ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ബിജെഡി എംഎല്‍എ ജിന ഹികാകയെ ഇന്ന്മോചിപ്പിക്കും. മാവോയിസ്റ്റുകളുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത പക്ഷം എംഎല്‍എസ്ഥാനം രാജിവെക്കാമെന്ന് ഹികാക ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മോചിപ്പിക്കുന്നതെന്ന് അഭിഭാഷകനായ നിഹാര്‍ രഞ്ജന്‍ പട്നായിക് അറിയിച്ചു. ഇന്ന് രാവിലെ 10 ന് ഹികാകയെ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എയുടെ ഭാര്യ കൗസല്യയും പട്നായിക്കിനുമൊപ്പം നാരായണ്പാട്ന മേഖലയില്‍വെച്ച് എംഎല്‍എയെ കൈമാറുമെന്ന് മാവോയിസ്റ്റ് നേതാവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അഭിഭാഷകന് പറഞ്ഞു. മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാത്തപക്ഷം എംഎല്‍എസ്ഥാനം രാജിവെക്കുമെന്ന് ഹികാക എഴുതിനല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയക്കാനുള്ള തീരുമാനം മാവോയിസ്റ്റുകള്‍ കൈക്കൊണ്ടതെന്നും പട്നായിക് പറഞ്ഞു. എന്നാല്‍ എംഎല്‍എയെ വിട്ടയക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് ശബ്ദടേപ്പുകളോ ഇവര്‍ പുറത്തുവിട്ടിട്ടില്ല.
കൊരാപുടിലെ ലക്സ്മിപൂരില്നിന്നാണ് മാര്‍ച്ച് 24 ന് ഹികാകയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്.
ഇന്നലെ എംഎല്‍എയെ ജനകീയകോടതിയില്‍ ഹാജരാക്കിയിരുന്നു. അവിടെവെച്ചാണ് അദ്ദേഹത്തെ മോചിപ്പിക്കുന്ന വിവരം മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ജനകീയ കോടതിയില്‍ ഏത് തരത്തിലുള്ള വിചാരണയാണ് മാവോയിസ്റ്റുകള്‍ നടത്തിയതെന്ന് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളോ മറ്റ് വിവരങ്ങളോ ഇല്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒഡീഷാ സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് എംഎല്‍എയെ മാവോയിസ്റ്റുകള്‍ വിട്ടയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാസി മുലിയ ആദിവാസി സംഘ് ഉള്‍പ്പെടെ 29 പേരെ വിട്ടയക്കണമെന്നായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യം. 25 പേരെ വിട്ടയക്കാമെന്ന് ഒഡീഷാ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും മാവോയിസ്റ്റുകള്‍ ഈ തീരുമാനം എതിര്‍ക്കുകയാണ് ചെയ്തത്. തുടര്‍ന്ന് എംഎല്‍എയെ ജനകീയ കോടതിയില്‍ ഹാജരാക്കുമെന്നും അവിടെവെച്ച് എംഎല്‍എയുടെ വിധി എന്താണെന്ന് തീരുമാനിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.
ജയിലില്‍ കഴിയുന്ന മുഴുവന്‍ മാവോയിസ്റ്റുകളേയും വിട്ടയക്കുമെന്ന തീരുമാനത്തില്‍ ഉറപ്പ് നല്‍കുകയായിരുന്നു ഇവര്‍. എന്നാല്‍ ഇവരുടെ സംഘടനയില്‍പ്പെട്ട എത്രപേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന് വ്യക്തമാക്കാനും മാവോയിസ്റ്റുകള്‍ തയ്യാറായില്ല. എത്ര മാവോയിസ്റ്റുകളെയാണ് മോചിപ്പിക്കുന്നതെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ വിവരവും നല്‍കിയിരുന്നില്ല.
എട്ട് മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ 25 പേരെ വിട്ടയക്കുമെന്നും അവരുടെ പേര്വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടുമെന്ന് ആഭ്യന്തരമന്ത്രി യു.എന്‍. ബെഹ്വരാ നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: