തിരുവനന്തപുരം: പുല്ലുമേട് ദുരന്തം അന്വേഷിച്ച എം.ആര്. ഹരിഹരന് നായര്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചില വകുപ്പുകളുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വനം വകുപ്പിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായി റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നു. സ്ഥലത്തു ചങ്ങല ഉണ്ടായിരുന്നില്ലെങ്കില്‍ ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാമായിരുന്നു. ചങ്ങല പൂര്‍ണമായും അഴിച്ചു മാറ്റാതിരുന്നത് വീഴ്ചയായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ സംഭവസ്ഥലത്ത് സംശയാസ്പദമായി കാണപ്പെട്ട ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. ഇതിനായി തമിഴ് നാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ സംഭവത്തിന് തീവ്രവാദ ബന്ധമില്ല. ചെറുകിട കച്ചവടക്കാരുടെ സാന്നിധ്യവും പ്രദേശത്ത് തിരക്കു വര്ധിക്കുവാന് കാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എട്ടു മാസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഇതിനു മുന്‍പ് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ 30 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ചു കാര്യങ്ങള്‍ നീക്കിയതിനാലാണു കഴിഞ്ഞ ശബരിമല സീസണില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നതെന്നു കമ്മിഷനും ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും പ്രതികരിച്ചു.
2011 ജനുവരി 14നു ശബരിമലയ്ക്കു സമീപമുള്ള പുല്ലുമേട്ടില്‍ നടന്ന ദുരന്തം 102 പേരുടെ ജീവന് അപഹരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: