തിരുവനന്തപുരം : മന്ത്രി കെ.സി. ജോസഫിനെ രാജിവെപ്പിച്ച് യുഡിഎഫ് കണ്‍വീനറാക്കിയും കെ. മുരളീധരനെ മന്ത്രിസഭയിലെടുത്തും യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം. മുസ്ലീംലീഗ് അഞ്ചാം മന്ത്രിസ്ഥാനത്തിനായി വാശിപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന കെപിസിസി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ലീഗിന് മന്ത്രിസ്ഥാനം കൊടുക്കുന്നത് സംസ്ഥാനത്തെ സാമുദായിക സന്തുലിതാവസ്ഥ തകിടം മറിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ലീഗിന്റെ മന്ത്രിസ്ഥാനത്തോടൊപ്പം ഹിന്ദുവായ ഒരാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് ഇപ്പോഴത്തെ ആലോചന. കെ. മുരളീധരന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്. മുസ്ലീം ലീഗിന്റെ മന്ത്രി മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും കെ. മുരളീധരനും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിലൂടെ സാമുദായിക സന്തുലനം സാധ്യമാകും. മുരളീധരനെ മന്ത്രിയാക്കാനാണ് മന്ത്രി കെ.സി. ജോസഫ് രാജിവയ്ക്കുക. ജോസഫ് യുഡിഎഫ് കണ്‍വീനറാകും. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് ഗവര്‍ണര്‍ സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. പി.ജെ. കുര്യനുപകരം തങ്കച്ചന് രാജ്യസഭാ സീറ്റെന്ന ചര്‍ച്ചയുമുണ്ട്.
ഭാവിയില്‍ ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റും ഇപ്പോഴത്തെ സാഹചര്യത്തില്‍ ന്യൂനപക്ഷ സമുദായത്തില്പ്പെട്ടവര്ക്കായിരിക്കും ലഭിക്കുക. രണ്ടിലൊരെണ്ണം കേരളാ കോണ്‍ഗ്രസ്സിന് നല്‍കുമെന്ന് ഉറപ്പായിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായാംഗമായിരിക്കും കേരളാ കോണ്‍ഗ്രസ്സില്‍ നിന്നും രാജ്യസഭയില്‍ എത്തുക. രണ്ടാമത്തെ സീറ്റ് കോണ്‍ഗ്രസ്സിന്റേതാണ്. പി.ജെ. കുര്യന്റെ കാലാവധി തീരുന്നതിനാല്‍ ഒഴിവുവരുന്ന സീറ്റാണിത്. കേന്ദ്രത്തിലും സോണിയാഗാന്ധിയിലും നല്ല സ്വാധീനമുള്ള കുര്യനെ ഒഴിവാക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും കഴിയില്ല. അതുകൊണ്ടുതന്നെ സാമുദായിക സന്തുലിതാവസ്ഥ രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും പ്രശ്നമാകും. അതൊഴിവാക്കാനാണ് കെ. മുരളീധരനെ അലിക്കും അനൂപിനുമൊപ്പം മന്ത്രിസഭയിലെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മുരളീധരനെ മന്ത്രിയാക്കാന്‍ താല്പര്യം എടുക്കുന്നത്. ഒരു ഗ്രൂപ്പിലും പെടാത്ത നിലപാടിലാണ് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വന്നതിനുശേഷം മുരളീധരന്. പരസ്യമായി ഉമ്മന്‍ചാണ്ടിയുടെ നടപടികളെ സഭയിലും പുറത്തും പിന്തുണയ്ക്കുന്നതിനും മുരളി ശ്രദ്ധിച്ചിരുന്നു. ഐ ഗ്രൂപ്പില്‍ നിന്ന് മറ്റാരെങ്കിലും മന്ത്രിയാകുന്നതിലും ഭേദം മുരളിയെ മന്ത്രിയാക്കുന്നതാണ് നല്ലതെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. മുരളിയുടെ മന്ത്രിസ്ഥാനം നല്‍കുന്നത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തലുമുണ്ട്.
കെ.സി. ജോസഫിനെയോ ആര്യാടന് മുഹമ്മദിനെയോ സ്പീക്കറാക്കി കാര്‍ത്തികേയനെ മന്ത്രിയാക്കുന്ന ചര്‍ച്ചയും നടന്നു. കാര്ത്തികേയന് ഇക്കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. ജോസഫിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റുന്നതിന് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ്സിന് പരമ്പരാഗതമായി വോട്ടുചെയ്യുന്ന റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടയാളാണ് ജോസഫ്. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ കോണ്‍ഗ്രസ്സില്‍ നിന്നുള്ള ഏക ക്രിസ്ത്യന്‍ അംഗവും ജോസഫാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: