പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ റോയല്‍ ഹോട്ടലില്‍ നിന്നും പിടിയിലായ മതതീവ്രവാദികള്‍ പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ തള്ളി. തടിയന്റവിട നസീറിന്റെ അനുചന്മാരായ കണ്ണൂര്‍ താഴകത്ത് അബ്ദുള്‍ ഹാലീം (35), പൊന്നാനി പാലപ്പെട്ടി സ്വദേശി തണ്ണിതുറക്കല്‍ ഷംനാദ് (24) പെരുമ്പാവൂര്‍ വെങ്ങോല പുത്തന്‍ പുരയില്‍ അനസ്സ് (28) എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞ് ഉത്തരവിട്ടത്. ചൊവ്വാഴ്ച ഇതേ പ്രതികളെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ തിരികെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വക്കീല്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പറഞ്ഞില്ല.
പെരുമ്പാവൂരില്‍ ഇതേ കോടതിയിലെ മുറ്റത്തുവച്ച് മലയാറ്റൂര്‍ രതീഷിനെ കൊലപ്പെടുത്താനാണ് പ്രതികള്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ നോമ്പുതുറക്കായിട്ടാണ് പ്രതികള്‍ മൂന്നുപേരും പെരുമ്പാവൂരില്‍ എത്തിയതെന്നും ഇതിന് ശേഷം റോയല്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്നുമാണ് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ വല്ലം സ്വദേശി അബു നല്കിയ 10 ലക്ഷം രൂപയുടെ ക്വട്ടേഷന്റെ ബാക്കിതുകയും വാഹനവും കൈക്കലാക്കാനാണ് ഇവര്‍ പെരുമ്പാവൂരിലെത്തിയതെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു.
പൂക്കടശ്ശേരി റഹീം വധക്കേസിലും, കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസുകളില്‍ പ്രതിയായ അനസിന്റെ ബുദ്ധിയെതുടര്ന്നാണ് കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നും ഇവര്‍ പിന്തിരിഞ്ഞത്. എന്നാല്‍ നിസ്ക്കരിക്കാനും, നോമ്പുതുറക്കാനുമെന്ന് പറഞ്ഞെത്തിയവരെ തോക്കുചൂണ്ടിയാണ് ക്രൈംബ്രാഞ്ച് സംഘം കീഴ്പ്പെടുത്തിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ക്വട്ടേഷന്‍ നല്കിയ അബുവിനേയും ബെന്നിയേയും കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഇവരുടെ കൃത്യമായ മേല്‍വിലാസം പോലും ലഭ്യമായില്ലെന്ന പോലീസിന്റെ സംസാരം പൊതുജനങ്ങളില്‍ സംശയം ഉണര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: