ന്യൂദല്‍ഹി: ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സല്മാന് റുഷ്ദി പങ്കെടുക്കാത്തതില്‍ പ്രമുഖ സാഹിത്യകാരന്മാരുടെ പ്രതിഷേധം. റുഷ്ദിയുടെ വിവാദ പുസ്തകമായ സാത്താനിക് വേഴ്സസിലെ ഏതാനും ഭാഗം വായിച്ചുകൊണ്ടാണ് ഹരി കുന്‍സ്രു, അമിതവ കുമാര്‍ എന്നിവര്‍ പുതിയ മാര്‍ഗ്ഗത്തിലൂടെ പ്രതിഷേധം അറിയിച്ചത്. 1988 ല്‍ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് മുസ്ലീം ജനതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോകവ്യാപകമായി നിരോധിച്ചിരുന്നു.
ഇരുവരും അവരുടെ സാഹിത്യ സൃഷ്ടികള്‍ വായിക്കുന്നുവെന്ന രീതിയിലാണ് സാത്താനിക് വേഴ്സസില്‍ നിന്നുള്ള ഏതാനും ഭാഗം വായിച്ചത്. ജനമധ്യത്തില്‍ തന്റെ പുസ്തകം വായിച്ചതിലുള്ള നന്ദി റുഷ്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ വായനയുമായി മുന്നോട്ട് പോകരുതെന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കുന്‍സ്രുവും കുമാറും അനുസരിച്ചില്ല. ഇവരെ കൂടാതെ ജീത് തയില്‍, രുചിര്‍ ജോഷി എന്നിവരും സാത്താനിക് വേഴ്സസിലെ ചില ഭാഗങ്ങള്‍ വായിച്ചിരുന്നു.
അതേ സമയം ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സാത്താനിക് വേഴ്സസ് വായിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പാര്‍ലമെന്റ് അംഗവും മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലീമെന്‍ സംഘടനയുടെ പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു. നിരോധിക്കുപ്പെട്ട പുസ്തകം വായിച്ചത് പ്രകോപനപരമാണെന്നും സാഹിത്യോത്സവം ഇസ്ലാം വിരുദ്ധ വേദിയായി എന്നതിന്റെ തെളിവാണിതെന്നും ഒവൈസി ആരോപിച്ചു.
സംഘാടകരും സാഹിത്യകാരന്മാരും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് സെക്ഷന്‍ 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് ചാര്‍ജ് ചെയ്യണമെന്നും ഒവൈസി പറഞ്ഞു.
ഇതിനിടെ, സല്മാന് റുഷ്ദിയുടെ നിരോധിക്കപ്പെട്ട പുസ്തകമായ ‘സാത്താനിക് വേഴ്സസ്’ സാഹിത്യോത്സവത്തില്‍ വായിക്കുന്നതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്ന എഴുത്തുകാര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും എന്നാല്‍ പ്രതിഷേധപരിപാടികളെക്കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.
നിരോധിക്കപ്പെട്ട പുസ്തകം വായിക്കുന്നത് കുറ്റകരമാണ്. ജനങ്ങളെ പ്രകോപിപ്പിക്കുക മാത്രമാണ് ഇത്തരം പ്രവൃത്തികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരെ സമീപിക്കുമെന്ന് ജമാത്ത്-ഇ-ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചട്ടില്ലെന്ന് ജയ്പൂര്‍ പോലീസ് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് 1988 ലാണ് സാത്താനിക് വേഴ്സസിനെതിരെ ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിദേശത്ത് താമസിക്കുന്ന സല്മാന് റുഷ്ദിക്ക് സുരക്ഷാപ്രശ്നങ്ങളെത്തുടര്‍ന്ന് ജയ്പൂരില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
പ്രശസ്ത സാഹിത്യകാരന്മാരായ ജീത് തയ്യില്‍, രുചിര്‍ ജോഷി എന്നിവരും സാഹിത്യോത്സവത്തില്‍ സാത്താനിക് വേഴ്സസ് വായിച്ചവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: