ഇസ്ലാമാബാദ്: രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് രാജ്യത്തെ ഗോത്രമേഖലകളില്‍ യുഎസ് വ്യോമാക്രമണങ്ങള്‍ നടത്തുന്നതെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു.
അടുത്ത മാസങ്ങളിലായി പാക്കിസ്ഥാനില്‍ വ്യോമാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗിലാനി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വര്‍ഷമാണ് അമേരിക്കയില്‍ ഇപ്പോള്‍. രാഷ്ട്രീയമായ ലക്ഷ്യങ്ങളാണ് ഒബാമയുടെ തീരുമാനത്തിന് മുന്നിലുള്ളത്. ലാഹോറില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞയാഴ്ച കാബൂള്‍ സന്ദര്‍ശനത്തിനായി എത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.പാക്കിസ്ഥാന്റെ കാര്യത്തില്‍ യുഎസിന്റെ ക്ഷമ നശിച്ചുവെന്നും രാജ്യത്തെ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത് പാക് സര്‍ക്കാരാണെന്നും പനേറ്റ പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് പ്രസ്താവന പാക് സര്‍ക്കാര്‍ അപ്പാടെ നിരാകരിച്ചിരുന്നു.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയപ്പോഴും പാക്കിസ്ഥാനെ പനേറ്റ വിമര്‍ശിച്ചിരുന്നു. പാക്കിസ്ഥാനിലെ ഗോത്ര മേഖലകളില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരുമെന്ന് പനേറ്റ പറഞ്ഞിരുന്നു. അയല്‍ രാജ്യങ്ങളായ ഇറാന്, ചൈന, അഫ്ഗാനിസ്ഥാന്, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി പാക്കിസ്ഥാന് രാഷ്ട്രീയ, വ്യാപാര ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഇത് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കുമെന്നും ഗിലാനി വ്യക്തമാക്കി.
ഇറാന്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി പാക് സര്‍ക്കാരിന് ചില ഊര്‍ജ്ജ പദ്ധതികളും ഉണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ പാത തുറക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യം പരിഗണിച്ചു മാത്രമേ പാത തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയുള്ളൂ എന്നായിരുന്നു ഗിലാനിയുടെ മറുപടി.
ദേശീയ സുരക്ഷ സംബന്ധിച്ച പാര്‍ലമെന്ററി കമ്മറ്റിയുടെ ശുപാര്‍ശകളുടെ വെളിച്ചത്തില്‍ മാത്രമേ നാറ്റോ പാത തുടരുന്നതു സംബന്ധിച്ച് യുഎസുമായി ചര്‍ച്ച നടത്തുകയുള്ളൂ എന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: