ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരായ തെരഞ്ഞെടുപ്പു കേസില്‍ കോണ്‍ഗ്രസ് കോടതിയിലേക്ക്. എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു യു.പി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നു കേന്ദ്രമന്ത്രി കപില്‍ സിബല്‍ അറിയിച്ചു.
യു.പി മുഖ്യമന്ത്രി മായാവതി രാഷ്ട്രീയത്തെ മുന്‍പില്ലാത്ത വിധം ക്രിമിനല്വത്കരിച്ചതായും കപില്‍ സിബല്‍ ആരോപിച്ചു. മായാവതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാഹുലിനെതിരെ കേസ് എടുത്തതെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി തങ്ങള്‍ക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് പറഞ്ഞു.
ഇന്നലെയാണ് രാഹുല്‍ ഗാന്ധിക്കും ഉത്തര്‍പ്രദേശ് സിറ്റി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മഹേഷ് ദീക്ഷിതിനും എതിരെ ജില്ലാ അധികൃതര്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. യു.പി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അനുമതി ലംഘിച്ചു പ്രസംഗിച്ചതിനാണു രാഹുലിനെതിരേ കേസെടുത്തത്.
കാണ്‍പുരില്‍ അനുവദനീയമായതിലും നാലുമണിക്കൂര്‍ അധികം പ്രചാരണത്തിനെടുത്തെന്നാണു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: