തിരുവനന്തപുരം: അന്വേഷണ വിധേയമായി സസ്പെന്‍ഷനില്‍ കഴിയുകയായിരുന്ന ഐ.ജി ടോമിന് ജെ. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടേതാണു നടപടി. സസ്പെന്ഷന് കാലാവധി അവധിയായി പ്രഖ്യാപിക്കാനും തീരുമാനിച്ചു.
ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടത്. സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സസ്പെന്ഷന് നടപടിയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷനായ പുനരവലോകന സമിതി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സമിതി മന്ത്രിസഭയെ അറിയിച്ചു. ക്യാബിനറ്റ് അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്നു സസ്പെന്ഷന് പിന്‍വലിക്കുകയായിരുന്നു.
തച്ചങ്കരിക്കെതിരേ വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഡി.ജി.പി ഹേമചന്ദ്രന് പരിശീലനാര്‍ത്ഥം വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കിട്ടും മുന്‍പു തന്നെ സമിതി തീരുമാനിക്കുകയായിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പോസ്റ്റിങ് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണു സര്‍വീസില്‍ തിരിച്ചെടുക്കുന്നത്.
കണ്ണൂര്‍ റേഞ്ച് ഐ.ജി.യായിരിക്കവെ സര്‍വീസ് ചട്ടം ലംഘിച്ച് വിദേശ യാത്ര സംബന്ധിച്ച എന്‍.ഐ.എ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു മുന്‍ സര്‍ക്കാരാണ് തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തത്. ഇതേത്തുടര്‍ന്നു ഡല്‍ഹിയിലെ സര്‍വീസ് ട്രൈബ്യൂണലില്‍ തച്ചങ്കരി സമര്‍പ്പിച്ച പുനരവലോകന ഹര്‍ജിയില്‍ അനുകൂല റിപ്പോര്‍ട്ട് വന്നിരുന്നു.
എന്നാല്‍ വിദേശ യാത്രയില്‍ അദ്ദേഹം ബന്ധപ്പെട്ട വ്യക്തികളെ സംബന്ധിച്ചു വീണ്ടും എന്‍.ഐ.എ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാരും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: