റായ്പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിയെടുത്ത സുക്മ ജില്ലാ കളക്ടര്‍ അലക്സ്പോള്‍ മേനോന് സുരക്ഷിതനാണെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ വ്യക്തമാക്കി. കളക്ടറുടെ മോചനത്തിന് ജയിലില്‍ കഴിയുന്ന മാവോ ഭീകരരെ വിട്ടയക്കണമെന്നും നക്സല്‍ വിരുദ്ധ ഓപ്പറേഷന്, ‘ഗ്രീന്‍ഹണ്ട്’ അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ മാവോയിസ്റ്റുകള്‍ ഉന്നയിച്ചു.
ഛത്തീസ്ഗഢില്‍ നക്സലുകളെ ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന് ഡോ. രമണ്‍സിംഗ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഗ്രാമസുരാജ് പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് അലക്സ്പോള്‍ മേനോനെ കഴിഞ്ഞദിവസം സുക്മ ജില്ലയിലെ മാജിപാറ ഗ്രാമത്തില്‍വെച്ച് ഭീകരര്‍ തട്ടിയെടുത്തത്. മേനോന് സുരക്ഷിതനാണെന്നും ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അഡീ. ഡിജിപി രാംനിവാസ് അറിയിച്ചു.
നക്സലുകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാന്‍ സ്വാമി അഗ്നിവേശ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയോ നക്സലുകളുടെയോ താല്പ്പര്യമറിയാന് കാത്തിരിക്കയാണെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പരിമിതമായ ബലപ്രയോഗത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിനിടെ, തന്റെ ഭര്‍ത്താവിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അലക്സിന്റെ ഭാര്യ ആഷ നക്സലുകളോട് അഭ്യര്‍ത്ഥിച്ചു. വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂവെന്നും എപ്പോഴും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അവര്‍ ഇന്നലെ പുറത്തിറക്കിയ പുതിയ അഭ്യര്‍ത്ഥനയില്‍ പറഞ്ഞിരിക്കുന്നു. ആസ്മാ രോഗിയായ അദ്ദേഹത്തിന്റെ കൈയില്‍ ആവശ്യത്തിന് മരുന്നുകളും ഇല്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഏതാനും മാസം മുമ്പ് ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിയെടുത്ത മല്‍കന്‍ഗിരി കളക്ടര്‍ വിനില്‍ കൃഷ്ണ തുടങ്ങിയവരുമായി താന്‍ നിരന്തരം സംഭാഷണം നടത്തുന്നുണ്ടെന്നും ആഷ അറിയിച്ചു. കേന്ദ്രമന്ത്രി ജയ്റാം രമേശിനെയും അവര്‍ സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ കളക്ടറുടെ രണ്ട് അംഗരക്ഷകരുടെ മൃതദേഹങ്ങള്‍ ഇന്നലെ സുക്മ ജില്ലാ ആസ്ഥാനത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
കളക്ടറെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് ഛത്തീസ്ഗഢ് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ പ്രശ്നമുള്ളതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും അഡീഷണല്‍ ജനറല്‍ ഓഫ് പോലീസ് ഓഫീസര്‍ രാംനിവാസ് പറഞ്ഞു.
അലക്സിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മാവോവാദികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവെച്ച് കോന്നിരുന്നു. സംഘത്തില്‍ 20 പേരോളം ആയുധധാരികളായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്കി. അലക്സിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. ഗ്രാമീണരെ നക്സലിസത്തില്‍നിന്ന് അകറ്റാനുള്ള സര്‍ക്കാര്‍ പരിപാടിയായ ഗ്രാമസ്വരാജ് യോഗത്തിനിടെയാണ് കളക്ടറെ തട്ടിക്കൊണ്ടുപോയത്. ഇരുപതോളം സായുധമാവോയിസ്റ്റുകള്‍ ബൈക്കുകളില്‍ അവിടെ എത്തി അംഗരക്ഷകരെ വെടിവച്ചിട്ടശേഷം കളക്ടറേയും കൂട്ടി കാട്ടിനകത്തേക്ക് മറയുകയായിരുന്നു.
2006 ബാച്ചില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനായ അലക്സ് പോള്‍ മേനോന് തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ്. കളക്ടറെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി രമണ്‍സിംഗ് അറിയിച്ചു.
കളക്ടറുടെ മോചനത്തിനുവേണ്ടി ശനിയാഴ്ച തന്നെ മുഖ്യമന്ത്രി രമണ്‍സിംഗും ആഭ്യന്തരമന്ത്രി നന്‍കി റാം കന്‍വാറും ചര്‍ച്ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രത്തിനും ഛത്തീസ്ഗഡും വ്യക്തമായ നയങ്ങളുണ്ട്. ഇവിട കുറെനാളുകളായി നക്സല്‍ ഭീഷണിയുണ്ടെന്നും കേന്ദ്രം ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാവ് അരുണ്‍ ജെയ്റ്റിലി ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് ആക്രമണം രൂക്ഷമായ ദണ്ഡേവാഡ ജില്ല വിഭജിച്ച് ഈയിടെ രൂപീകരിച്ച ജില്ലയാണ് സുക്മ. മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് ജില്ലാ കളക്ടര്‍ നക്സല്‍ ബാധിത പ്രദേശമായ സുക്നയിലേക്ക് പോയതെന്നും ഇത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും ആഭ്യന്തര മന്ത്രി നന്‍കി റാം കന്‍വാര്‍ നേരത്തെ പറഞ്ഞിരുന്നു. ജില്ലയിലെ ആദിവാസികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ അലക്സ് പോള്‍, നക്സല്‍ പ്രശ്നം സായുധമായി നേരിടുന്നതിന് എതിരായിരുന്നു.
ഈ മാസം 25നകം ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് മാവോയിസ്റ്റുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള ഔദ്യോഗിക സന്ദേശമൊന്നും കിട്ടിയിട്ടില്ലെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ വ്യക്തമാക്കി.
മരകം ഗോപണ്ണം, നിര്‍മ്മല്‍ അക്ക, ദേവ്പാല്‍ ചന്ദ്രശേഖര റെഡ്ഡി, ശാന്തിപ്രിയ റെഡ്ഡി, മീണാ ചൗധരി, കൊരമ്പ സണ്ണി, മര്കന് സണ്ണി, അസിത് കുമാര്‍ സെന്‍ തുടങ്ങിയ കുപ്രസിദ്ധ നക്സലുകളെ ജയില്മോചിതരാക്കണമെന്നാണ് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നക്സല്‍വേട്ട അവസാനിപ്പിച്ച് മേഖലയില്‍നിന്ന് സുരക്ഷാ സേനകളെ പിന്‍വലിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: