തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരളത്തില്‍നിന്ന് ഒഴിവുള്ള മൂന്നു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്. നിയമസഭാ മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളിലാണു തെരഞ്ഞെടുപ്പു നടക്കുന്നത്. വൈകുന്നേരം അഞ്ചിനു വോട്ടെണ്ണല്‍ ആരംഭിക്കും. അഞ്ചരയോടെ ഫലമറിയാം.
നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറി പി.കെ.മുരളീധരനാണ് റിട്ടേണിങ് ഓഫീസര്‍. യു.ഡി.എഫില്‍നിന്നും എല്‍.ഡി.എഫില്‍നിന്നും രണ്ടു സ്ഥാനാര്‍ഥികള്‍ വീതം മത്സരിക്കുന്നുണ്ട്. വോട്ടുബലംവച്ച് യു.ഡി.എഫിനു രണ്ടു പേരെയും എല്‍.ഡി.എഫിന് ഒരാളെയും ജയിപ്പിക്കാനാകും. യു.ഡി.എഫില്‍നിന്നു കോണ്‍ഗ്രസിലെ പ്രഫ. പി.ജെ. കുര്യനും കേരള കോണ്‍ഗ്രസ് -എമ്മിലെ ജോയി ഏബ്രഹാമുമാണു സ്ഥാനാര്‍ഥികള്‍.
സി.പി.എമ്മിലെ സി.പി. നാരായണനും സി.പി.ഐയിലെ സി.എന്‍. ചന്ദ്രനുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ സി.പി. നാരായണനു ജയിക്കാനാവശ്യമായ വോട്ട് പ്രതിപക്ഷത്തുണ്ട്. ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ 36 വോട്ടു വേണം. ഇതനുസരിച്ച് യു.ഡി.എഫിന്റെ രണ്ടു സ്ഥാനാര്‍ഥികളും എല്‍.ഡി.എഫില്‍ ഒരാളും ജയിക്കേണ്ടതാണ്.
നിയമസഭയില്‍ യു.ഡി.എഫിന് 73ഉം എല്‍.ഡി.എഫിന് 67 ഉം അംഗങ്ങളാണുള്ളത്. ഇതില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ലൂഡി ലൂയിസിനു രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടില്ല. അതിനാല്‍ യു.ഡി.എഫില്‍നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് 72 പേര്‍ക്കു മാത്രമാണു വോട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: