ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഉത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന ആനയോട്ടമത്സരം നാളെ ഉച്ചക്ക് മൂന്ന് മണിക്കാരംഭിക്കും. ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ 28 ആനകള്‍ ആനയോട്ടത്തില്‍ പങ്കെടുക്കും. എന്നാല്‍ വിദഗ്ദസമിതിയടെ തീരുമാനപ്രകാരം തിരഞ്ഞെടുത്ത എട്ട് ആനകളില്‍ നിന്നും നറുക്കിട്ടെടുക്കുന്ന അഞ്ച് ആനകളെയാണ് ഓട്ടമത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളുവെന്ന് എന്‍. രാജു, കണ്‍വീനര്‍ ആര്.കെ. ജയരാജ് എന്നിവര്‍ അറിയിച്ചു. ആനയോട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ രാമന്‍കുട്ടി(61), കണ്ണന്(50), ഉമാദേവി(47), കേശവന്‍കുട്ടി(46), ഗോപീകൃഷ്ണന്(45), അച്യുതന്(41), ശങ്കരനാരായണന്(39), ജൂനിയര്‍ മാധവന്(38) എന്നീ എട്ട് ആനകളാണ് യോഗ്യത നേടിയവര്‍. ഈ എട്ടുപേരില്‍ നിന്ന് നാളെ രാവിലെ ക്ഷേത്രഗോപുരനടയില്‍ വെച്ച് നടക്കുന്ന നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കുന്ന അഞ്ച് പേരെയാണ് ഓട്ടമത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളു.
ഓട്ടമത്സരത്തില്‍ പങ്കെടുപ്പിക്കുന്ന അഞ്ച് പേരില്‍ ആദ്യം ക്ഷേത്ര ഗോപുരനട കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആദ്യം വരുന്ന മൂന്ന് ആനകള്‍ക്ക് മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുള്ളു. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച ആനകളെ ഓടാന്‍ അനുവദിക്കുകയില്ല. വിദഗ്ധസമിതി ചെയര്മാന് എന്‍. രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ആര്.കെ. ജയരാജ്, ആനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസെടുത്തു.
ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. സുരേഷ്, ആനവിദഗ്ദന് ഡോ: കെ.സി. പണിക്കര്‍, ഡോ: മുരളീധരന് നായര്‍, ഫയര്‍ ഫോഴ്സ് ഓഫീസര്‍ ലാസര്‍ എന്നിവര്‍ സംസാരിച്ചു. പുന്നത്തൂര്‍കോട്ടയിലെ എല്ലാആനക്കാരും, ലൈവ് സ്റ്റോക്കുമായി ബന്ധപ്പെട്ട മുഴുവന്‍ ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു. ആനയോട്ടത്തില്‍ പങ്കെടുക്കുന്ന 28 ആനകളും ഉച്ചക്ക് കൃത്യം 2 മണിക്ക് മജ്ഞുളാല്‍ പരിസരത്ത് എത്തണമെന്ന് ആനക്കാര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ദേവസ്വം നല്കിയ ബാഡ്ജുധരിച്ചവര്ക്ക് മാത്രമേ ആനകളുടെ കൂടെ ഓടുവാന്‍ പാടുകയുള്ളു.
ഉച്ചക്ക് 2.40-ന് ശേഷം ആനയോട്ടം നടക്കുന്ന ഗുരുവായൂര്‍ ദേവസ്വം വക റോഡില്‍ പ്രവേശിക്കുകയോ, റോഡ്മുറിച്ച് കടക്കുകയോ ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും വിദഗ്ധസമിതിയില്‍ തീരുമാനമായി. നാളെ രാവിലെയാണ് ക്ഷേത്രത്തിലെ “ആനയില്ലാശീവേലി.” 64 ഗജസമ്പത്തുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇപ്പോഴും “ആനയില്ലാശീവേലി” നടക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളില്ലാതിരുന്ന കാലത്ത് തൃക്കണാമതിലകം ക്ഷേത്രത്തിലെ ഉത്സവത്തിനായി എഴുന്നെള്ളിച്ചുനിന്നിരുന്ന ആനകള്‍, കഴുത്തിലണിഞ്ഞ മണികള്‍ കിലുക്കി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയെന്നും, ആ സ്മരണ പുതുക്കുന്നതിന് വേണ്ടിയാണ് ഉത്സവദിവസം ഉച്ചക്ക് ഗുരുവായൂരില്‍ നടക്കുന്ന ആനയോട്ടമെന്നുമാണ് ഐതിഹ്യം. ആനയോട്ടത്തിന് ശേഷം രാത്രി 8-30നും, 9.00-നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടികയറുന്നതോടെ ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും. തുടര്‍ന്നുള്ള ഒമ്പത് ദിനരാത്രങ്ങള്‍ ശ്രീകൃഷ്ണനഗരി ഉത്സവലഹരിയുടെ ആഹ്ലാദതിമര്പ്പിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: