുടിയേറ്റമാണ് ആസാമിലെ പ്രശ്നങ്ങള്‍ക്ക് കാരണെന്ന് ബോഡോലാന്റ് നേതാവ് ഹഗ്രാമ മൊഹിലാരി. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബോഡോ വിഭാഗത്തിന്റെ തലവനായി ആസാമിലെ ഉള്‍വനങ്ങളില്‍ കഴിഞ്ഞിരുന്ന മൊഹിലാരി കൊക്രജാറിലെത്തിയപ്പോഴാണ് ഇപ്പോഴുള്ള പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കുന്നത്. ഓരോ സംഭവങ്ങളും, ആശങ്കയുളവാക്കുന്നതാണെന്നും പ്രശ്നപരിഹാരത്തിന് കുടിയേറ്റക്കാരെ ഉടന്‍ തന്നെ ഒഴിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോഡോലാന്റ് എംഎല്‍എ പ്രദീപ് ബ്രഹ്മയെ അറസ്റ്റ് ചെയ്തത് ആസാം സര്‍ക്കാരുമായുള്ള തങ്ങളുടെ ഘടകകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ആസാം സര്‍ക്കാരുമായി തങ്ങള്‍ക്ക് ബന്ധമുണ്ട്. സര്‍ക്കാരിന് തങ്ങള്‍ നല്കി വരുന്ന പിന്തുണ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രഹ്മയുടെ കാര്യത്തില്‍ പോലീസ് അന്വേഷണം സത്യസന്ധമല്ലെന്നും അദ്ദേഹത്തിന് മേലുള്ള കുറ്റം എന്താണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും മൊഹിലാരി പറഞ്ഞു.
പ്രാദേശിക ഭരണകൂടമാണ് ബ്രഹ്മയുടെ അറസ്റ്റിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ നിസഹായരാണെന്നും മൊഹിലാരി പറഞ്ഞു.
ജില്ലകളില്‍ താമസിക്കുന്ന ബോഡോ വിഭാഗക്കാര്‍ സുരക്ഷിതരല്ലെന്നും, കഴിഞ്ഞ മാസം ആരംഭിച്ച സംഘര്‍ഷത്തില്‍ നാല് ബോഡോ യുവാക്കളാണ് മുസ്ലീം വിഭാഗക്കാരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവമുണ്ടായില്ലായിരുന്നെങ്കില് ഒരു പക്ഷെ മരണസംഖ്യ വര്ദ്ധിക്കില്ലായിരുന്നുവെന്നും മൊഹിലാരി പറഞ്ഞു. ഇതില്‍ കൂടുതല്‍ ഈ വിഷയത്തെക്കുറിച്ച് താന്‍ എന്തു പറയണമെന്നും മൊഹിലാരി ചോദിച്ചു. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് സ്ഥിരമായി ഒരു പരിഹാരം ഉണ്ടാകുന്നതിന് അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്തുനിന്നും ഒഴിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മൊഹിലാരി പറഞ്ഞു.
സംസ്ഥാനത്ത് ബംഗ്ലാദേശികളുടെ ജനസംഖ്യ വര്‍ദ്ധിച്ചുവരുകയാണെന്നും ഇത് ബോഡോ വിഭാഗക്കാരുടെ സംസ്കാരത്തിനും ജീവിതത്തിനും സമാധാനത്തിനും ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങിളിലുള്ളവര്ക്കെതിരെയുള്ള ഭീഷണി ഗൗരവമായെടുക്കണമെന്നും എല്ലാ പാര്‍ട്ടികളും ഇതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തി അടച്ചിടണമെന്നും ധുബ്രി എംപി ബദ്രുദ്ദാന് അജ്മലിനെതിരെ നടപടി സ്വീകരിക്കണമെന്നും മൊഹിലാരി പറഞ്ഞു. അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയവര്‍ക്ക് പിന്നില്‍ ഇയാളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: