ന്യൂദല്‍ഹി: എട്ടാം ദിവസവും സമരം തുടരുന്ന പെയിലറ്റുമാര്ക്കെതിരെ ഡിജിസിഎ ശക്തമായ നടപടിയെടുക്കുമെന്ന് വ്യോമയാനമന്ത്രി അജിത് സിംഗ്. സുഖമില്ലെന്ന് കാട്ടി അവധിയില്‍ പ്രവേശിച്ച പെയിലറ്റുമാര്‍ വീട്ടില്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്റ് അയച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു.ദല്‍ഹിയില്‍ അവധിയില്‍ പ്രവേശിച്ച 53 പെയിലറ്റുമാരില് 48 പേരും വീടുകളില്‍ ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വ്യോമയാനമന്ത്രാലയം പുറത്തിറക്കി. പെയിലറ്റുമാര്‍ മറ്റ് ഡോക്ടര്‍മാരെ സമീപിച്ചതായി റിപ്പോര്‍ട്ടില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പല പെയിലറ്റുമാരുടെയും വീടുകള്‍ പൂട്ടിക്കിടക്കുകയായിരുന്നു. ഇവരുടെ മൊബെയില്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. നേരിട്ട് പരിശോധിച്ചവര്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്നവരല്ല എന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎ നടപടിയെടുക്കുമെന്ന് അജിത് സിംഗ് വ്യക്തമാക്കി. ഇതിനിടെ പെയിലറ്റുമാരുടെ സമരം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യയിലെ ഏഴ് യൂണിയനുകള്‍ വ്യോമയാനമന്ത്രിക്ക് കത്തയച്ചു. സമരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പത്ത് വിദേശ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.
അതേസമയം വ്യോമയാനമന്ത്രി അജിത് സിംഗിനെതിരെ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് ബിജെപി നോട്ടീസ നല്കി. എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കുമെന്ന് മന്ത്രി പാര്‍ലമെന്റിന് പുറത്ത് പ്രസ്താവന നടത്തിയതിനാണ് നോട്ടീസ്. ജെഡിയു, സിപിഐ അംഗങ്ങളും സിംഗിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പെയിലറ്റുമാരുടെ സമരത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കുമെന്ന് കഴിഞ്ഞ ദിവസം അജിത് സിംഗ് പ്രതികരിച്ചത്. പൊതുമേഖലാസ്ഥാപനം സ്വകാര്യവത്ക്കരിക്കുക എന്നത് നയപരമായി തീരുമാനമെടുക്കേണ്ട ഒന്നാണെന്നും സിംഗ് ഇതേക്കുറിച്ച് പാര്‍ലമെന്റിന് പുറത്ത് അഭിപ്രായം പറഞ്ഞത് സഭയ്ക്ക് അപമാനമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വാരാജ് പറഞ്ഞു. എട്ടാം ദിവസവും തുടരുന്ന എയര്‍ ഇന്ത്യ സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അജിത് സിംഗ് സഭയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ മീരാ കുമാര്‍ പിന്നീട് അദ്ദേഹത്തോട് വിശദീകരണം തേടാമെന്ന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: