കൊച്ചി: ഫസല്‍ വധക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഏഴും എട്ടും പ്രതികളായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എറണാകുളം സിജെഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സിബിഐ ഇക്കാര്യം അറിയിച്ചത്.
പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടുപോവുകയാണെന്നും അതിനാല്‍ അറസ്റ്റ് വേണ്ടിവരുമെന്നും സിബിഐ അറിയിച്ചു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്നും സിബിഐ വാദിച്ചു. കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിര്‍വഹിക്കാന്‍ ഒന്നാംപ്രതി കൊടി സുനിയെ ഏല്‍പ്പിച്ചതും ഇവരാണ്. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും സിബിഐ ആവശ്യപ്പെട്ടു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കാരായി രാജന്. തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് ചന്ദ്രശേഖരന്. തങ്ങളെ കള്ളക്കേസില്‍പ്പെടുത്തുകയാണെന്ന് പ്രതിഭാഗം വാദിച്ചു. അറസ്റ്റിനുശേഷം കള്ളക്കേസ് ചുമത്താനാണ് നീക്കമെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ഇനി തടസമില്ലെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: