കോഴിക്കോട്: മുസ്ലീം ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ. മുരളീധരന് എം.എല്‍.എ രംഗത്ത്. ഒരു മതത്തിന്റെയും അവകാശം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാര്‍ ചിലര്‍ക്ക് അനര്‍ഹമായതു കൊടുത്തതു വഴി ജാതിയുടെയും മതത്തിന്റെയും പേരില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തുവെന്നും മുരളീധരന് പറഞ്ഞു.
ഭാവിയില്‍ ഇതു വലിയ തോതില്‍ ഏറ്റുമുട്ടലായി മാറുമെന്നു ഭയപ്പെടുന്നു. ഏക്കാലത്തും അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ള ആളാണ് ആര്യാടന് മുഹമ്മദ്. അതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കുകയാണ്. ആര്യാടന് മുഹമ്മദിന്റെ ഭൂരിപക്ഷത്തിന്റെ വക്താവായും തന്നെ നായര്‍ സമുദായത്തിന്റെ വക്താവായും മുദ്ര കുത്തുന്നു. ഇതിനു പിന്നില്‍ പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും ഉള്ളവരാണ്.
തിരുവനന്തപുരത്തു വരുമ്പോള്‍ മാത്രമാണ് ഇവര്‍ ഐക്യത്തെക്കുറിച്ചു പറയുന്നത്. എന്നാല്‍ ജില്ലയ്ക്കു പുറത്തു പരസ്യ പ്രകടനങ്ങള്‍ നടത്തുകയും യുവജന നേതാക്കളെക്കൊണ്ട് അശ്ലീലം പ്രസംഗിപ്പിക്കുകയും ചെയ്യുന്നു. മറ്റു ചിലര്‍ കൂടെയിരുന്ന് പാര പണിയുന്നു. ഒറ്റക്കെട്ടായി നീങ്ങണമെങ്കില്‍ കൂടെയിരുന്ന് പാര പണിയുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം.
ഇങ്ങനെ പോയാല്‍ ഒരുകാലത്തും ഐക്യം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ആര്യാടന് മുഹമ്മദിനു നല്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്. സ്വന്തം ജില്ലയില്‍ കോണ്‍ഗ്രസിനെതിരെ പ്രകടനം നടത്തുന്നത് ശരിയല്ല. ഇങ്ങനെ പോയാല്‍ സംസ്ഥാന പ്രസിഡന്റിന്റെ മുന്നില്‍ അഖിലേന്ത്യാ പ്രസിഡന്റിന് മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കേണ്ടിവരുന്ന പാര്‍ട്ടിയാണെന്നതു പോലുള്ള കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരും. തല്ക്കാലം അതൊന്നും പറയുന്നില്ലെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: