തിരുവനന്തപുരം: കടലില്‍ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഒത്തുകളിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കുറ്റപ്പെടുത്തി.
സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ഇറ്റലി അനുകൂല നിലപാടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്. കേന്ദ്രവും കേരളവും ഒത്തുകളിച്ചതിന്റെ ഫലമാണ് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട്. ഇതാണ് ഇപ്പോള്‍ പുറത്തുവന്നത്.
വെടിയേറ്റു മരിച്ച രണ്ടു പേരുടെ മാത്രം വിഷയമല്ല. രാജ്യം പൊതുവില്‍ നേരിടുന്ന വിഷയമാണിത്. സ്വന്തം പൗരന്മാരെ രക്ഷിക്കാനുള്ള കടമ എല്ലാ രാജ്യത്തിനുമുണ്ട്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിലപാടു സ്വീകരിച്ചില്ല. കോണ്‍ഗ്രസിന്റെ ഇറ്റാലിയന്‍ ബന്ധം കേസിനെ സ്വാധീനിച്ചോയെന്നു സംശയിക്കുന്നതായും പിണറായി ആരോപിച്ചു.
ഉപയോഗിക്കാന്‍ പാടില്ലാത്ത ആയുധങ്ങളാണ് ഇറ്റാലിയന്‍ നാവികര്‍ കപ്പലില്‍ ഉപയോഗിച്ചത്. ലഭിച്ച തെളിവുകള്‍ മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം കേരളാ പോലീസിനു കൈമാറിയിട്ടില്ല. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക വളരെ കുറവാണ്. പത്തു കോടി രൂപ ചോദിക്കണമായിരുന്നെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: