ന്യൂദല്‍ഹി: ക്രിക്കറ്റ് ലോകത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ലോകത്തെ ദൈവം സര്‍ക്കാര്‍ വാഗ്ദാനമായ രാജ്യസഭാ സീറ്റ് സ്വീകരിച്ചെന്ന വാര്‍ത്ത പല ക്രിക്കറ്റ് താരങ്ങളേയും അമ്പരപ്പിച്ചിരിക്കുകയാണ്. ക്രിക്കറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് സാമൂഹ്യപ്രശ്നങ്ങള്‍ സഭയിലുന്നയിക്കാനാകില്ലെന്ന് താരങ്ങള്‍ കണക്കുകൂട്ടുന്നു.
ക്രിക്കറ്റില്‍നിന്നും വിരമിച്ചശേഷം കോച്ചാകുന്നതുള്പ്പെടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സച്ചിന് ഏര്‍പ്പെടുമെന്നാണ് കരുതിയതെന്ന് മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. ഒരുപക്ഷേ വ്യാവസായിക മേഖലയിലോ സാമൂഹിക പ്രവര്‍ത്തനത്തിലോ സച്ചിന് ഏര്പ്പെട്ടെന്നിരിക്കാം, എന്റെ വന്യമായ സ്വപ്നത്തില്‍പ്പോലും സച്ചിന് രാജ്യസഭാംഗത്വം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, മഞ്ജരേക്കര്‍ അറിയിച്ചു. സച്ചിന് ഇപ്പോള്‍ ഇന്ത്യ കളിക്കുന്ന എല്ലാ കളികളുടെയും ഭാഗമാകാറില്ല. മുംബൈയ്ക്കുവേണ്ടി രഞ്ജിട്രോഫിയിലും അദ്ദേഹമില്ല. അതുകൊണ്ടുതന്നെ ആവശ്യമെങ്കില്‍ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ കൂടുതല്‍ സമയം കണ്ടെത്താനും ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനാകുമെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
ശാന്തസ്വഭാവക്കാരനായ സച്ചിന് ക്രിക്കറ്റ് വിവാദങ്ങളില്നിന്നുപോലും അകന്നുനിന്നിട്ടുള്ള വ്യക്തിയാണ്. സര്‍ക്കാര്‍ നല്കിയ ഈ വാഗ്ദാനം സച്ചിന് സ്വീകരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. സച്ചിന് ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമാകുമെന്ന വാര്‍ത്ത രാജ്യത്തെ നിരവധി ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നുണ്ടെന്നും എന്നാല്‍ നല്ലൊരു രാജ്യസഭാംഗമാകാന്‍ സച്ചിന് സാധിക്കില്ലെന്നും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ വ്യക്തമാക്കി. സച്ചിന് രാജ്യസഭാംഗത്വം നല്‍കുന്നത് മഹത്തായൊരു ആശയമാണ്. എംപി പദവി സച്ചിനെ ആദരിക്കുന്ന ചടങ്ങാണെങ്കില്‍ ശരി, രാജ്യത്തിന്റെ ഭാവി മുന്നില്‍ക്കണ്ട്, സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുന്ന സജീവമായ പാര്‍ലമെന്റേറിയനാകാന്‍ സച്ചിന് സാധിക്കില്ലെന്നും അതിനുള്ള അനുഭവജ്ഞാനം അദ്ദേഹത്തിനില്ലെന്നും ബോഗ്ലെ പറഞ്ഞു.
പാര്‍ലമെന്റില്‍ കായികമേഖലയ്ക്കുവേണ്ടി വാദിക്കാന്‍ സച്ചിന് സാധിക്കുമെന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഒരു ‘രാജ്യസഭാംഗ’ത്തിനെതിരെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് ട്വിറ്ററില്‍ സച്ചിനെ അഭിനന്ദിച്ചുകൊണ്ട് വിരേണ്ടര്‍ സെവാഗ് എഴുതി. സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തെന്ന വാര്‍ത്ത തന്നെ അമ്പരപ്പിച്ചതായി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ട്വിറ്ററില്‍ രേഖപ്പെടുത്തി. വൈകാതെതന്നെ സച്ചിന് ഭാരതരത്ന ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സച്ചിന് രാജ്യസഭയിലെത്തുന്നത് കായികമേഖലയ്ക്ക് ഗുണകരമാകുമെന്നും ആ മേഖലയില്‍ അദ്ദേഹത്തിന് വളരെയേറെ പ്രവര്‍ത്തിക്കാനാകുമെന്നും സത്യസന്ധരായ ജനങ്ങള്‍ പാര്‍ലമെന്റിലെത്തുന്നത് സന്തോഷകരമാണെന്നും ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനായിരുന്ന ബൈച്ചൂങ്ങ് ബൂട്ടിയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: