കോഴിക്കോട് : ടി.പി. ചന്ദ്രശേഖരന് കൊലപാതക കേസില്‍ ഇന്നലെ പിടിയിലായത് സിപിഎമ്മിന്റെ നാദാപുരം മോഡല്‍ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവ്. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ നിരന്തരമായുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന സിപിഎമ്മിന്റെ ക്രിമിനല്‍ സംഘവുമായി വളരെ അടുപ്പമുള്ള നേതാവാണ് പി.മോഹനന്.
നാദാപുരം, മേപ്പയൂര്‍, കുന്നുമ്മല്‍ ഏരിയാകമ്മറ്റികളുടെ കീഴില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മോഹനന് പങ്കുള്ളതായി പലപ്പോഴും പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും രാഷ്ട്രീയ-ഭരണ സ്വാധീനമുപയോഗിച്ച് കേസുകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അമ്പലക്കുളങ്ങരയില്‍ ആര്‍എസ്എസ് കുന്നുമ്മല്‍ ഖണ്ഡ് കാര്യവാഹായിരുന്ന എം.പി.കുമാരനെ കൊലപ്പെടുത്തിയ കേസില്‍ എഫ്ഐആറില്‍ മോഹനന് പ്രതിചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ എഫ്ഐആറില്‍ നിന്നും ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.
വ്യാജ ജാതിസര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജോലി നേടി എന്ന കാരണത്താല്‍ സര്‍വീസില്‍നിന്നും നീക്കം ചെയ്യപ്പെട്ട അന്നത്തെ വടകര റൂറല്‍ എസ്.പി.യുടെ സഹായത്തോടെയാണ് കുറ്റപത്രത്തില്‍ നിന്നും മോഹനന് ഒഴിവാക്കപ്പെട്ടത്. എന്നാല്‍ കേസ് വിചാരണക്കിടെ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മോഹനന്റെ പങ്ക് തെളിവായി സ്വീകരിച്ച് ഐപിസി 319 പ്രകാരം മോഹനനെ 32-ാം പ്രതിയായി കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അന്വേഷണത്തിലെ ഗുരുതരമായ പാളിച്ചമൂലം മോഹനനടക്കം 25 പേരെ കോടതി വെറുതെവിടുകയാണുണ്ടായത്.
ബിജെപി പ്രവര്‍ത്തകരായ മൂത്തേടത്ത് ഭാസ്കരന്‍മാസ്റ്റര്‍, മടാക്കല്കുമാരന് എന്നിവര്‍ ജൂണ്‍ 29ന് കൊലചെയ്യപ്പെട്ട കേസിലും പ്രതിയാണ് ഇയാള്‍. വളയം മേഖലയിലെ സംഘര്‍ഷത്തിന് ചുക്കാന്‍പിടിച്ചിരുന്ന ചുഴലിയിലെ സിപിഎം ക്രിമിനല്‍ സംഘമായ എല്‍ടിടിഇ ഗ്യാംങ്ങുമായി അടുത്ത ബന്ധമുള്ള നേതാവാണ് പി.മോഹനന്. പ്രാദേശിക സിപിഎം നേതൃത്വവുമായി പലപ്പോഴും ഇടഞ്ഞുനിന്നിരുന്ന ഇവരെ സംരക്ഷിച്ചത് ജില്ലയിലെ ഉന്നത നേതൃത്വമായിരുന്നു. നാദാപുരം, കുന്നുമ്മല്‍ മേഖലകളില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പാനൂര്‍, തലശ്ശേരി ഏരിയകളിലെ പാര്‍ട്ടി ക്രിമിനല്‍ സംഘങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പാനൂര്‍, തലശ്ശേരി ഭാഗത്തെ സംഘര്‍ഷങ്ങള്‍ക്ക് വളയം, ചെക്യാട്, നാദാപുരം ഭാഗത്തുനിന്നും പാര്‍ട്ടിയുടെ കൊലയാളി സംഘം പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ക്കെല്ലാം ക്രിമിനല്‍ സംഘങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് സൂത്രധാരത്വം വഹിച്ചത് മോഹനനായിരുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് കുഞ്ഞനന്തന്റെ മൊഴി.
സിപിഎം അക്രമത്തില്‍ കൊലചെയ്യപ്പെട്ട വളയത്തെ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ 15-ാം ബലിദാന ദിനത്തില്‍ത്തന്നെയാണ് മോഹനന് ഇന്നലെ അറസ്റ്റിലാവുന്നത്. ചെക്യാട് സ്വദേശിയായ മോഹനന് കെ.കെ.ലതിക എംഎല്‍എയെ വിവാഹം ചെയ്തതിന് ശേഷമാണ് കക്കട്ടിലിനടുത്ത് മണിയൂര്‍ താഴ താമസമാക്കിയത്. ഇന്നലെ വടകരയില്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടത് വളയം, കുന്നുമ്മല്‍ എന്നിവിടങ്ങളിലെ സിപിഎം ക്രിമിനല്‍ സംഘത്തില്‍ പെട്ടവരായിരുന്നു.
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രമുഖനായ മോഹനന് ചന്ദ്രശേഖരന് കൊലപാതകത്തില്‍ പിടിക്കപ്പെടുമെന്ന് പാര്‍ട്ടി നേതൃത്വത്തിന്നറിയാമായിരുന്നു. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന് വിനോദസഞ്ചാരത്തിന് ചൈനയിലേക്ക് പോയപ്പോള്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയില്‍ പാര്‍ട്ടിയിലെ രണ്ടാമനായ മോഹനനെ ഒഴിവാക്കി എം.ഭാസ്കരന് ചുമതല നല്‍കിയത് ഇതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: