മുംബൈ: 13/7 ലെ ദല്‍ഹി സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ യാസിന് ഭട്കലിന് അധോലോക ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അറിയിച്ചു. 1993 ലെ സ്ഫോടന പരമ്പരകളിലെ മുഖ്യ പ്രതിയും ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുസാഫര്‍ കോല എന്ന ഭീകരനുമായി യാസിന് ഭട്കലിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു. ദുബായ് ആസ്ഥാനമായാണ് മുസാഫര്‍ പ്രവര്‍ത്തിച്ചിരുന്നത്. മുംബൈയിലെ സ്ഫോടനത്തിന് ഭട്കലിന് 10 ലക്ഷം രൂപ സഹായം നല്‍കിയിരുന്നു. ഈ തുക സ്ഫോടനത്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.
മുഹമ്മദ് ദോസ എന്ന നേതാവിന്റെ മുഖ്യ അനുയായിയാണ് കോല. കോലയുടെ നിര്‍ദ്ദേശ പ്രകാരം ഹവാല ഇടപാടുകള്‍ നടത്തുന്ന, സ്ഫോടനത്തില്‍ അറസ്റ്റിലായ കന്‍വാര്‍ പത്രിജ 10 ലക്ഷം രൂപ ശിവാനന്ദ് എന്ന ഒരാളെ ഏല്‍പ്പിക്കുകയും ഇയാള്‍ ഈ തുക യാസിന് ഭട്കലിന് നല്‍കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇപ്പോള്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള അധോലോക ബന്ധങ്ങളെ കുറിച്ച് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈ 13 നാണ് മൂന്ന് സ്ഫോടനങ്ങളും നടന്നത്. ദാദര്‍, സവേരി ബസാര്‍, ഓപ്പെറാ ഹൗസ് എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെടുകയും 127 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
1993 ലെ സ്ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരനാണ് ദോസ. ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തത് ഇയാളായിരുന്നു. ഈ സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെടുകയും 574 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ വിചാരണ അവസാനിക്കുകയും നൂറോളം പേരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
സ്ഫോടനം കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം ഇതില്‍ പ്രവര്‍ത്തിച്ചവരെ സിസിടിവി ക്യാമറകള്‍ വഴി തിരിച്ചറിയാന്‍ സാധിച്ചിരുന്നുവെന്നും എടിഎസിലെ പ്രത്യേക സംഘം 170 ഓളം സിസിടിവി ക്യാമറകള്‍ ശേഖരിക്കുകയും സ്ഫോടനം നടന്ന പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
308 മണിക്കൂര്‍ ഉണ്ടായിരുന്ന ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുകയും 29 ദിവസത്തിനുശേഷമാണ് സ്ഫോടനത്തില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള കൃത്യമായ വിവരം മനസ്സിലാക്കാന്‍ സാധിച്ചതെന്നും അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. 60 നും 70 നും ഇടയിലുള്ള ആളുകള്‍ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. സ്ഫോടനത്തില്‍ മുഖ്യമായി പ്രവര്‍ത്തിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യന്‍ മുജാഹിദിന്റെ നേതാവ് റിയാസ് ഭട്കല് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നാല് പേരെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. നഖീ അഹമ്മദ്, നദീം ഷെയ്ക്, കന്‍വാര്‍ പത്രിജ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.#ി
പ്രതികരിക്കാൻ ഇവിടെ എഴുതുക: