കൊച്ചി: ക്രൈം നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസ്സും അധികാരബന്ധങ്ങളെയുംകുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആവശ്യത്തെ സ്വാഗതംചെയ്യുന്നതായി ക്രൈം നന്ദകുമാര്‍ അറിയിച്ചു. കവിയൂര്‍ കേസില്‍ സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ആവശ്യം.കവിയൂര്‍ കേസില്‍ പ്രതിയായ ലതാനായരെ സ്വാധീനിച്ച് പ്രമുഖ നേതാക്കന്മാരുടെ പേരു പറയാന്‍ പ്രേരിപ്പിക്കുക, അതിനായി 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ വാഗ്ദാനംചെയ്യുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സിബിഐ അഡീഷണല്‍ സൂപ്രണ്ട് ക്രൈം നന്ദകുമാറിനെതിരെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
അനഘയുടെ പിതാവ് നാരായണന് നമ്പൂതിരിക്കെതിരെ അനഘയുടെ സഹപാഠി രമ്യാരാജനെ സിബിഐ കേസില്‍ ഹാജരാക്കിയിരുന്നു. പിതാവ് പീഡിപ്പിച്ചതായി രമ്യയോട് അനഘ വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു സിബിഐ വാദം. എന്നാല്‍ ഇക്കാര്യങ്ങള്‍ രമ്യാരാജന്‍ നിഷേധിച്ചിരുന്നു.
നാരായണന് നമ്പൂതിരി മകളെ പീഡിപ്പിച്ചുവെന്ന സിബിഐ കണ്ടെത്തല്‍ തെറ്റാണെന്നും അനഘയെ ഇടപാടുകാരിയായ ലതാനായര്‍ ഏതെല്ലാം രാഷ്ട്രീയനേതാക്കന്മാര്ക്ക് കാഴ്ചവെച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം സ്പെഷ്യല്‍ സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. സിബിഐയുടെ തെറ്റായ റിപ്പോര്‍ട്ടിനെതിരെ നാരായണന് നമ്പൂതിരിയുടെ സഹോദരന് ഉണ്ണികൃഷ്ണന് നമ്പൂതിരി അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അനഘയെ പിതാവ് പീഡിപ്പിച്ചുവെന്ന് ലതാനായര്‍ വെളിപ്പെടുത്തിയെന്നും താന്‍ ലതാനായര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നുമുള്ള വെളിപ്പെടുത്തലുകളുമായി സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ രംഗത്തെത്തിയിരിക്കുന്നതെന്നും ക്രൈം നന്ദകുമാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: