കാസര്‍കോട്: കാസര്‍കോട് ജില്ലയെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്നോണം ഇന്നലെ വൈകുന്നേരം നഗരമദ്ധ്യത്തിലുള്ള മല്ലികാര്‍ജ്ജന ക്ഷേത്രത്തിലേക്ക് മുസ്ലീം മതതീവ്രവാദികള്‍ പോത്തിന്റെ തല വലിച്ചെറിഞ്ഞു. പിന്മതിലിനോട് ചേര്‍ന്ന് പോകുന്ന റോഡിലൂടെ ബൈക്കില്‍ വന്ന രണ്ടംഗ സംഘമാണ് അത്യന്തം പ്രകോപനപരമായ കൃത്യം ചെയ്തത്.
തിടുക്കത്തില്‍ ജനങ്ങളുടെ ദൃഷ്ടിയില് പെടാതെ വലിച്ചെറിയുമ്പോള്‍ ക്ഷേത്ര മതിലില്‍ തട്ടി പോത്തിന്‍തല പാതയോരത്ത് വീഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ഭക്തജനങ്ങളും ഹൈന്ദവ സംഘടനാ നേതാക്കളും സ്ഥലത്തെത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ പ്രസിഡണ്ട് സുരേഷ്കുമാര്‍ ഷെട്ടി, മണ്ഡലം പ്രസിഡണ്ട് പി.രമേശന്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് കെ.ദിനേശന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരന്, ജില്ലാ വൈസ് പ്രസിഡണ്ട് എച്ച്.കേശവ, ബിജെപി ജില്ലാ സെക്രട്ടറി നഞ്ചില്‍ കുഞ്ഞിരാമന് തുടങ്ങിയവരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരില്പ്പെടുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എസ്.ജി പ്രസാദും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
കാസര്‍കോട് ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള മത തീവ്രവാദികളുടെ ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളതെന്നും കുറ്റക്കാരെ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും തയ്യാറാകണമെന്നും കെ.സുരേന്ദ്രനും സുരേഷ്കുമാര്‍ ഷെട്ടിയും ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി നേതാക്കളും ആവശ്യപ്പെട്ടു.
ആഴ്ചകള്‍ക്കുള്ളില്‍ ക്ഷേത്രങ്ങളെ മലീമസപ്പെടുത്താന്‍ കാസര്‍കോട് മതതീവ്രവാദികള്‍ നടത്തുന്ന മൂന്നാമത്തെ ശ്രമമാണ് ഇന്നലെ കാസര്‍കോട് ഉണ്ടായത്. രണ്ട് മാസം മുമ്പാണ് കാസര്‍കോട് മധൂര്‍ പഞ്ചായത്തിലെ മീപ്പുഗിരി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ദീപസ്തംഭത്തിന്റെ മുകളില്‍ പുലര്‍ച്ചെ ആറു പേര് ചേര്‍ന്ന് പോത്തിന്‍തല കൊണ്ടുവച്ചത്. ഇതില്‍ ഒരാളെ പെരുമ്പാവൂരില്‍ വെച്ചും രണ്ടുപേരെ ചെന്നൈയില്‍ വെച്ചും പോലീസ് പിടികൂടുകയായിരുന്നു. വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പോത്തിന്‍തല വെച്ചതെന്ന് അവര്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. മീപ്പുഗിരി സംഭവത്തില്‍പ്പെട്ട മൂന്ന് പേര് ഇപ്പോഴും ഒളിവിലാണ്.
കാസര്‍കോട് ജില്ലയിലെ പ്രധാന കക്ഷിയായ മുസ്ലീംലീഗിന്റെ നേതാക്കള്‍ മീപ്പുഗിരി സംഭവവും ഉദുമക്കടുത്ത ഇടുവങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് നേരെ രാത്രി കല്ലേറ് നടന്ന സംഭവവും വ്യാജമാണെന്ന് പ്രസ്താവനകള്‍ ഇറക്കിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം കുറ്റവാളികളായ മതതീവ്ര പരിശീലനം ലഭിച്ച മതതീവ്രവാദികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചു.
ക്ഷേത്ര പരിസരത്ത് പോത്തിന്‍തല കണ്ടെത്തിയ സംഭവം പുറത്തറിഞ്ഞതോടെ കാസര്‍കോട്ടും പരിസരത്തും കനത്ത സംഘര്‍ഷം നിലനില്‍ക്കുകയാണ്. വന്‍ പോലീസ് സംഘം ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ മേഖലകളിലും ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു വരികയാണ്. പോത്തിന്‍തല കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ഇന്നലെ വൈകുന്നേരം നൂറു കണക്കിന് ക്ഷേത്ര ഭക്തരും നാട്ടുകാരും പ്രകടനം നടത്തി.
കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി നടക്കുന്ന ക്ഷേത്രധ്വംസനങ്ങള്ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിവിധ ഹിന്ദു സംഘടനകളുടെ യോഗം ഇന്ന് വൈകിട്ട് മൂന്നിന് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: