തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും രംഗം കൊഴുത്തു. ഔദ്യോഗികമായി രണ്ടു മുന്നണി സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഖ്യാപനം വന്നില്ലെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിന്റെ പേര് കേന്ദ്രനേതൃത്വത്തിനയച്ചതോടെ മൂന്ന് മുഖ്യസ്ഥാനാര്ത്ഥികളാരൊക്കെയെന്ന് വ്യക്തമായി. അതോടെ നെയ്യാറ്റിന്‍കര കടുത്ത ത്രികോണമത്സരത്തിനാണൊരുങ്ങുക.
ഇരുമുന്നണികളുടെ സ്ഥാനര്‍ത്ഥി നിര്‍ണയം മുന്നണികള്‍ക്കുള്ളില്‍ കടുത്ത അമര്‍ഷം ഉളവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് മുന്നണി സിപിഎമ്മില്‍ നിന്ന് രാജിവച്ച ആര്.ശെല്‍വരാജിന് പിന്തുണ നല്‍കിയിട്ടുണ്ട്. അത് പിന്തുണയാകുമോ അതോ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാകുമോ എന്ന് തീരുമാനിക്കാനിരിക്കുന്നതേയുള്ളു. സിപിഎമ്മില്‍ നിന്ന് രാജിവച്ചിറങ്ങി മാസങ്ങള്‍ തികയും മുമ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശെല്‍വരാജിനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവര്‍ക്ക് വൈമനസ്യമുണ്ടെന്നാണ് നെയ്യാറ്റിന്‍കരയിലെ ചലനങ്ങള്‍ വ്യക്തമാക്കുന്നത്. ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായരുടെ വാക്കുകള്‍ തന്നെ അതിന് തെളിവാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ നേതാക്കള്‍ കണ്ടില്ലെന്ന് നടിച്ചു എന്നാണ് ഗോപിനാഥന്‍നായര്‍ പറഞ്ഞത്. പാരമ്പര്യമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞത് ശരിയല്ല. തലപ്പത്തുള്ള ഒന്നുരണ്ടാളുകള്‍ തീരുമാനമെടുക്കുന്നതിന് പകരം മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരം അറിയണമായിരുന്നു.
സിപിഎമ്മിന്റെ സ്ഥിതിയും മറിച്ചല്ല. പാരമ്പര്യമുള്ള കമ്യൂണിസ്റ്റുകാരെ നോക്കുകുത്തിയാക്കി ജാതിപരിഗണന മാത്രം വച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ശരിയല്ലെന്ന് പറയുന്നവര്‍ നിരവധിയാണ്. പാര്‍ട്ടി അംഗങ്ങള്‍ പരസ്യമായി ഇക്കാര്യങ്ങള്‍ പറയാനും തയ്യാറായിരിക്കുകയാണ്. മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന ധാരണ പരക്കെ ഉണ്ടായിരുന്നു. ജാതി പരിഗണന വന്നപ്പോള്‍ വിജയകുമാര്‍ പുറത്തായി. പിന്തുണതേടി വിജയകുമാര്‍ പെരുന്നയില്‍ പോവുകയും മറ്റും ചെയ്തതുമാണ്. പാര്‍ട്ടിക്കകത്തെ ഭിന്നത ലഘൂകരിക്കാന്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഒ.രാജഗോപാല്‍ വരുമെന്ന വാര്‍ത്ത മുന്നണികളെ അമ്പരിപ്പിക്കുകയും പൊതുസമൂഹത്തിന് ആവേശം പകരുകയും ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: