കൊച്ചി: കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വിവരം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. നാലാഴ്ചയ്ക്കകം ഇതുവരെ പൂര്‍ത്തിയാക്കിയതും പൂര്‍ത്തിയാക്കാനുള്ളതുമായ നടപടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീഖുമടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
പരിസ്ഥിതി സംഘടനകളായ നേച്ചര്‍ ലവേഴ്സ് മൂവ്മെന്റും വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സംഘടനയും നല്കിയ ഹര്‍ജിയില്‍ 1977 ജനുവരി ഒന്നിന് ശേഷമുള്ള കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഈ ഉത്തരവിനനുബന്ധമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 28588.159 ഹെക്റ്റര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്നും തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടക്കുകയാണെന്നും അറിയിച്ചിരുന്നു. മൂന്നാര്‍ അടക്കമുള്ള മേഖലയിലാണ് കൂടുതല്‍ കയ്യേറ്റമെന്നും സൂചിപ്പിച്ചിരുന്നു. കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ നടപടികള്‍ തുടരുകയാണെന്നും മുന്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ഇതിന്റെ തുടര്‍നടപടിയെന്നോണമാണ് ഇന്നലെ ചേര്‍ന്ന ഹൈക്കോടതിയുടെ ഗ്രീന്‍ ബെഞ്ച് ഇതുവരെയുള്ള നടപടിക്രമങ്ങളെപ്പറ്റി സര്‍ക്കാരിനോട് ആരാഞ്ഞത്.
കയ്യേറ്റം തിരിച്ചുപിടിക്കാനുള്ള തടസമെന്തെന്നും ആരാണ് തടസം നില്‍ക്കുന്നതെന്നും കോടതി ചോദിച്ചു. ഇതുവരെ എത്രയേക്കര്‍ കയ്യേറ്റം തിരിച്ചുപിടിച്ചുവെന്നും ബാക്കി എത്രയുണ്ടെന്നും ചോദിച്ചു. കയ്യേറ്റം തിരിച്ചുപിടിക്കാന്‍ ഏതെങ്കിലും മേഖലയില്‍ നിന്ന് തടസമുണ്ടെങ്കില്‍ അതും വ്യക്തമാക്കണം. ഇതെല്ലാം ചൂണ്ടിക്കാട്ടി നാലാഴ്ചക്കകം സത്യവാങ്മൂലം നല്‍കണം. ഇതുവരെ സ്വീകരിച്ച നടപടി ക്രമങ്ങളും അതില്‍ വ്യക്തമാക്കിയിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസ് നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
അതേസമയം ഹൈക്കോടതി ഉത്തരവ് വനഭൂമി പതിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ധനമന്ത്രി കെ.എം. മാണിയുടെയും കോണ്‍ഗ്രസിന്റെയുമെല്ലാം നേതൃത്വത്തില്‍ പട്ടയമേളകള്‍ നടത്തുവാന്‍ അരങ്ങൊരുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് വനഭൂമി കയ്യേറ്റം വ്യാപകമാണ്. മൂന്നാറില്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്ണമാക്കുവാനായില്ല. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കങ്ങളെ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഒരേ സ്വരത്തിലാണ് എതിര്‍പ്പുമായി രംഗത്തുവന്നത്. വയനാട്ടില്‍ എം.പി. വീരേന്ദ്രകുമാറിന്റെയും ശ്രേയാംസ്കുമാറിന്റെയും കയ്യേറ്റങ്ങള്‍ക്കെതിരെ ഒന്നും ചെയ്യുവാന്‍ സര്‍ക്കാരിനായിട്ടില്ല. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളൊന്നുംതന്നെ നടപ്പാക്കിയിട്ടുമില്ല.
സംസ്ഥാനത്തെ എല്ലാ വനമേഖലകളിലും സംഘടിതമായ കയ്യേറ്റമാണ് നടന്നിട്ടുള്ളത്. ഇതിനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ ഭരണനേതൃത്വങ്ങള്ക്കായിട്ടില്ല.
ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാരിനുണ്ടോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: