ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിെന്റ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദമാവുകയും പ്രതിരോധമന്ത്രി എ.കെ. ആന്റണി പ്രതിക്കൂട്ടിലാവുകയും ചെയതതോടെ കേന്ദ്രം പ്രതികാര നടപടികള്‍ തുടങ്ങി. നേരത്തെ ജനറല്‍ സിംഗിന്റെ ഇസ്രായേല്‍ പര്യടന പരിപാടി കേന്ദ്രം റദ്ദാക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ നേപ്പാള്‍ സന്ദര്‍ശന പരിപാടി വെട്ടിച്ചുരുക്കുകയുംചെയ്തു. പ്രതിനിധിസംഘത്തിന്റെ എണ്ണവും കുറച്ചു.
നേപ്പാള്‍ കരസേനാ മേധാവിയുടെ അധ്യക്ഷതയില്‍ ഈ മാസം 4 മുതല്‍ കാഠ്മണ്ഡുവില്‍ നടക്കുന്ന ദുരന്തനിവാരണ-ഭീകരവിരുദ്ധ സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു സിംഗിന്റെ പരിപാടി. എന്നാല്‍ ഇത് സെമിനാര്‍ മാത്രമാണെന്നും ഉഭയകക്ഷി സന്ദര്‍ശനമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശന കാലാവധിയും പ്രതിനിധികളുടെ എണ്ണവും പ്രതിരോധ മന്ത്രാലയം വെട്ടിച്ചുരുക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ സെമിനാറിനപ്പുറം നേപ്പാളില്‍ തങ്ങേണ്ട കാര്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
കഴിഞ്ഞ മാസം പശ്ചിമേഷ്യ, മധേഷ്യ രാഷ്ട്രീയ സ്ഥിതിഗതികളുടെ പേരുപറഞ്ഞ് ജന. സിംഗിന്റെ നാലു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇത്തവണ ബുധനാഴ്ച കാഠ്മണ്ഡുവിലെത്തി 6 ന് മടങ്ങാനായിരുന്നു കരസേനാ മേധാവിയുടെ പരിപാടി. എന്നാല്‍ കേന്ദ്ര നടപടിയുടെ പേരില്‍ ജന. സിംഗിന്റെ നേപ്പാള്‍ സന്ദര്‍ശന പരിപാടി റദ്ദാക്കില്ലെന്ന് സൈനിക ആസ്ഥാനത്തുനിന്ന് അറിയിച്ചു.
നിര്‍ണായകമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കരസേനാ മേധാവിയും പ്രതിരോധമന്ത്രിയും തമ്മിലുള്ള ബന്ധം വഷളാവുന്നതായുള്ള ആരോപണം നിലനില്‍ക്കെയാണ് കേന്ദ്രം പ്രതികാര നടപടി തുടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: