കോട്ടയം : കേരളം രൂക്ഷമായ വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വൈദ്യുതി ഉപഭോഗം 55 ദശലക്ഷം യൂണിറ്റിലെത്തിയതും ഡാമുകളില്‍ അപകടകരമാംവിധം ജലനിരപ്പ് താഴ്ന്നതും കേരളത്തെ ഊര്‍ജ്ജപ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. വേനല്‍ മഴ കനിയാഞ്ഞതും കേരളത്തിന് തിരിച്ചടിയായി. ഉത്സവക്കാലവും പരീക്ഷക്കാലവും ഒന്നിച്ചെത്തിയതോടെ വൈദ്യുതിയുടെ ഉപഭോഗം ഇനിയും കുത്തനെ ഉയരുമെന്നാണ് കരുതുപ്പെടുന്നത്.
പ്രധാനമായും കേരളം ആശ്രയിക്കുന്നത് ജലവൈദ്യുതി പദ്ധതികളെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് ഇടുക്കിയില്‍ നിന്നാണ്.
ഇടുക്കിയില്‍ 13 മുതല്‍ 14 വരെ ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി എത്തിയതിനാല്‍ കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ സാധിച്ചിരുന്നു. ഈമാസം 24 ന് 8.325 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയില്‍ ഉല്‍പ്പാദിപ്പിച്ചത്. ഇടുക്കി ഡാമിലെ ജലനിരപ്പും ഏറെ താഴ്ന്നിട്ടുണ്ട്. 24 ന് ഇടുക്കിയിലെ ജലനിരപ്പ് 2354.66 അടിയായിരുന്നു. ഇതില്‍ നിന്നും 1069 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്നാണ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇടുക്കിയില്‍ 2370.98 അടി വെള്ളം ഉണ്ടായിരുന്നു. 16 അടിയോളമാണ് ജലനിരപ്പ് താഴ്ന്നത്. വേനല്‍ കടുത്തതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കിലും കുറവ് വന്നിട്ടുണ്ട്. മൂഴിയാറ്റിലും ജലനിരപ്പ് താഴ്ന്നു.
ഇന്ന് സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ പകുതിപോലും ജലവൈദ്യുതി പദ്ധതികളില്‍ നിന്നും നിറവേറ്റാനാകുന്നില്ല. പുതിയ പദ്ധതികള്‍ ഇല്ലാതാകുന്നതും ഉപഭോഗം വര്‍ദ്ധിക്കുന്നതും കനത്ത ഊര്‍ജ്ജപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിലെ ജലവൈദ്യുതി പദ്ധതികളില്‍ നിന്നെല്ലാംകൂടി ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്ന 18 മുതല്‍ 20 വരെ ദശലക്ഷം യൂണിറ്റ് വൈദ്യുതിമാത്രമാണ്. ഉപഭോഗം 55 ദശലക്ഷം യൂണിറ്റായതോടെ കടുത്ത നടപടികളിലേക്ക് വൈദ്യുതി ബോര്‍ഡ് കടക്കുമെന്നാണ് സൂചന.
കേന്ദ്രപൂളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതു സംബന്ധിച്ച് നേരത്തെ തര്‍ക്കം ഉടലെടുത്തിരുന്നു. വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ലൈന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതിരുന്നതാണ് കാരണം. ആസൂത്രണത്തിലുണ്ടായ പിഴവാണ് കേരളത്തെ വെട്ടിലാക്കിയത്. തുടര്‍ന്ന് കായംകുളം എന്‍ടിപിസിയില്‍ നിന്നും വൈദ്യുതിവാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കായംകുളം വൈദ്യുതിക്ക് ചാര്‍ജ്ജ് അധികമായതിനാല്‍ അവിടെ നിന്നും വൈദ്യുതി വാങ്ങുന്നത് മറ്റ് സംസ്ഥാനങ്ങള്‍ നിര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍ടിപിസിയില്‍ വൈദ്യുതോല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഫെബ്രുവരി 23 മുതല്‍ യൂണിറ്റിന് 10.60 രൂപയ്ക്ക് കെഎസ്ഇബി എന്‍ടിപിസിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ തുടങ്ങി. വില്‍ക്കുന്നത് മൂന്ന് രൂപയ്ക്കും. ഈ നടപടി വൈദ്യുതി ബോര്‍ഡിന് കടുത്ത ബാധ്യത വരുത്തിവയ്ക്കും.
എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞാല്‍ കേരളത്തെ കാത്തിരിക്കുന്നത് പവര്‍കട്ടും ലോഡ്ഷെഡ്ഡിഗും ആയിരിക്കും. നിലവിലുള്ള സാഹചര്യം വച്ച് നോക്കിയാല്‍ വൈദ്യുതി നിയന്ത്രണം കടുത്തതാവും. കാലവര്‍ഷത്തിന്റെ കണക്കുതെറ്റിയാല്‍ കേരളം ഇരുട്ടിലാകും. ലോഡ്ഷെഡ്ഡിംഗിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിപ്പിച്ച് മഴക്കാലത്തെ കാത്തിരിക്കുകമാത്രമാണ് കെഎസ്ഇബിയുടെ മുന്നിലുള്ള ഏക വഴി.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: