വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തലാക്കാന്‍ യു.എസ് തയ്യാറാവണമെന്ന് പി.പി.പി നേതാവും ആസിഫ് അലി സര്‍ദാരിയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ ആവശ്യപ്പെട്ടു. യു.എസ് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ നടത്തുന്ന കടന്നാക്രമണങ്ങളാണെന്നും ബിലാവല്‍ ആരോപിച്ചു.
ഭീകരതയ്ക്കെതിരെ നടത്തുന്നുവെന്ന് പറയപ്പെടുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ അത്യന്തം ഗുരുതരമായ നിയമലംഘനമാണെന്നും ബിലാവല്‍ എം.എസ്.എന്‍.ബി.സിയ്ക്ക് നല്കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. ലോകത്തിന് മാതൃകയാകേണ്ട അമേരിക്കയെപോലൊരു രാജ്യം ഇത്തരം അക്രമണ പ്രവണതകളില്‍ നിന്ന് പിന്മാറണമെന്നും ബിലാവല്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ നിയമത്തിനും അന്താരാഷ്ട്ര നിയമത്തിനും ഒരുപോലെ ലംഘനമാണ് ഡ്രോണ്‍ ആക്രമണങ്ങള്‍. ഡ്രോണ്‍ ആക്രമണങ്ങള്‍ ഭീകരതയ്ക്കെതിരെയാണ് നടത്തുന്നതെന്ന അമേരിക്കയുടെ വാദം അംഗീകരിക്കാനാവില്ല. ഡ്രോണ്‍ ആക്രമണത്തില്‍ ഇതുവരെയായി കുപ്രസിദ്ധ ഭീകരരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
തീവ്രവാദികളെ ലക്ഷ്യമിട്ടെന്ന പേരില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് മിക്കവാറും നിരപരാധികാളാണ് ഇരകളാകുന്നത്. പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പരിഹാരം ഉടനുണ്ടാകുമെന്ന പ്രതീക്ഷയാണ് തനിയ്ക്കുള്ളതെന്നും ബിലാവല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: