ന്യൂദല്‍ഹി: ന്യൂദല്‍ഹി ലക്ഷ്യമാക്കി സൈനിക നീക്കം നടന്നതായുള്ള റിപ്പോര്‍ട്ട് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി സ്ഥിരീകരിച്ചു. കരസേനയുടെ യന്ത്രവല്‍കൃത സേനാവ്യൂഹവും അന്‍പത് പാരാ ബ്രിഗേഡിന്റെ ഒരു വിഭാഗവും കഴിഞ്ഞ ജനുവരി 16ന് അര്‍ധരാത്രിയോടെ ന്യൂദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയെന്ന വിവാദ റിപ്പോര്‍ട്ടാണ് ആന്റണി സ്ഥിരീകരിച്ചത്. രാജ്യസഭയില്‍ നല്കിയ പ്രസ്താവനയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ സൈനിക നീക്കത്തിന്റെ ലക്ഷ്യം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ബുധനാഴ്ച രാജ്യസഭയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയതാണ് പ്രസ്താവന. എന്നാല്‍ അന്ന് സഭ പ്രവര്‍ത്തിക്കാത്തതിനാല്‍ വ്യാഴാഴ്ചയാണ് ഇത് പുറത്തിറക്കിയത്. ജനുവരി 16-17 അര്‍ധ രാത്രിയില്‍ 50(സ്വതന്ത്ര) ബ്രിഗേഡിന്റെ ഒരു സബ് യൂണിറ്റ് ആഗ്രയില്‍നിന്ന് ഗുര്ഗാവിലേയ്ക്ക് നീങ്ങിയെന്ന് ആന്റണി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആഗ്രയിലേതല്ലാത്ത മറ്റൊരു വ്യോമ താവളത്തിലേയ്ക്ക് മഞ്ഞ്മൂടിയ സാഹചര്യത്തില്‍ നീങ്ങുന്നതിനുള്ള പരിശീലനമാണ് നടന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നു. ഇതേ തീയതിയില്‍ 33 ആര്‍മേഡ് ഡിവിഷന്റെ ഒരു ബെറ്റാലിയന് ബഹദൂര്ഗഡിലേയ്ക്കും സമാന ലക്ഷ്യത്തോടെ നീങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ജനുവരി 17ന് പുലര്‍ച്ചെ ഈ ബെറ്റാലിയന് ബഹദൂര്ഗഡിലെത്തുകയും തൊട്ടടുത്ത സൈനിക കേന്ദ്രത്തില്‍ തങ്ങുകയും ചെയ്തതായി ആന്റണി പറഞ്ഞു. ഈ നീക്കങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് പ്രതിരോധ മന്ത്രാലയത്തിന് റിപ്പോര്‍ട്ടുകളൊന്നും കിട്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രണ്ട് സൈനിക നീക്കങ്ങളും തികച്ചും പരിശീലന പരിപാടികളുടെ ഭാഗാമായാണ് ന്യൂദല്ഹിയിലേയ്ക്ക് നീങ്ങിയതെന്ന് പ്രതിരോധമന്ത്രി ആവര്‍ത്തിച്ച് അവകാശപ്പെട്ടിരിക്കുന്നു. പരിശീലന ദൗത്യം അവസാനിച്ചയുടന്‍ രണ്ട് സൈനിക യൂണിറ്റുകളും മടങ്ങുകയും ചെയ്തു.
ഈ നീക്കങ്ങളോട് തന്റെ മന്ത്രാലയം എങ്ങനെയാണ് പ്രതികരിച്ചതെന്ന് ആന്റണി വിശദീകരിച്ചിട്ടില്ല. സൈനിക നീക്കങ്ങള്‍ നടക്കുമ്പോള്‍ പുറത്തിറക്കേണ്ട വിജ്ഞാപനങ്ങളെക്കുറിച്ചും അദ്ദേഹം മൗനം പാലിച്ചിരിക്കുകയാണ്. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലത്രേ. സൈനിക നീക്കം സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി ശശീകാന്ത് ശര്‍മ്മയും ഡിജിഎംഒ ലെഫ്. ജനറല്‍ എ.കെ. ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ആന്റണി മൗനം പാലിച്ചിരിക്കുകയാണ്. തലസ്ഥാനം ഒഴിവാക്കി മറ്റ് ഭാഗങ്ങളിലേയ്ക്ക് സൈനിക നീക്കം നടത്താതിരുന്നതിന്റെ കാരണവും അദ്ദേഹം പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: