മുംബൈ: ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് മുമ്പാകെ ഹാജരായ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിനെതിരെ മൊഴി നല്കി.
2010 നവംബറില്‍ അഴിമതിയാരോപണം ഉര്‍ന്നതോടെ ചവാന് മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു.സിബിഐ ഫയല്‍ ചെയ്ത കേസില്‍ ചവാനെ കൂടാതെ 14 പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ കൂടാതെ വിരമിച്ച നിരവധി മുന്‍ സൈനികോദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുണ്ട്. എന്നാല്‍ റവന്യൂ മന്ത്രയായിരിക്കെ തന്റെ പരിധിക്കപ്പുറമായിരുന്നു ഇടപാടുകള്‍ നടന്നതെന്ന് ചവാന് വ്യക്തമാക്കി. മുംബൈ നഗരത്തിലെയും മറ്റു സ്ഥലങ്ങളിലെയും ഭൂമി ഇടപാട് നടന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നെന്നും ഇതിന് ഉത്തരവാദി വിലാസ്റാവു ദേശ്മുഖാണെന്നും ചവാന് കുറ്റപ്പെടുത്തി.ദേശ്മുഖ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആദര്‍ശ് ഭൂമിക്കനുകൂലമായ കത്ത് നല്‍കുകയായിരുന്നു.
ദേശ്മുഖ് മുഖ്യമന്ത്രിയായ 1999- 2003 കാലയളവില്‍ ചവാന് റവന്യൂ മന്തിയായിരുന്നു.
റവന്യൂ വകുപ്പില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് പ്രന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശയോടെ റവന്യു മന്ത്രിയുടെ കൈയിലെത്തുക.തുടര്‍ന്ന് അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുകയാണ് പതിവെന്ന് ചവാന് വ്യക്തമാക്കി.വിവാദമായ ആദര്‍ശ് ഫ്ലാറ്റിന് ഭൂമി അനുവദിക്കുന്നതില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ചവാന് അവകാശപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്ച്ച അന്വേഷണ കമ്മീഷന് മുമ്പാകെ ഹാജരായ ദേശ്മുഖ് ആദര്‍ശ് ഫ്ലാറ്റിന് ഭൂമി അനുവദിക്കുന്നതു സംബന്ധിച്ച് റവന്യു വകുപ്പ് തന്നെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
2000 ജൂണില്‍ റവന്യൂ മന്ത്രി ചവാനുമായി കൂടിക്കാഴ്ച്ച നടത്തിയതിനെക്കുറിച്ച് ആദര്‍ശ് സൊസൈറ്റി തനിക്ക് കത്തെഴുതിയിരുന്നതായി ദേശ്മുഖ് അന്വേഷണ കമ്മീഷന് മുമ്പാകെ പറഞ്ഞിരുന്നു.റവന്യൂ വകുപ്പിന് ആ കത്ത് കൈമാറിയിരുന്നെങ്കിലും അവര്‍ അത് തിരിച്ചു നല്‍കിയില്ലെന്ന് അദ്ദേഹമറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് തനിക്കറിയില്ലെന്നാണ് ചവാന് അന്വേഷണ കമ്മീഷന് അംഗം പി. സുബ്രഹ്മണ്യന്റെ ചോദ്യത്തോട്് പ്രതികരിച്ചത്.
സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ റവന്യൂ മന്ത്രിയായിരുന്ന ചവാന് അനധികൃതമായി മറ്റുള്ളവര്‍ക്ക് നല്‍കുകയായിരുന്നു.തിങ്കളാഴ്ച്ചയും ചവാനെ ചോദ്യം ചെയ്യും.
ജൂണ്‍ 27 ന് കേസിലെ മറ്റൊരു പ്രതിയായ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അന്വേഷണ കമ്മീഷന് മുമ്പാകെ ഹജരായിരുന്നു.ആദര്‍ശ് ഫ്ലാറ്റ് സംബന്ധിച്ച എല്ലാകാര്യങ്ങളും കൈകാര്യം ചെയ്തത് റവന്യു വകുപ്പാണെന്ന് ദേശ്മുഖ് അന്വേഷണ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ദേശ്മുഖിന് മുമ്പ് മറ്റൊരു മുന്‍ മുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡയെയും സിബിഐ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: