ജയ്പൂര്‍: ജയ്പൂര്‍ സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സല്മാന് റുഷ്ദിയെ അനുവദിക്കില്ലെന്ന് രാജസ്ഥാന് സര്‍ക്കാര്‍ വ്യക്തമാക്കി. സാഹിത്യോത്സവത്തില്‍ പങ്കെടുക്കാതിരിക്കാന്‍ രാജസ്ഥാന് സര്‍ക്കാര്‍ തനിക്കെതിരെ മനഃപൂര്‍വം കെട്ടിച്ചമച്ചതാണ് സുരക്ഷാ ഭീഷണിയെന്ന് കഴിഞ്ഞദിവസം റുഷ്ദി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റുഷ്ദിക്കെതിരെ സര്‍ക്കാരിന്റെ പുതിയ നടപടി. സാഹിത്യോത്സവ സംഘാടകര്‍ വീഡിയോ കോണ്‍ഫറന്‍സിനുള്ള അനുമതി റുഷ്ദിക്ക് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അധികൃതര്‍ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
വിവാദ സാഹിത്യകാരനായ സല്മാന് റുഷ്ദിക്ക് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സാഹിത്യോത്സവത്തിന്റെ അവസാനദിവസമായ ഇന്ന് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സുവഴി ആസ്വാദകരുമായി സംവദിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. റുഷ്ദിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചതോടെ അദ്ദേഹത്തിന്റെ വീഡിയോ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ റദ്ദാക്കുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് നിരോധിച്ച റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ എന്ന നോവല്‍ വായിച്ച നാല് സാഹിത്യകാരന്മാര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: