പാലക്കാട്: സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ എം.എ.ബേബിക്കെതിരെ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. സിപിഎം വിദ്യാര്‍ത്ഥി സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പിബി അംഗത്തിനെതിരെ വിമര്‍ശനമുയരുന്നത്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തേക്ക് വരികയും ആ സംഘടനയുടെ അധ്യക്ഷപദവി വഹിക്കുകയും ചെയ്തിരുന്ന നേതാവിനെയാണ് ഇവിടെ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിമര്‍ശനത്തിന് വിധേയനാക്കിയത്.
വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ ബേബി പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹത്തിന്റെ പ്രകടനം പരിതാപകരമായിരുന്നെന്നും സമ്മേളനത്തില്‍ ആരോപണമുയര്‍ന്നു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധിച്ചില്ലെന്ന് മാത്രമല്ല ബേബിയുടെ ഭരണകാലത്ത് അവ കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തുവെന്ന് സൂചിപ്പിക്കപ്പെട്ടു. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ അവര്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനോ വിദ്യാഭ്യാസമന്ത്രി ആയിരിക്കെ ബേബി കൂട്ടാക്കിയില്ല. ബേബിയുടെ ഭരണം എസ്എഫ്ഐക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും അപമാനകരമായിരുന്നുവെന്ന് സമ്മേളനത്തില്‍ വിമര്‍ശിക്കപ്പെട്ടു.
എസ്എഫ്ഐ സമ്മേളനത്തില്‍ പിബി അംഗമായ ബേബിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത് സിപിഎം നേതൃത്വം ഗൗരവമായി കാണുമെന്ന് പാര്‍ട്ടിയില്‍ ബേബിയോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയായി എസ്എഫ്ഐയുടെ വിമര്‍ശനത്തെ വീക്ഷിക്കുമെന്നും വ്യക്തമാക്കപ്പെട്ടു. ഒഞ്ചിയത്ത് കൊലചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരനെ എസ്എഫ്ഐ സമ്മേളനം അനുസ്മരിച്ചതും സിപിഎം സംസ്ഥാന നേതൃത്വത്തിന് രസിച്ചിട്ടില്ല. ടി.പി.ചന്ദ്രശേഖരനെ സമ്മേളനവേദിയില്‍ വച്ച് ഔപചാരികമായി അനുസ്മരിച്ചതുവഴി എസ്എഫ്ഐ പാര്‍ട്ടിവിരുദ്ധരുടെ സംഘഗാനത്തില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളിയാവുകയാണുണ്ടായത്.
സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനവും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ എസ്എഫ്ഐ ഘടകവും ചന്ദ്രശേഖരന് വധത്തെ അപലപിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇക്കാരണത്താല്‍ ജെഎന്‍യുവിലെ എസ്എഫ്ഐ കമ്മറ്റിയെതന്നെ പിരിച്ചുവിട്ടിരുന്നു. ഇനിയുള്ള നാളുകളില്‍ എസ്എഫ്ഐയില്‍നിന്ന് സിപിഎമ്മിനെതിരെ കൂടുതല്‍ വിമത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. ബേബിക്കെതിരായ വിമര്‍ശനം അതിന്റെ തുടക്കം മാത്രമത്രെ. എന്നാല്‍ ബേബിയെ വിമര്‍ശിച്ചത് പാര്‍ട്ടിയെയോ പാര്‍ട്ടി നേതൃത്വത്തെയോ വിമര്‍ശിച്ചതായി കാണേണ്ടതില്ലെന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: