ലോക റോഡപകടങ്ങളുടെ ചാര്‍ട്ടില്‍ ഇന്ത്യ ഏറ്റവും മുകളിലാണെങ്കില്‍ ഇന്ത്യയില്‍ കേരളം റോഡപകടങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ് തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ചൊവ്വാഴ്ച കാര്‍ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചത്. റോഡപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കേരളത്തില്‍ ഒരുദിവസംപോലും കടന്നുപോകുന്നില്ല. 2010ല്‍ 9175 റോഡപകടങ്ങളില്‍ 3950 പേര് മരിക്കുകയും 16,479 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2011ലെ ജൂണ്‍ വരെയുള്ള ആറുമാസത്തില്‍ 17,917 റോഡപകടങ്ങളില്‍ 2132 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. മരിക്കുന്നതിലധികവും 20 വയസിനും 55 വയസിനും ഇടയിലുള്ള ജോലി ചെയ്ത് വേതനം സമ്പാദിക്കുന്നവരായതിനാല്‍ ഇത് കുടുംബങ്ങളെ മാത്രമല്ല തകര്‍ക്കുന്നത്, രാജ്യത്തിന്റെ സമ്പദ്ഘടനയെപ്പോലുമാണ്. 2011ല്‍ ദേശീയപാതയില്‍ മാത്രം 4848 റോഡപകടങ്ങളാണുണ്ടായത്. റോഡപകടങ്ങള്‍ ലോകത്ത് 1.3 ദശലക്ഷം ആളുകളെ കൊല്ലുകയും 50 ദശലക്ഷം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. ഏഷ്യയിലാണ് ലോകത്തെ റോഡപകടങ്ങളില്‍ 43 ശതമാനവും ഉണ്ടാകുന്നതെങ്കില്‍ ഇന്ത്യയില്‍ ഓരോ മിനിറ്റിലും ഓരോ റോഡപകടങ്ങള്‍ സംഭവിക്കുന്നു. കേരള റോഡുകള്‍ എന്തുകൊണ്ട് ചോരക്കളങ്ങളാകുന്നു എന്നത് ഇന്ന് പ്രസക്തമായ ചോദ്യമാണ്. വാഹനസാന്ദ്രതയില്‍ കേരളം വികസിതരാജ്യങ്ങള്‍ക്ക് മുന്നിലാണ്. ഉപഭോഗ സംസ്ക്കാരം ഒരു വീട്ടില്‍ ഒന്നിലധികം വാഹനങ്ങള്‍ നിര്‍ബന്ധിതമാക്കുന്നു. ഇരുചക്ര വാഹനങ്ങളുടെ, അതും പുതുതലമുറ ഇരുചക്രവാഹനങ്ങളുടെ തള്ളിക്കയറ്റവും ഇവിടെയുണ്ട്.
വാഹനസാന്ദ്രതയ്ക്കനുസരിച്ചുള്ള ആനുപാതികമായ റോഡ് വികസനമോ, ശാസ്ത്രീയമായ റോഡ് നിര്‍മ്മാണമോ, റോഡുകളില്‍ ലെയിന്‍ സമ്പ്രദായമോ ഇനിയും ഇവിടെ ലഭ്യമായിട്ടില്ല. പോലീസിന്റെ കണക്ക് പ്രകാരം ടിപ്പറുകളുടെയും ഹെവി വെഹിക്കിള്‍സിന്റെയും ബസ്സുകളുടെയും ലക്കുംലഗാനുമില്ലാത്ത വാഹനമോടിക്കല്‍, അമിതമായി മദ്യപിച്ചുള്ള വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോകുക, അമിതാവേശം, റോഡിന്റെ ശോചനീയാവസ്ഥപ്പറ്റിയുള്ള അജ്ഞത, ട്രാഫിക് നിയമലംഘനം, സീറ്റ് ബെല്റ്റിടാതിരിക്കുന്നതും ഹെല്‍മറ്റ് ധരിക്കാതിരിക്കുന്നതും മറ്റുമാണ് റോഡപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണം. മത്സരിച്ചുള്ള ഓട്ടമാണ് മറ്റൊരു വില്ലന്‍. സ്വകാര്യ ലോറികള്‍, ടിപ്പറുകള്‍, അനധികൃത മണല്‍ക്കടത്ത് ലോറികള്‍ മുതലായവയുടെ മരണപ്പാച്ചിലും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. മറ്റൊരു സുപ്രധാന കാരണം ശരിയായ പരിശീലനം ലഭിക്കുന്നതിന് മുമ്പുതന്നെ കോഴ നല്കി ലൈസന്‍സ് കരസ്ഥമാക്കി സ്കൂള്‍ ബസ്സുകളും ടിപ്പര്‍ ലോറികളും മറ്റും ഓടിക്കുന്നതാണ്. മദ്യപിച്ചുള്ള വാഹനമോടിക്കലാണ് 40 ശതമാനം റോഡപകടങ്ങള്‍ക്കും കാരണമെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ മരണങ്ങളും അപകടങ്ങളും സര്‍ക്കാരിന് വരുത്തിവയ്ക്കുന്ന നഷ്ടം 40,000 കോടി രൂപയാണത്രെ. അപകടങ്ങളില്‍പ്പെട്ട് പരിക്കേല്‍ക്കുന്നവരില്‍ നല്ലൊരു ശതമാനം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ കുടുംബത്തെ നിരാശ്രയമാക്കുന്ന ചികിത്സാച്ചെലവ് പേറുന്നവരായി അവശേഷിക്കുകയും ചെയ്യുന്നു. റോഡ് നിയമങ്ങള്‍, ട്രാഫിക് നിയമങ്ങള്‍ മുതലായവയെപ്പറ്റിയുള്ള അജ്ഞതയും സാക്ഷര കേരളീയര്‍ക്കുണ്ട്.
ശക്തമായ നിയമനിര്‍മാണം, ജംഗ്ഷനുകളില്‍ ക്യാമറകളടക്കം അത്യാധുനിക പരിശോധനാ-നിരീക്ഷണ സമ്പ്രദായങ്ങള്‍ എന്നിവ നിലവിലുണ്ടെങ്കിലും കേരളത്തില്‍ റോഡപകടങ്ങളുടെയും റോഡ് മരണങ്ങളുടെയും എണ്ണം പെരുകുകയല്ലാതെ കുറയുന്നില്ല. മറ്റൊരു പ്രധാന കാരണം റോഡുകളും ശോച്യാവസ്ഥ തന്നെയാണ്. റോഡ് പുനര്‍നിര്‍മാണം എന്നത് കോണ്ട്രാക്ടര്-ഉദ്യോഗസ്ഥ മാഫിയകള്‍ക്ക് പോക്കറ്റ് നിറയ്ക്കാനുള്ള പ്രഹസനമായി മാറുമ്പോള്‍ റോഡുകളില്‍ അടച്ച കുഴികള്‍ വീണ്ടും ഗര്‍ത്തങ്ങളായി മാറുന്നു. പുതുതലമുറ വാഹനങ്ങളും വിദേശകാറുകളും അന്തസിന്റെ പ്രതീകമായ കേരളത്തില്‍ ഇവയ്ക്ക് നിശ്ചിത വേഗത്തില്‍ ഓടിക്കാന്‍ പറ്റിയ റോഡുകളില്ല. റോഡ് വികസനം അപ്രാപ്യമെന്ന് തെളിയിച്ചാണല്ലൊ ദേശീയപാതകള്‍ക്ക് നൂറ് മീറ്ററെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചപ്പോള്‍ കേരളം 30 മീറ്റര്‍ വീതി മതിയെന്ന് കെഞ്ചിയത്. ഡിവൈഡറുകള്‍ യമദൂതന്മാരാണെന്ന് ജഗതി ശ്രീകുമാറിന്റെ കാറപകടം തെളിയിച്ചു. മണ്ണൂത്തിയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ കാര്‍ കടലാസ് ചുരുട്ടിയപോലെയായിയെന്നും ഇരുമ്പ് വടംകൊണ്ട് കെട്ടിവലിച്ചാണ് ലോറിക്കടിയില്‍നിന്നും എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ ഇടിയുടെ ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. ഇത്ര കടുത്ത പാതകം ചെയ്തശേഷം ലോറിയിലെ ഡ്രൈവറും ക്ലീനറും ഓടിമറഞ്ഞുവത്രെ. കേരളത്തിലെ റോഡുകള്‍ക്കോ, അവ ഉപയോഗിക്കുന്നവര്‍ക്കോ സമീപഭാവിയില്‍ സുരക്ഷിതത്വം ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് അവകാശമില്ലെന്നാണ് തുടരുന്ന ഈ റോഡപകടമരണങ്ങള്‍ സൂചിപ്പിക്കുന്നത്.
‘മദ്യകേരളം’ സൃഷ്ടിക്കാന്‍ !
കേരളത്തിലെ പുതിയ മദ്യനയം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞത് ഈ വര്‍ഷംകൂടി ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ എന്നാണ്. പക്ഷേ ഈ തീരുമാനത്തോട് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ച് ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. കേരളം ഇന്ത്യയില്‍ മദ്യോപയോഗത്തില്‍ മുന്നിലാണെന്ന് ഇവിടത്തെ പ്രതിശീര്‍ഷ മദ്യോപയോഗം തെളിയിക്കുന്നു. മദ്യോപയോഗമാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും സ്ത്രീപീഡനങ്ങള്‍ക്കും കാരണമെന്നതും വസ്തുതയാണ്. ഓണത്തിന് മാത്രം കേരളം കുടിച്ചത് 268 കോടി രൂപയുടെ മദ്യമായിരുന്നല്ലോ. ക്രിസ്തുമസ്ദിന കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായതും ആഘോഷം മോശമായില്ലെന്ന് തെളിയിക്കുന്നു. ഇപ്പോള്‍ ഖജനാവിന് ഏറ്റവുമധികം വരുമാനം നല്കുന്ന ബിവറേജസ് കോര്‍പ്പറേഷനില്‍ ജീവനക്കാര്‍ക്കും അബ്കാരികള്‍ക്കും ശമ്പളവര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത് 17,440 രൂപവരെയാണ്. ഈ പശ്ചാത്തലത്തില്‍ മദ്യോപയോഗ നിയന്ത്രണത്തിനായി ബാര്‍ലൈസന്‍സ് നല്‍കുന്നത് ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്, കൃത്യമായ ബാര്‍ സമയം, പഞ്ചായത്തുകള്‍ക്ക് ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള അനുമതിക്കധികാരം, വിദ്യാലയങ്ങളിലേക്കും ദേവാലയങ്ങളിലേക്കും നിശ്ചിത ദൂരപരിധി മുതലായവ പ്രഖ്യാപനത്തില്‍ ഒതുങ്ങാനാണ് സാധ്യത.
കേരളത്തില്‍ ബിയര്‍ പാര്‍ലറുകള്‍ സമൃദ്ധമാകാന്‍ ഒരു പ്രധാനകാരണം ഇത് വിനോദസഞ്ചാര വികസനത്തിനനിവാര്യമാണെന്ന വാദമായിരുന്നു. ഇപ്പോള്‍ മദ്യനയം തിരുത്തണമെന്ന വിനോദസഞ്ചാരവകുപ്പ് നിര്‍ദ്ദേശത്തിന് പുറകില്‍ മദ്യലോബിയാണെന്ന് വി.എം.സുധീരന് പറയുന്നത് നിരാകരിക്കാനാകില്ല. ഹോട്ടലുകള്‍ക്ക് ഫോര്‍സ്റ്റാര്‍ പദവി നല്കി ബാര്‍ലൈസന്‍സ് നല്‍കാനും നീക്കമുണ്ടത്രെ. ഷാപ്പ് ലൈസന്‍സ് നല്‍കുന്നതിന് മുമ്പ് നടക്കേണ്ട തെങ്ങുകളുടെ എണ്ണമോ തൊഴിലാളികളുടെ സംഖ്യയോ അളക്കുന്ന കള്ളോ തിട്ടപ്പെടുത്താതെ നടത്തിയ പ്രക്രിയതന്നെ തെളിയിക്കുന്നത് തെങ്ങില്ലാത്ത കേരളത്തില്‍ ചാരായ കള്ളിനാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്നാണ്. റോഡപകടങ്ങളില്ക്കൂടി മാത്രമല്ല ലിവര്‍ രോഗികളും വര്‍ധിപ്പിച്ച് മദ്യ-മരുന്ന് മാഫിയാ പ്രെമോഷനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: