കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇല്ലാത്ത കാര്യം ഉണ്ടാക്കുകയാണു ചിലര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൂമി ദാനത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കെ.മുരളീധരന് എം.എല്‍.എയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍വകലാശാലയുടെ ഭൂമി വിട്ടുകൊടുക്കണമെങ്കില്‍ മന്ത്രിസഭാ തീരുമാനം ആവശ്യമാണ്. സര്‍ക്കാര്‍ താത്പര്യത്തിനു വിരുദ്ധമായി ഭൂമി പതിച്ചു നല്കാന് ആര്‍ക്കും കഴിയില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമുദായിക സംഘടനകളുമായി കോണ്‍ഗ്രസിനും യുഡി.എഫിനും നല്ല ബന്ധമാണുള്ളത്. അത് നല്ല രീതിയില്‍ തുടരണമെന്നാണ് ആഗ്രഹം. അനുകൂലിക്കുന്നവരെ നല്ലവരായി കാണുകയും വിമര്‍ശിക്കുന്നവരെ ശത്രുക്കളായി കാണുകയും ചെയ്യുന്ന മനോഭാവം കോണ്‍ഗ്രസിനില്ല. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കും.
ജനാധിപത്യ വ്യവസ്ഥയുടെ ശക്തിയെന്ന് പറയുന്നത് സഹിഷ്ണുതയാണ്. സഹിഷ്ണുത നഷ്ടപ്പെട്ടാല്‍ ജനാധിപത്യം ദുര്‍ബലമാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: