ബംഗളൂരു/ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായരുള്‍പ്പെടെ നാല് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുള്ള രേഖകളോ വിവരങ്ങളോ കൈമാറാനാകില്ലെന്ന് ബഹിരാകാശ മന്ത്രാലയം വ്യക്തമാക്കി. ആന്‍ട്രിക്സ്-ദേവാസ് കരാറിനെക്കുറിച്ച് അന്വേഷിച്ച ചതുര്‍വേദി കമ്മറ്റിയുടെയും പ്രത്യുഷ്സിന്‍ഹ കമ്മറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ബഹിരാകാശ വകുപ്പ് കൈവശം വെച്ചിരിക്കുന്ന ഇരു കമ്മറ്റി റിപ്പോര്‍ട്ടുകളും വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന ജി. മാധവന്നായരുടെ അപേക്ഷയുമാണ് ബഹിരാകാശവകുപ്പ് തള്ളിയത്. നാല് ശാസ്ത്രജ്ഞരേയും കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഒരാഴ്ചക്കുശേഷമാണ് വിവരാവകാശ നിയമപ്രകാരം മാധവന്‍നായര്‍ അപേക്ഷ നല്‍കിയത്.
ഐഎസ്ആര്‍ഒ അഴിമതിക്കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ അത് സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ ആര്‍ടിഐയുടെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം സാധിക്കില്ലെന്ന് ബഹിരാകാശവകുപ്പ് ഉദ്യോഗസ്ഥന് മാധവന്നായര്ക്കയച്ച കത്തില്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിനെ ഇങ്ങനെയൊരു നടപടിക്ക് പ്രേരിപിച്ചതെന്തെന്ന് അറിയാനുള്ള നിയമാവകാശം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. തന്റെ അപേക്ഷക്ക് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വ്യക്തമായി മറുപടി പറയേണ്ടതിന് പകരം കേസ് അന്വേഷിച്ച കമ്മറ്റികളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചത്. ബഹിരാകാശവകുപ്പിന്റെ നടപടിക്കെതിരെ പ്രതികരിക്കവെ മാധവന്‍നായര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബഹിരാകാശ സെക്രട്ടറികൂടിയായ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്റെ പേര് വെളിപ്പെടുത്താതെ, ചിലരുടെ താല്പര്യമാണ് വിവരാവകാശ നിയമത്തില്‍ കൃത്രിമത്വം കാണിക്കാന്‍ അധികൃതര്‍ തയ്യാറായതിന് പിന്നിലെന്നും മാധവന്‍നായര്‍ കുറ്റപ്പെടുത്തി. മുഖ്യവിവരാവകാശ കമ്മീഷണറെ സമീപിക്കുന്നതിന് മുമ്പ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം ആരായുമെന്ന് അടുത്ത നീക്കത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ നിന്നും ഇന്നലെ തിരുവനന്തപുരത്തേക്ക് മടങ്ങിയ മാധവന്‍നായര്‍ അടുത്ത തിങ്കളാഴ്ച നിയമോപദേശം തേടുന്നതിനായി ബംഗളൂരുവില്‍ മടങ്ങിയെത്തും.
അതേസമയം, ആന്‍ട്രിക്സ്-ദേവാസ് കരാറില്‍ ആരോപണവിധേയരായ നാല് ശാസ്ത്രജ്ഞരുടെ വാദവും കേള്‍ക്കാന്‍ ബഹിരാകാശവകുപ്പ് തയ്യാറാകണമെന്ന് നിയമമന്ത്രാലയം ആവശ്യപ്പെട്ടു. ജി. മാധവന്‍നായര്‍, എ. ഭാസ്കര്‍ നാരായണ, കെ.എന്‍. ശങ്കര, കെ.ആര്. ശ്രീധരമൂര്‍ത്തി എന്നിവരുടെ വാദവും കേസില്‍ കേള്‍ക്കാന്‍ തയ്യാറായാല്‍ അനീതി കാണിച്ചെന്ന ശാസ്ത്രജ്ഞരുടെ പരാതി അവസാനിപ്പിക്കാനാകുമെന്നും നിയമമന്ത്രാലയം ബഹിരാകാശ വകുപ്പിനെ അറിയിച്ചു. അറ്റോര്‍ണി ജനറലിന്റെ ഉപദേശമനുസരിച്ചാണ് നിയമമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
അതിനിടെ, കരിമ്പട്ടികയിലുള്‍പ്പെടുത്താനുള്ള കാരണം ശാസ്ത്രജ്ഞന്മാരെ അറിയിച്ചിട്ടുണ്ടെന്ന നിയമമന്ത്രാലയത്തിന്റെ വാദം ജി. മാധവന്‍നായര്‍ തള്ളി. ആന്‍ട്രിക്സ്-ദേവാസ് കരാര്‍ സംബന്ധിച്ച് പുനരന്വേഷണം വേണമെന്നും മാധവന്‍നായര്‍ ആവശ്യപ്പെട്ടു. സിഎന്‍എന്‍-ഐബിഎന്നിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഒരു ജനാധിപത്യരാജ്യത്ത് ശാസ്ത്രജ്ഞര്ക്കെതിരെയെടുക്കുന്ന ഏറ്റവും ക്രൂരമായ നടപടിയാണിത്. ചതുര്‍വേദി കമ്മറ്റി ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതാണ്. ഈ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നില്ല. പ്രത്യുഷ്സിന്‍ഹ കമ്മറ്റിയെ തുടര്‍ന്നും നടപടിയൊന്നുമുണ്ടായില്ല. കുറ്റപത്രം പോലും സമര്‍പ്പിക്കാതെയാണ് തങ്ങള്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി. ഇത് തീര്‍ത്തും ദുഃഖകരവും അപലപനീയവുമാണ്, മാധവന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: