കോഴിക്കോട്: വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന നയപരമായ തീരുമാനങ്ങളെടുക്കുന്നത് യുഡിഎഫും ക്യാബിനറ്റുമാണെന്നും ഇക്കാര്യത്തില്‍ വല്ല പുഴുക്കുത്തുകള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അഭിപ്രായപ്പെട്ടു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംഘടിപ്പിച്ച ഭാഷാസമര സ്മൃതിപരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏരിയാ ഇന്റന്‍സീവ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ധനവകുപ്പിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അത്തരമൊരുതീരുമാനമുണ്ടായിട്ടുണ്ടെങ്കില് അത് മന്ത്രിസഭയുടെ പരിഗണനക്ക് വരുമെന്നും വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. എ.ഐ.പി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള നീക്കത്തെ ധനവകുപ്പ് എതിര്ത്തതായുള്ള മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രിസഭയാണ് ഇതുസംബന്ധിച്ച ഫയല്‍ ധനവകുപ്പിന് അയച്ചത്. മന്ത്രിസഭ തന്നെ തുടര്‍ തീരുമാനം കൈക്കൊള്ളും.
എയ്ഡഡ് പദവി നല്‍കണമെന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിനുള്ളത്. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദംചെലുത്തും. രണ്ട് കോടി രൂപ മാത്രമാണ് അധികബാധ്യതവരുന്നത്. ഇതിലും അധികബാധ്യതവരുന്നുണ്ടെങ്കില് ധനകാര്യവകുപ്പാണ് വിശദീകരിക്കേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവരാണ് അധ്യാപകര്‍. അതുകൊണ്ട് തന്നെ അധികബാധ്യതവരില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സ്കൂളില്‍ അറബിക് അധ്യാപകതസ്തിക അനുവദിക്കാന്‍ 28 മുസ്ലീംകുട്ടികളുണ്ടാവണമെന്ന കെ.ഇ.ആര് വ്യവസ്ഥ ഭേദഗതി ചെയ്യുമെന്നും ഇത് അറബിക് പഠിക്കാന്‍ താത്പര്യമുള്ള 28 കുട്ടികള്‍ ഉണ്ടെങ്കില്‍ എന്നാക്കുമെന്നും അബ്ദുറബ്ബ് പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ കാര്യങ്ങള്‍ താന്‍ മാത്രമല്ല തീരുമാനിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: