തിരുവനന്തപുരം: പദ്ധതി നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ വര്‍ഷം പദ്ധതി ചെലവിന്റെ 21 ശതമാനം മാത്രമാണ് ആദ്യ ആറ് മാസം ചെലവഴിച്ചത്. 11 മാസം പിന്നിട്ടപ്പോഴും 60 ശതമാനമേ ചെലവഴിക്കാനായുള്ളൂ. അവസാനം 11 ശതമാനം തുക ചെലവഴിക്കാനും കഴിഞ്ഞില്ല. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവില്‍ പദ്ധതി നടത്തിപ്പിന് പ്രാമുഖ്യം നല്‍കികൊണ്ടുളള സമീപന രീതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടറിമാരുടെയും വകുപ്പുതലവന്മാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ കുമ്പസാരം. പദ്ധതി നടത്തിപ്പിനായി ഈ മാസം മുതല്‍ തന്നെ എല്ലാ വകുപ്പുകളും നടപടികളാരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പിലുളള പ്രവര്‍ത്തനക്ഷമതയുടെ അടിസ്ഥാനത്തില്‍ പദ്ധതി വിഹിതത്തിനു പുറമെയും സഹായം നല്കാന് ഒരുക്കമാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ദേശീയ ഗെയിംസിന്റെ നടത്തിപ്പിലും സ്കില്‍ ഡവലപ്പ്മെന്റ് മേഖലകളിലും കൂടുതല്‍ കേന്ദ്ര സഹായം ലഭിക്കും. മന്ത്രിസഭാ വാര്ഷികാഘോഷകാലയളവില് ഒരു വര്‍ഷത്തിനുളളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സപ്തധാരാ പദ്ധതികളില്‍ ഇതുവരെ ആരംഭിച്ചിട്ടില്ലാത്തത് ആരംഭിക്കും. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ വകുപ്പുതല ഏകോപനമുണ്ടാകും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ നയപ്രഖ്യാപന, ബജറ്റ് പ്രസംഗങ്ങളില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് നിയമസഭയുടെ അഷ്വറന്‍സ് ഇമ്പ്ലിമെന്റേഷന്‍ കമ്മറ്റി പരിശോധിക്കും.
മഴക്കാല പൂര്‍വ്വ ശുചീകരണം സംബന്ധിച്ച് വകുപ്പുതല ഏകോപനത്തിനായി മേയ് രണ്ടാം തീയതി യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ മെയ് മാസത്തില്‍തന്നെ വകുപ്പുതല വര്‍ക്കിങ് ഗ്രൂപ്പുകള്‍കൂടി പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍, സെക്രട്ടറിമാര്‍, വകുപ്പുതലവന്മാര്, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: