തിരുവനന്തപുരം: ഹിന്ദുത്വം ലക്ഷ്യം വയ്ക്കുന്ന വിശ്വമാനവികതയുടെ തുടക്കം ഹിന്ദു കുടുംബബന്ധങ്ങളില്‍ നിന്നാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. അധികാരം പിടിച്ചെടുത്ത ശേഷം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ആശയമല്ല ഹിന്ദുത്വം. മറിച്ച് ജനങ്ങള്‍ സ്വയം ആചരിച്ച് പ്രാവര്‍ത്തികമാക്കുന്നതാണ് ഹിന്ദുത്വം. അത് ഭരണാധികാരികളുടെ ഉത്തരവുകളിലൂടെ നടപ്പാക്കിയതല്ല. ഞാന്‍ എന്റേത് എന്ന ചിന്ത വെടിഞ്ഞ് ലോകം എന്റെ കുടുംബം എന്നു പഠിപ്പിക്കുന്നതാണ് ഹിന്ദുത്വം. അവര്‍ പറഞ്ഞു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ ഹിന്ദുകുടുംബ മാനേജ്മെന്റ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍.
വ്യക്തികളുടെ മരണശേഷം പോലും ആചരണങ്ങളിലൂടെ അവരുമായി ബന്ധം നിലനിര്‍ത്തുന്നതാണ് ഹിന്ദുവിന്റെ കുടുംബസങ്കല്പം. വ്യക്തിയില്‍ നിന്നും കുടുംബത്തിലൂടെ സമൂഹമായി വളര്‍ന്ന് രാഷ്ട്രമായി മാറുന്നതാണ് നമ്മുടെ പാരമ്പര്യം. ഇവിടെ കുടുംബാംഗങ്ങള്‍ പാരസ്പര്യത്തോടെ ഒത്തു പോയില്ലെങ്കില്‍ എല്ലാം ഛിന്നഭിന്നമാകും. കുടുംബാംഗങ്ങള്‍ക്ക് കൂട്ടുത്തരവാദിത്വമാണുള്ളത്. അധികാരം ഒരാള്‍ക്ക് അവകാശം മറ്റുള്ളവര്‍ക്ക് എന്ന തത്ത്വമല്ല ഹിന്ദു കുടുംബസങ്കല്പത്തിലുള്ളത്. പൗരന് അനുഷ്ഠിക്കാനുള്ള കടമകളാണ് നമ്മുടെ രാഷ്ട്ര സങ്കല്പത്തിലുള്ളത്. അല്ലാതെ അവകാശങ്ങളെ കുറിച്ചു മാത്രം നിലവിളിക്കുന്നതല്ല. വ്യക്തികള്‍ ഉത്തരവാദിത്വങ്ങള്‍ മറന്നപ്പോള്‍ കുടുംബം മാത്രമല്ല സമൂഹം പോലും തകര്‍ന്നു. ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി.
ആഹാരം ആരോഗ്യത്തിനു വേണ്ടി എന്നതായിരുന്നു ഭാരതീയ സങ്കല്പം. ഈ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിച്ചതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ദുരിതത്തിനു കാരണം. കുടുംബങ്ങളില്‍ അമ്മമാര്‍ പാകം ചെയ്യുന്ന ആഹാരത്തില്‍ സ്നേഹവും കൂടി കലര്‍ന്നിരിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന സംതൃപ്തി മനസ്സിന്റെ ഭാവമാണ്. ഇക്കാര്യം വീടുകളില്‍ നിന്നും നാം പഠിക്കാന്‍ മറന്നപ്പോള്‍ ആര്‍ത്തി ജീവിതത്തിന്റെ മുഖമുദ്രയായി. ആര്‍ത്തി മൂത്ത് ഭൗതിക സുരക്ഷിതത്വമില്ലാതെ ഭൂമിയടക്കം എല്ലാം വിറ്റുതുലച്ച് ദരിദ്രരായി മാറുന്നത് നമ്മുടെ ശീലമായി മാറി. സമ്പത്തില്ലാത്തവന് മറ്റുള്ളവരുടെ അടിമയാണെന്ന സത്യം നാം തിരിച്ചറിയണം. കള്ളനോട്ടിനും കള്ളപ്പണത്തിനും വശപ്പെട്ട് മുക്കാല്‍ ചക്രത്തിന് വിറ്റുതുലയ്ക്കാനുള്ളതല്ല നമ്മുടെ പൂര്‍വികര്‍ നമുക്കു നല്കിയ ഭൂമി. ഭൂമി നമ്മുടെ അമ്മയാണെന്ന സത്യം മനസിലാക്കണം. ബിപിഎല്‍ ആകാതെ അന്തസ്സായി സ്വയം അധ്വാനിച്ച് എപിഎല്‍ ആകുന്നതാണ് യഥാര്‍ഥ ഹിന്ദുത്വം. ഇങ്ങനെ അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന വ്യക്തിത്വമാണ് ചെറുബാല്യത്തില്‍ കാലിമേക്കാന് തയ്യാറായ ശ്രീകൃഷ്ണന് നമുക്കു പറഞ്ഞു തരുന്നത്. ടീച്ചര്‍ പറഞ്ഞു.
ഭൂമി കൈവശപ്പെടുത്തുന്നവര്‍ നമുക്കു മേല്‍ അധീശത്വം സ്ഥാപിക്കും. അധികാരം നേടും. അങ്ങനെയുള്ളവര്‍ നമ്മുടെ പെണ്‍കുട്ടികളെയും ചതിച്ച് സ്വന്തമാക്കും. ഇങ്ങനെ മണ്ണും പെണ്ണും നഷ്ടപ്പെട്ടാല്‍ നമ്മുടെ സംസ്കാരം നശിക്കും. മണ്ണിനെയും പെണ്ണിനെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന മാരീചന്മാരെ നമ്മുടെ കുമാരിമാര്‍ തിരിച്ചറിയണം. അവരുടെ പ്രലോഭനങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് നാം നേടണം. അങ്ങനെ നമ്മുടെ കുട്ടികളും ഹിന്ദുസമൂഹവും പോകേണ്ട വഴിക്ക് തെളിക്കുകയാണ് വേണ്ടത്. പരസ്പരം പോരടിക്കാതെ ഐക്യത്തിന്റെയും വിട്ടു വീഴ്ചയുടെയും പാത ഹിന്ദുസമൂഹം തിരഞ്ഞെടുക്കണം. യഥാര്‍ഥ ശത്രുവിനെ ഹിന്ദുക്കള്‍ തിരിച്ചറിയണം. ഇത് നമ്മില്‍ നിന്നും ആധുനിക ലോകം പ്രതീക്ഷിക്കുകയാണെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി. ഹിന്ദുഐക്യവേദി സംസ്ഥാന ട്രഷറര്‍ അരവിന്ദാക്ഷന് നായര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാമി ജ്യോതിര്‍മയാനന്ദ ഭദ്രദീപം തെളിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം കായംകുളം ബാബു ഭക്തിഗാനം ആലപിച്ചു. തിരുമല അനില്‍ സ്വാഗതവും റജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: