തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും അധിക വൈദ്യുതിക്ക് അധികതുക ഈടാക്കാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന് അനുമതി നല്കി. 300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അധികമായി ഉപയോഗിക്കുന്ന യൂണിറ്റിന് 10 രൂപനിരക്കില്‍ ഈടാക്കാനാണ് അനുമതി. 150 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും അധികതുക ഈടാക്കാനായിരുന്നു കെഎസ്ഇബിയുടെ ശുപാര്‍ശ. ഇത് സാധാരണക്കാരെ ബാധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന് അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഗാര്‍ഹിക ഉപയോക്താക്കളെ പുതിയ തീരുമാനം ബാധിക്കും. കടകളും വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയ്ക്ക് 10 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും റഗുലേറ്ററി കമ്മീഷന് അനുമതി നല്കി. വീടുകളിലെ വൈദ്യുതി ഉപയോഗം നിലവിലെ നിരക്കില്‍ പ്രതിമാസം 300 യൂണിറ്റായി നിജപ്പെടുത്തി. അധിക വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപ ഈടാക്കാനും വൈദ്യുതി റഗുലേറ്ററി കമ്മീഷന് ഉത്തരവിട്ടു.
കടകളും വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പെടെ മറ്റ് ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് നിലവിലെ നിരക്കില്‍ ഇപ്പോഴത്തെ ഉപഭോഗത്തിന്റെ 90ശതമനാം വൈദ്യുതിയേ ലഭ്യമാകൂ. അധിക വൈദ്യുതിക്ക് 10 രൂപ നല്‍കണം. എച്ച്.റ്റി, ഇ.എച്ച്.റ്റി വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്കും ബോര്‍ഡില്‍ നിന്നും മൊത്തമായി വൈദ്യുതി വാങ്ങുന്ന മറ്റു ലൈസന്‍സികളുടെ ഉപഭോക്താക്കള്‍ക്കും മുന്‍വര്‍ഷത്തെ ഉപഭോഗത്തിന്റെ 80 ശതമാനം വരെ നിലവിലുള്ള നിരക്കിലും കൂടുതല്‍ ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും 11 രൂപാ നിരക്കിലും ചാര്‍ജ്ജ് ഈടാക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ബോര്‍ഡ് സമര്‍പ്പിച്ചത്. കൂടാതെ ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ വൈകിട്ട് 6.30നും 10.30നും ഇടയ്ക്ക് അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നതിനും നിര്‍ദ്ദേശം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച പൊതുതെളിവെടുപ്പ് റഗുലേറ്ററി കമ്മീഷന് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അരമണിക്കൂര്‍ ചാക്രിക ലോഡ്ഷെഡിംഗിന് പുറമെയാണ് ഈ നിയന്ത്രണങ്ങള്‍.
അധിക ഉപഭോഗത്തിനുള്ള ചാര്‍ജിനോടൊപ്പം ഇന്ധന സര്‍ച്ചാര്‍ജ് അടയ്ക്കേണ്ടതില്ല. കൃഷി, തെരുവ് വിളക്കുകള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് വൈദ്യുതി നിയന്ത്രണമുണ്ടാവുകയില്ല. 2012 ഏപ്രില്‍ 26 മുതല്‍ മെയ് 31 വരെയാണ് മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: