ന്യൂദല്‍ഹി: കൂടംകുളം ആണവനിലയവിരുദ്ധ സമരക്കാര്‍ക്ക് ലഭിക്കുന്ന വിദേശസഹായം സംബന്ധിച്ച വിവരം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. സമരത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ്. ഭക്ഷണത്തിന്റേയും മദ്യത്തിന്റേയും രൂപത്തില്‍ സഹായമെത്തുകയാണ്. വിദേശഫണ്ട് സ്വീകരിക്കുന്ന നിയമപ്രകാരം ലഭിക്കുന്ന സാമ്പത്തിക സഹായം അതിന്റെ പ്രഖ്യാപിതലക്ഷ്യമായ വിദ്യാഭ്യാസ-ആരോഗ്യമേഖലയ്ക്കല്ലാതെ വകമാറ്റി ചെലവഴിക്കുകയാണ്. കൂടംകുളം സമരത്തെ നിലനിര്‍ത്തുന്നത് ഈ പണമാണ്.
സമരക്കാരെ പ്രലോഭിപ്പിക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് സമരസമിതിക്കാര്‍ പറയുന്നത്. എന്നാല്‍ വിദേശഫണ്ട് സംബന്ധിച്ച ഉപയോഗവും പ്രാദേശികമായ വിവരങ്ങളും സൂചിപ്പിക്കുന്നത് സമരക്കാര്‍ക്ക് എല്ലാദിവസവും ഭക്ഷണപ്പൊതിയും മദ്യവും അതോടൊപ്പം അഞ്ഞൂറ് രൂപയും ലഭിക്കുന്നുവെന്നതാണ്. ഇത് തെളിയിക്കുന്ന രേഖകള്‍ ലഭ്യമാക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
സമരസമിതി കണ്‍വീനര്‍ എസ്.പി.ഉദയകുമാര്‍ പറഞ്ഞത് ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെമോക്രാറ്റിക് ആന്റ് ഇലക്ടോറല്‍ അലയന്‍സ് എന്ന സ്വീഡിഷ് സ്ഥാപനത്തിലെ വിദഗ്ദ്ധ സംഘത്തില്‍ താന്‍ അംഗമാണെന്നും പണമിടപാട് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടംകുളം ആണവനിലയത്തിനെതിരെ തദ്ദേശവാസികളെ സംഘടിപ്പിക്കുന്നതിനുവേണ്ടി വന്‍തോതിലുള്ള വിദേശപ്പണം ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് സമരസമിതിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നത വര്‍ധിക്കാന്‍ കാരണം.
തിരുനെല്‍വേലി, തൂത്തുക്കുടി, കൂടംകുളം തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ചില സന്നദ്ധ സംഘടനകള്‍ക്ക് അമേരിക്കന്‍-സ്കാന്ഡിനേവിയന് രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് വി.നാരായണസ്വാമി പറഞ്ഞു.
പള്ളിയുടെ സ്വാധീനത്തെക്കുറിച്ചും ചില കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. ആണവനിലയത്തിന്റെ വരവോടു കൂടിയുണ്ടാകുന്ന സാമ്പത്തിക നേട്ടം തദ്ദേശവാസികളുടെ പാരമ്പര്യജീവിതരീതിയേയും വിശ്വാസത്തേയും മാറ്റിമറിക്കുമെന്ന് പുരോഹിതന്മാര് ഭയപ്പെടുന്നു. പ്രോജക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ ഒരു ഇ-മെയില്‍ കാംപെയ്ന് സംഘടിപ്പിക്കുകയുണ്ടായി. പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഇവര്‍ സൂചിപ്പിക്കുന്നു.
പ്രദേശവാസികളില്നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പ്ലാന്റിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമേ പ്ലാന്റിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ പാടുള്ളൂ. ഉയര്‍ന്ന നിലയിലുള്ള സുരക്ഷാ സംവിധാനം ആവശ്യമുള്ള ഒരു പ്രോജക്ടാണിത്. ജപ്പാനിലുണ്ടായ സുനാമിയെത്തുടര്‍ന്ന് ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ സുരക്ഷാപ്രശ്നത്തെക്കുറിച്ചും ജനങ്ങള്‍ ബോധവാന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: