കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറസ്റ്റ് പാര്‍ട്ടിയുടെ ജില്ലയിലെ മാടമ്പി നേതൃത്വത്തിനുള്ള നിയമത്തിന്റെ അതിശക്തമായ പ്രഹരമായി. കൊല്ലാനും കൊല്ലിക്കാനും തിട്ടൂരം വാങ്ങിയ തങ്ങള്‍ എന്നും നിയമത്തിനതീതരാണെന്നും തങ്ങളെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാവില്ലെന്നുമുള്ള ജയരാജത്രയങ്ങളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ലോബിയുടെ അഹന്തക്കും നിയമവാഴ്ചക്കെതിരായ വെല്ലുവിളിക്കും എതിരെയുള്ള താക്കീത് കൂടിയായി ഇന്നലെ നടന്ന ജയരാജന്റെ അറസ്റ്റ്.
തളിപ്പറമ്പ് അരിയിലിലെ എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്ത്തകന് യു.വി.വേണു നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ 38-ാം പ്രതിയാക്കി 118-ാം വകുപ്പ് പ്രകാരം ജയരാജനെ അറസ്റ്റ് ചെയ്ത്. കേസില്‍ ടി.വി.രാജേഷ് എംഎല്‍എ 39-ാം പ്രതിയാണ്. രാജേഷിന്റെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന.
ഇന്നലെ കാലത്ത് 11.20 ഓടെയാണ് ജയരാജന് സിപിഎം നേതാക്കളോടും അഭിഭാഷകരോടും ഒപ്പം മൂന്നാമതും ചോദ്യം ചെയ്യുന്നതിനായി പോലീസ് ആവശ്യപ്പെട്ടത് പ്രകാരം കണ്ണൂര്‍ സിഐ ഓഫീസിലെത്തിയത്. ഷുക്കൂര്‍ വധക്കേസില്‍ ലഭിച്ച തെളിവുകള്‍ പ്രകാരം താങ്കളെ അറസ്റ്റ് ചെയ്യുന്നതായി ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്.നായര്‍ അറിയിച്ചപ്പോള്‍ എന്താണ് തനിക്കെതിരായ തെളിവെന്നും മറ്റും ചോദിച്ച് ജയരാജന് പോലീസിനെ വീണ്ടും വെല്ലുവിളിക്കുകയായിരുന്നു. മറുപടിയൊന്നും നല്‍കാതെ സംയമനം പാലിച്ച പോലീസ് ജയരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി 12.30 ന് കോടതിയില്‍ ഹാജരാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്യുകയായിരുന്നു. ഇതോടെ പാര്‍ട്ടി മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം ജില്ലയിലെങ്ങും അക്രമപരമ്പരകള്‍ക്കും തുടക്കമായി.
കൊലപാതക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തലത്തിലുള്ള നേതാവ് അറസ്റ്റിലാവുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമായി. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി കണ്ണൂര്‍ ജില്ലയെ കുരുതിക്കളമാക്കിയ അറുകൊല രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ജയരാജന്റെ പങ്ക് എന്നും വിവാദമായിരുന്നു.
എതിരാളികളെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും ഭയപ്പെടുത്തി വരുതിയിലാക്കുകയോ നിശബ്ദമാക്കുകയോ ചെയ്യുന്ന മാര്‍ക്സിസ്റ്റ് ശൈലിയുടെ വക്താവും പ്രയോക്താവുമായിരുന്നു ജയരാജന്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആശ്രിത വാത്സല്യത്തിലുടെ കൂത്തുപറമ്പ് രാഷ്ട്രീയത്തില്‍ നിന്നും ജില്ലാ രാഷ്ട്രീയത്തിലെത്തിയ കിഴക്കേ കതിരൂര്‍ സ്വദേശി പാറായി വീട്ടില്‍ ജയരാജന് എന്ന പി.ജയരാജന്, ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടപ്പോഴാണ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാവുന്നത്. പാര്‍ട്ടി ക്രിമിനലുകളെ ഏകോപിപ്പിക്കാനും തിട്ടൂരങ്ങള്‍ നടപ്പിലാക്കാനും ജയരാജനുള്ള കഴിവാണ് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള ചവിട്ടുപടിയായത്. കതിരൂര്‍ മേഖലയില്‍ ജയരാജന്റെ മാടമ്പി രാഷ്ട്രീയത്തിനെതിരെ വെല്ലുവിളിയുയര്‍ത്തിയ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ ജയരാജന്റെ നേതൃത്വത്തില്‍ നടന്ന ക്രൂരമായ അതിക്രമങ്ങളില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നതുമായ ഇരകള്‍ നിരവധിയാണ്. കതിരൂര്‍ മേഖലയില്‍ താനറിയാതെ ഒരീച്ച പോലും പറക്കരുതെന്ന ജയരാജന്റെ കല്‍പ്പന സഹിക്കാനാവാത്തതിനെ തുടര്‍ന്നുണ്ടായ തദ്ദേശവാസികളുടെ പ്രതികരണമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തിരുവോണ നാളിലുണ്ടായ തിരിച്ചടി.
നിയതിയുടെ ഇത്തരം തിരിച്ചടികള്‍ ഇപ്പോഴും അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് സമീപകാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ അച്ഛന്റെ മകനാവാനുള്ള ശ്രമത്തില്‍ ജയരാജന്റെ മകന് ബോംബ് നിര്മ്മിക്കുന്നതിനടയില് പൊട്ടിത്തെറിച്ച് പരിക്കേല്ക്കാനിടയായതും സമീപനാളില്‍ മറ്റൊരു മകനെതിരെ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണങ്ങളും ഈ തിരിച്ചടികളുടെ തുടര്‍ച്ചയാണ്. ഏറ്റവും ഒടുവിലായി ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അഴികള്‍ക്കുള്ളിലേക്ക് പോകുമ്പോഴും നിയതിയുടെ തിരിച്ചടി ജയരാജനെ വേട്ടയാടുകയാണ്. കൊലക്കത്തിയുമായി എതിരാളികളുടെ തല കൊയ്യാന്‍ പറഞ്ഞയച്ച സിപിഎം നേതൃത്വത്തിലെ ഉന്നതര്‍ തന്നെ ഒടുവില്‍ ജയിലിലേക്ക് പോകുമ്പോള്‍ ബൂമറാംഗ് പോലെ തിരിച്ചടികള്‍ സിപിഎമ്മിനെയും വേട്ടയാടുകയാണ്.
എ.ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: