ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തറപറ്റി. ഗോവയില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ബിജെപി അധികാരത്തിലേക്ക്. ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. പഞ്ചാബില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ശിരോമണി അകാലിദള്‍-ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തോടെ ഭരണം തുടരും. മണിപ്പൂരില്‍ കോണ്‍ഗ്രസും യുപിയില്‍ സമാജ്വാദി പാര്‍ട്ടിയും ഭരിക്കും. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ രാഹുല്‍ഗാന്ധി വട്ടപ്പൂജ്യത്തിലായി.
ഉത്തര്‍പ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുലായംസിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി അധികാരത്തിലേക്ക് നീങ്ങുന്നത്. 403 അംഗ നിയമസഭയില്‍ സമാജ്വാദി പാര്‍ട്ടി 224 സീറ്റുകള്‍ കരസ്ഥമാക്കി. മുലായംസിംഗ് യാദവായിരിക്കും പുതിയ മുഖ്യമന്ത്രിയെന്ന് പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. ഭരണകക്ഷിയായ ബിഎസ്പി തകര്‍ന്ന് തരിപ്പണമായതോടെ മുഖ്യമന്ത്രി മായാവതി ഉടന്‍ ഗവര്‍ണര്‍ക്ക് രാജി നല്‍കും. ഏറ്റവും പുതിയ കക്ഷിനിലയനുസരിച്ച് സംസ്ഥാനത്ത് 47 സീറ്റ് നേടിയ ബിജെപി മൂന്നാം സ്ഥാനത്താണ്. 26 സീറ്റ് മാത്രം നേടാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന്റെ നില പരിതാപകരമായി.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേത്തിയില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് നഷ്ടമായി. യുപിയില്‍ ശോഭനമായ രാഷ്ട്രീയ ഭാവി സ്വപ്നം കണ്ടിരുന്ന രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് ഫലം കനത്ത ആഘാതമായി. സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതുജീവന്‍ നല്കാന് ‘കിണഞ്ഞ് പരിശ്രമിച്ച’ രാഹുലിനെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനം നിഷ്കരുണം തുള്ളുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സങ്കീര്‍ണമായ രാഷ്ട്രീയ സ്ഥിതിവിശേഷങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനത്ത് കാലുറപ്പിക്കാന്‍ പലവിധ തന്ത്രങ്ങളും രാഹുല്‍ പയറ്റിയെങ്കിലും ഒന്നും ജനങ്ങള്‍ക്ക് സ്വീകാര്യമായില്ല. വാഗ്ദാനപ്പെരുമഴയുമായി സംസ്ഥാനത്ത് ഓടിനടന്ന് പ്രചാരണം നടത്തുകയും ഗ്രാമീണരുടെ കുടിലുകളില്‍ അന്തിയുറങ്ങുകയുമൊക്കെ ചെയ്തിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചുക്കാന്‍ പിടിക്കാനുള്ള അഗ്നിപരീക്ഷയില്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. രോഗബാധിതയായ അമ്മ സോണിയാഗാന്ധിയില്‍നിന്ന് പാര്‍ട്ടിയുടെ ഭരണം ഏറ്റുവാങ്ങുന്നതിനുള്ള ‘ഫിറ്റ്നസ് ടെസ്റ്റി’ലാണ് രാഹുല്‍ തറപറ്റിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷത്തിരിക്കാനാണ് ജനവിധിയെങ്കില്‍ ബിജെപി അത് അംഗീകരിക്കുന്നതായി മുഖ്യ വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പഞ്ചാബില്‍ ശിരോമണി അകാലിദള്‍-ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് നീങ്ങുന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കയാണ്. എസ്എഡി-ബിജെപി സഖ്യത്തെ തൂത്തെറിയുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനം. പഞ്ചാബിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഒരേ സഖ്യംതന്നെ തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലെത്തുന്നത്. പ്രകാശ് സിംഗ് ബാദല്‍ തന്നെയായിരിക്കും പുതിയ മുഖ്യമന്ത്രി. ഇന്നലെ നടന്ന വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിലെല്ലാം പരിതാപകരമായ അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. ഉച്ചകഴിഞ്ഞതോടെയാണ് നില അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 46 സീറ്റുകള്‍ നേടി.
2007ല്‍ അകാലികള്‍ക്ക് 48 സീറ്റുകളും ബിജെപിക്ക് 19 സീറ്റുകളുമാണ് കിട്ടിയത്. ഇത്തവണ 68 സീറ്റാണ് സഖ്യം നേടിയത്. ലാംബിയില്നിന്നാണ് മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദല്‍ വിജയിച്ചത്. മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ ജലാലാബാദില്നിന്നും കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് പട്യാലയില്‍നിന്നും വിജയിച്ചു. അമരീന്ദറിന്റെ മകന് രണീന്ദര്‍ സാമനയില്‍ തോറ്റു.
ഗോവയില്‍ കേവല ഭൂരിപക്ഷത്തോടെ ബിജെപി-എംജിപി സഖ്യം അധികാരം ഉറപ്പാക്കി. കോണ്‍ഗ്രസിനും കൂട്ടര്‍ക്കും ഒമ്പത് സീറ്റുകള്‍ മാത്രമാണുള്ളത്. ബിജെപി-എംജിപി സഖ്യത്തിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ ചര്‍ച്ചില്‍ അലിമാവോ കുടുംബത്തിലെ നാലുപേരും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാസ് ശിരോദ്കറുമടക്കം തോറ്റു. കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ചര്‍ച്ചില്‍ അലിമാവൊ, ജോവാക്വിം അലിമാവൊ, മനോഹര്‍ അസ്ഗോണ്കര്, ഫിലിപ്പ് നെരി റോഡ്രിഗ്സ്, ജോസ് ഫിലിപ്പ് ഡിസൂസ, നീലകാന്ത് ഹലാണ്കര് തുടങ്ങിയവരെല്ലാം പരാജയപ്പെട്ടു.
കോണ്‍ഗ്രസ് കോട്ടയായി അറിയപ്പെടുന്ന സാല്പെറ്റില് എട്ടില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. ഒട്ടേറെ കത്തോലിക്കാ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയ ബിജെപി ഇവിടെ പിടിമുറുക്കുകയും ചെയ്തു. മതാനി സല്‍ദാന, മൈക്കല്‍ ലോബോ, ഗ്ലെന്‍ ടിക്ലൊ, കാര്‍ലോസ് അല്‍മേഡ തുടങ്ങിയ കത്തോലിക്കാ സ്ഥാനാര്‍ത്ഥികളെല്ലാം തറപറ്റിച്ചത് വമ്പന്മാരെയാണ്. 2007ല്‍ മൂന്ന് സീറ്റ് നേടിയ എന്‍സിപിക്ക് ഇത്തവണ ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇത്തവണയും കോണ്‍ഗ്രസുമായി ചേര്‍ന്നാണ് എന്‍സിപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഷിറോദ മണ്ഡലത്തില്‍ ബിജെപിയുടെ മഹാദേവ നായിക്കിനോടാണ് ജിപിസിസി അധ്യക്ഷന്‍ സുഭാസ് തോറ്റത്. ഫ്രാന്‍സിസ്കോ മിക്കി പച്ചേകൊ പുതുജീവന്‍ നല്കിയ ജിവിപി എന്ന പ്രാദേശിക രാഷ്ട്രീയ സംഘടനക്ക് നുവെം, ബെനോലിം സീറ്റുകള്‍ കിട്ടി. അലിമാവൊ കുടുംബത്തില്‍നിന്നുള്ള വാലങ്ക (ബെനോലിം), ജോവാക്വിം (കുന്‍കോലിം), ചര്‍ച്ചില്‍ (നവേലിം), യുരി (സാന്ഗെം) എന്നിവര്‍ തോറ്റു.
കുടുംബവാഴ്ചക്കെതിരെയുള്ള പ്രചാരണമാണ് കോണ്‍ഗ്രസിന്റെ കഥ കഴിച്ചത്. കലാങ്കുതെ മണ്ഡലത്തില്‍ ബിജെപിയുടെ മൈക്കല്‍ ലോബോ വിജയിച്ചു. എംജിപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി അവകാശമുന്നയിക്കുമെന്ന് ഗോവ ബിജെപി അധ്യക്ഷന്‍ ലക്ഷ്മീകാന്ത് പര്സേകര് അറിയിച്ചു. തീരദേശ ടൂറിസ്റ്റ് സംസ്ഥാനമായ ഗോവയില്‍ കഴിഞ്ഞ മൂന്നിന് നടന്ന വോട്ടെടുപ്പില്‍ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഗോവയിലെ ഏറ്റവും പഴയ പ്രാദേശിക പാര്‍ട്ടിയായ എംജിപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. ഇത്തവണ കോണ്‍ഗ്രസിനെ വിട്ട് അവര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാളായ ദാമോദര്‍ നായിക്കിനെ ഫത്തോര്‍ദ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വിജയ് സര്‍ദേശായി പരാജയപ്പെടുത്തി. 215ഓളം സ്ഥാനാര്‍ത്ഥികളാണ് രംഗത്തുണ്ടായിരുന്നത്.
ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. കോട്ട്വാര്‍ മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി ബി.സി.ഖണ്ഡൂരി കോണ്‍ഗ്രസിന്റെ എസ്.എസ്.നേഗിയോട് പരാജയപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഷന്‍സിംഗ് ചുഫാല്‍ ദിദിഹാത്ത് മണ്ഡലത്തില്‍ വിജയിച്ചു. പിസിസി അധ്യക്ഷന്‍ യശ്പാല്‍ ആര്യ ബാജ്പൂരില്നിന്നും വിജയിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 32ഉം ബിജെപിക്ക് 31 സീറ്റുകളും കിട്ടിയതോടെ തൂക്കുസഭക്കുള്ള സാധ്യതയും ഏറിയിരിക്കയാണ്.
മണിപ്പൂരില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും. 60 അംഗ നിയമസഭയില്‍ 42 സീറ്റുകള്‍ നേടി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റുകള്‍ കിട്ടി. തൗബാല്‍ മണ്ഡലത്തില്‍ തൊട്ടടുത്ത എതിരാളിയായ ബിജെപിയുടെ ഒ.ഇന്ദിരയെ 10,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുഖ്യമന്ത്രി ഇബോബി സിംഗ് പരാജയപ്പെടുത്തിയത്. മണിപ്പൂരില്‍ പ്രതിപക്ഷത്തിന്റെ രണ്ട് പ്രധാന സ്ഥാനാര്‍ത്ഥികളായ ഒ.ജോയി (മണിപ്പൂര്‍ പീപ്പിള്‍ പാര്‍ട്ടി), രാധാ ബിനോദ് (നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി) എന്നിവര്‍ പരാജയപ്പെട്ടു. രാധാ ബിനോദ് പ്രതിപക്ഷ നേതാവ് കൂടിയാണ്. ലജ്താബാല് മണ്ഡലത്തില്‍നിന്ന് അഞ്ചിലേറെ തവണ വിജയിച്ച വ്യക്തിയാണ് ജോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: