ന്യൂദല്‍ഹി: രാജ്യത്ത് പട്ടാള അട്ടിമറി ശ്രമം നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരി 16 ന് അര്‍ധരാത്രിയില്‍ കേന്ദ്രസര്‍ക്കാരിനെ അട്ടിമറിച്ച് രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ പട്ടാളം ശ്രമിച്ചതായി ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വന്‍ വിവാദമായിരിക്കയാണ്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും വാര്‍ത്ത നിഷേധിച്ചെങ്കിലും കേന്ദ്രവും സേനയും തമ്മിലുള്ള വിശ്വാസക്കുറവ് കൂടുതല്‍ വ്യക്തമാക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പ്രായവിവാദവുമായി ബന്ധപ്പെട്ട് കരസേനാ മേധാവി ജന. വി.കെ. സിംഗ് കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ദിവസമാണ് പട്ടാളം അട്ടിമറിക്ക് ശ്രമിച്ചതത്രെ. അന്ന് രാത്രി ഹരിയാനയിലെ ഹിസാറില്‍നിന്ന് വന്‍ യുദ്ധസന്നാഹങ്ങളുമായി യന്ത്രവല്‍കൃത സേനാവ്യൂഹം ന്യൂദല്‍ഹിയിലേക്ക് നീങ്ങിയതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സമാധാനകാലത്ത് തലസ്ഥാനത്തേക്ക് അര്‍ധരാത്രിയില്‍ നടന്ന സേനാനീക്കമാണ് സംശയത്തിനിട നല്‍കിയിരിക്കുന്നത്. ഇതുപോലെ, ആഗ്രയില്‍നിന്ന് 50 പാരാബ്രിഗേഡിലെ വന്‍ സംഘവും ന്യൂദല്‍ഹിയിലെ പാലത്തിന് സമീപം എത്തിയത്രെ. രണ്ട് പട്ടാളസംഘങ്ങളെയും ഇടക്കുവെച്ച് തടയുകയും മടങ്ങിപ്പോകാന്‍ ഉത്തരവ് നല്‍കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ടാണ് പത്രം ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 48 ടാങ്ക് ട്രാന്സ്പോര്ട്ടറുകളിലായി ഒട്ടേറെ റഷ്യന്‍നിര്‍മിത കവചിത യുദ്ധവാഹനങ്ങള്‍ സൈനികവ്യൂഹത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
പ്രായവിവാദത്തില്‍ തുടങ്ങി വിവാദ വെളിപ്പെടുത്തലുകളുടെയും അഴിമതിയാരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ കേന്ദ്രവും കരസേനാ മേധാവിയും തമ്മിലുള്ള ബന്ധം ആടിയുലയുന്നതിനിടെയാണ് പട്ടാള അട്ടിമറി നീക്കവും പുറത്തുവന്നിരിക്കുന്നത്. ഇതേസമയം, ജനുവരി 16 ന് അര്‍ധരാത്രിയില്‍ നടന്നത് സേനാ വിഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ നടത്തിയ പരീക്ഷണമായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം. ദുരൂഹ സാഹചര്യത്തില്‍ സൈനിക നീക്കം നടന്നതായുള്ള പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയെയും സൈനിക ഉപമേധാവി എസ്.കെ. സിംഗിനെയും പ്രതിരോധകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി ഇന്നലെ ചോദ്യംചെയ്തു. ഗുരുതരമായ വിഷയവുമായി ബന്ധപ്പെട്ട പൂര്ണവിവരങ്ങളുമായി ഈ മാസം 9 ന് കമ്മറ്റി മുമ്പാകെ വീണ്ടും ഹാജരാകാന്‍ പ്രതിരോധ സെക്രട്ടറിക്കും കരസേനാ ഉപമേധാവിക്കും സമിതി അധ്യക്ഷന്‍ സത്പാല്‍ മഹാരാജ് നിര്‍ദ്ദേശം നല്കി. ടാട്രാ ട്രക്ക് ഉള്‍പ്പെടെ സായുധസേനകളുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് വിശദീകരണക്കാനാണ് ഇന്നലെ ശര്‍മ്മയെയും സിംഗിനെയും വിളിച്ചുവരുത്തിയിരുന്നത്. പാര്‍ലമെന്ററി സമിതി യോഗത്തില്‍ മുക്താര്‍ അബ്ബാസ് നഖ്വി (ബിജെപി), പി.ജെ. കുര്യന് (കോണ്‍.), രാംകൃപാല്‍ യാദവ് (ആര്‍ജെഡി), അസറുദ്ദീന് ഒവൈസി (എഐഎംഐഎം) എന്നിവരാണ് പ്രശ്നം ഉന്നയിച്ചത്. സിവില്‍-സൈനിക ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുമെന്ന് ഒട്ടേറെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ലോകത്തിന് തെറ്റായ സന്ദേശം നല്കാന് ഇത്തരം വാര്‍ത്തകള്‍ ഇടയാക്കുമെന്ന് വേറൊരു വിഭാഗവും അഭിപ്രായപ്പെട്ടു.
സര്‍ക്കാരിനെ അറിയിക്കാതെ സൈന്യത്തിന്റെ രണ്ട് യൂണിറ്റുകള്‍ നീങ്ങിയെന്ന വാര്‍ത്ത പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇടയ്ക്കിടെ സൈന്യം നടത്തുന്ന റിഹേഴ്സലുകളുടെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് സീതാറാം ശുകര്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടു. പത്രത്തില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൂടല്‍മഞ്ഞുള്ള കാലാവസ്ഥയില്‍ സൈന്യത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണുണ്ടായതെന്ന് സേനാ നേതൃത്വം വിശദീകരിച്ചു.
അസാധാരണവും അപ്രതീക്ഷിതവുമായ സൈനികമുന്നേറ്റം ന്യൂദല്‍ഹി ലക്ഷ്യമാക്കി നടന്നുവെന്ന വാര്‍ത്ത അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രതിരോധമന്ത്രി എ.കെ. ആന്റണിയും പറഞ്ഞു. ആശങ്കയുണ്ടാക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുക്കരുതെന്ന് രാഷ്ട്രപതിഭവനിലെ ഒരു ചടങ്ങിനിടെ പ്രധാനമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. കേന്ദ്രവും കരസേനാ മേധാവിയും തമ്മിലുള്ള അസ്വാരസ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, സൈനികത്തലവന്റെ ഓഫീസ് സവിശേഷപരിഗണന അര്‍ഹിക്കുന്നതാണെന്നും അതിന്റെ അന്തസ്സ് തകര്‍ക്കുന്ന നടപടികള്‍ ചെയ്യാതിരിക്കാനുള്ള ബാധ്യത നമുക്ക് ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ജനാധിപത്യത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയും സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച എ.കെ. ആന്റണി, അട്ടിമറിനീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും അടിസ്ഥാനമില്ലാത്തതാണെന്നും പറഞ്ഞു. “സൈന്യം ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അന്നുണ്ടായത് സാധാരണവും സ്വാഭാവികവുമായ പ്രവര്‍ത്തനങ്ങളാണ്. അസാധാരണമായി ഒന്നുമില്ല. സായുധസേനകളുടെ ദേശസ്നേഹത്തില്‍ സര്‍ക്കാരിന് പരിപൂര്‍ണ വിശ്വാസമുണ്ട്. അവരുടെ ദേശസ്നേഹത്തെ ചോദ്യംചെയ്യരുത്. ഇന്ത്യന്‍ ജനാധിപത്യത്തെ ഹനിക്കുന്ന ഒന്നും അവര്‍ ചെയ്യില്ല.” ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് ചക്ര കമ്മീഷന് ചെയ്തശേഷം വിശാഖപട്ടണത്ത് വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പറഞ്ഞു.
സൈന്യവും കേന്ദ്രവും തമ്മില്‍ നിലനില്‍ക്കുന്ന വിശ്വാസപ്രശ്നമാണ് പുറത്തായിരിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ച കേന്ദ്രത്തിന്റെ നടപടി അപലപനീയമാണെന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണി രാജിവെക്കണമെന്നും പാര്‍ട്ടി നേതാവ് ബല്‍ബീര്‍ പൂഞ്ച് വ്യക്തമാക്കി. വളരെ അസാധാരണമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. കഴിവുകേടും കാര്യക്ഷമതയില്ലായ്മയും പ്രകടമാക്കുന്ന ആന്റണി ഉടന്‍ രാജിവെക്കണം, അല്ലെങ്കില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി പുറത്താക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
സൈന്യവും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: