മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പ്രശ്നങ്ങള്‍ ഇനി സംവദിക്കുന്നതില്‍ അര്‍ത്ഥമില്ല. പുതിയ അണക്കെട്ട് അല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്ന് പഠനങ്ങള്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ അണക്കെട്ട് അല്ലാതെ മേറ്റ്ന്ത് പരിഹാരമെന്ന് ആരും യുക്തിസഹമായി ചിന്തിച്ചിട്ടില്ല എന്നുവേണം കരുതാന്‍. ഡോ. എ. ലത, സി. ആര്. നീലകണ്ഠന് തുടങ്ങിയവരും അണക്കെട്ട് പുതുതായി നിര്‍മിക്കുകയല്ല, പ്രശ്നപരിഹാരത്തിനുള്ള ശാശ്വത മാര്‍ഗമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതില്‍ പുതിയ പരിഹാര നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് കരുതി. പക്ഷെ ഉണ്ടായില്ല. എന്നാല്‍ ഈ പ്രശ്നത്തില്‍ ഉണ്ടായതില്‍ വെച്ച് ഏറ്റവും സ്വീകാര്യമായ നിര്‍ദ്ദേശം മുന്നോട്ട് വച്ച പ്രൊഫ. സി. പി. റോയി എന്ന മുല്ലപ്പെരിയാര്‍ സമര സമിതി മുന്‍ അദ്ധ്യക്ഷന്‍ ഇന്ന് തിരസ്കൃതനായെന്നത് അത്ഭുതമായി തോന്നി.
അണക്കെട്ട് ദുര്‍ബലമാണെന്നും സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ചതിനാലും ഭൂകമ്പ സാദ്ധ്യതാ മേഖലയിലായതിനാലും അപകട സാദ്ധ്യത കൂടിയ നിലയിലാണെന്ന് കേരളം പറയുമ്പോള്‍ തമിഴ്നാട് ഈ വാദങ്ങളെ തിരസ്കരിക്കുകയാണ്. തങ്ങള്‍ക്ക് വെള്ളം നല്‍കാതിരിക്കുന്നതിനും പുതിയ ഡാം നിര്‍മ്മിച്ച് പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനും കൂടുതല്‍ തുക ഈടാക്കുന്നതിനുമുള്ള കേരളത്തിന്റെ തന്ത്രം മാത്രമാണിതെന്നും തമിഴ്നാട് തര്‍ക്കിക്കുന്നു.
രണ്ടു സംസ്ഥാനങ്ങളിലും അണക്കെട്ട് രണ്ടു തരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തില്‍ അപകടത്തിനിരയാവുന്നവരുടെ എണ്ണംപോലും തിട്ടപ്പെടുത്താത്ത ഭരണകൂടമാണ് കേരളത്തിലുള്ളതെങ്കില്‍ തമിഴ്നാട്ടില്‍ മുല്ലപ്പെരിയാറില്‍നിന്നും ജലം എത്തിയിട്ടില്ലായെങ്കില്‍ ഉണ്ടാകാവുന്ന ഓരോ പ്രത്യാഘാതവും പഠിച്ച് മനസിലാക്കിയിട്ടാണ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിട്ടുള്ളത്. അണക്കെട്ട് ഇല്ലാതാവുമെന്ന സാധ്യതയെ കേരളവും തമിഴ്നാടും ഒരേപോലെ ഭയപ്പെടുന്നു. എന്നാല്‍ പുതിയ അണക്കെട്ട് എന്ന പരിഹാരത്തെ സംശയത്തോടെയാണ് തമിഴ്നാട് വീക്ഷിക്കുന്നത്.
പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കേരളത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്ന ഒരു കെണി തമിഴ്നാട് മനസ്സിലാക്കിയിട്ടുണ്ട്. കൂടാതെ പുതിയ കരാറിലേര്‍പ്പെടാന്‍ ശക്തമായ വിലപേശല്‍ നടക്കുമെന്നും അവര്‍ക്കറിയാം. പുതിയ അണക്കെട്ട് നിര്‍മിക്കുവാന്‍ സമ്മതിക്കുക എന്നത് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ ജലസേചന പദ്ധതിയുടെ നിയന്ത്രണം കേരളത്തെ ഏല്‍പ്പിക്കുന്നതിനു തുല്യമാണെന്നും ഇത് കേരളത്തിന്റെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കുമെന്നും തമിഴ്നാട് കരുതുന്നു.
കേരളത്തിലൂടെ നൂറ്റിയെണ്‍പത് കിലോമീറ്റര്‍ ഒഴുകിയാല്‍ അറബിക്കടലിലെത്തുന്ന മുല്ലപ്പെരിയാറ്റിലെ ജലം തമിഴ്നാട്ടിലൊഴുകിയാല് രണ്ടായിരത്തി ഇരുനൂറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദേശങ്ങള്‍ ഫലഭൂയിഷ്ടമാകും. മുല്ലപ്പെരിയാറ്റിലെ ജലംകൊണ്ട് കേരളം യാതൊന്നും നേടുന്നില്ല. ചുരുക്കത്തില്‍ മുല്ലപ്പെരിയാറ്റിലെ ജലം തമിഴ്നാട്ടില്‍ എത്തിക്കുന്നതു തന്നെയാണ് ഇന്ത്യന്‍ ദേശീയതക്കുള്ളിലെ ഏറ്റവും ക്രിയാത്മകമായ സഹകരണ നിര്‍ദ്ദേശം. അതു മനസിലാക്കിക്കൊണ്ടുള്ളതാണ് പി. സി. റോയിയുടെ പദ്ധതി.
ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലും സിപിഎമ്മിന്റെ ആഭിമുഖ്യത്തിലുംകോട്ടയത്ത് തമിഴ്മലയാളി പ്രതിനിധികളുടെ പ്രശ്നപരിഹാര സംവാദം നടന്നിരുന്നു. കോട്ടയത്ത് പ്രശ്ന പരിഹാരത്തിനും ജനജീവിതം ഏറ്റവും ക്രിയാത്മകമായ നിര്‍ദ്ദേശം ഉരുത്തിരിഞ്ഞത് ട്രിച്ചിയില്‍ നിന്നുള്ള തമിഴ് പ്രതിനിധി ജയകുമാര്‍, തമിഴ്നാട്ടിലെ ഒരു എംഎല്‍എ ആയ ശരവണപ്പെരുമാള് എന്നിവര്‍ പങ്കെടുത്ത ഭാരതീയ വിചാരകേന്ദ്രത്തിന്റെ സെമിനാറിലായിരുന്നു. മുല്ലപ്പെരിയാറിന്റെ ഭാഗത്തുള്ള സ്വാഭാവികമായ ആഴത്തില്‍ നിന്നുതന്നെ ടണല്‍വഴി ജലം തമിഴ്നാട്ടില്‍ എത്തിക്കുവാന്‍ സാധിക്കും എന്നതായിരുന്നു അവിടെ ഉയര്‍ന്ന നിര്‍ദ്ദേശം. ഇതിനുചില പരിഷ്കാരങ്ങള്‍ വരുത്തി പ്രമേയമാക്കിയെങ്കിലും ആ നിര്‍ദ്ദേശം പുതിയ ഡാം എന്നആവശ്യമുന്നയിക്കുന്ന കേരളത്തില്‍ അവഗണിക്കപ്പെട്ടു. ഈ സമവായം പ്രൊഫ. സി.പി. റോയി തമിഴ്നാട്ടില്‍ നിന്നുള്ളപ്രതിനിധികള്‍ അംഗീകരിക്കുകയും പ്രൊഫ. സി. പി. റോയി ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദ്ദേശത്തോട് അടുത്ത് നില്‍ക്കുന്നതുമായിരുന്നു. ടണലിന്റെ നിര്‍മാണം സാധ്യമാക്കുമോ എന്ന കാര്യം പരിഗണിക്കേണ്ടതാണെങ്കിലും പുതിയ അണക്കെട്ട് എന്നതിനു പകരം ഒരു തടയണകൊണ്ട് തന്നെ പ്രശ്നം തീര്‍പ്പാകുമായിരുന്നു.
ഈ നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍ പുതിയതല്ല. പ്രൊഫ. സി.പി.റോയിയുടെ നിര്‍ദ്ദേശവും പുതിയതായിരുന്നില്ല 2006-ല്‍ത്തന്നെ ഇദ്ദേഹം തന്റെ പദ്ധതി ഒരു ഡോക്യുമെന്ററി ചിത്രീകരണ വേളയില്‍ പറഞ്ഞിരുന്നതാണ്. കൂടാതെ പ്രൊഫ. സി. പി. റോയിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് രൂപീകരിക്കപ്പെട്ട മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ സമര സമിതിയിലെ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ എന്തുകൊണ്ടോ പുതിയ ഡാം മാത്രമാണ് പ്രശ്ന പരിഹാരമാര്‍ഗമെന്ന് ചിലയാളുകള്‍ ഉറച്ച് വിശ്വസിച്ച് വരുന്നു. അതുകൊണ്ട് സമവായത്തിന്റെ സാധ്യതകള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ഒരു രാഷ്ട്രീയ പരിഹാരത്തിന് ശേഷിയില്ലാത്ത ഭരണ നേതൃത്വം ജനങ്ങളെ അണക്കെട്ട് ദുരന്തത്തിനു വിട്ടുകൊടുക്കുകയും ചെയ്യുന്നു.
വെള്ളത്തിന്റെ മര്‍ദ്ദം, അണക്കെട്ടിന്റെ അടിഭാഗത്തുനിന്നുള്ള മര്‍ദ്ദം, ഭൂകമ്പം മൂലമുണ്ടാക്കുന്ന മര്‍ദ്ദം, അടിഞ്ഞുകൂടുന്ന മണ്ണിന്റേയും ചെളിയുടെയും മര്‍ദ്ദം, കാറ്റിന്റേയും തിരയുടേയും മര്‍ദ്ദം എന്നിവയാണ് അണക്കെട്ടിനെ ബാധിക്കുന്ന മര്‍ദ്ദങ്ങള്‍. ഇവയെല്ലാം പരമാവധി ലഘൂകരിച്ച് കൊണ്ടുവരുമ്പോള്‍ അണക്കെട്ട് സുരക്ഷിതമാകുന്നു. ജലനിരപ്പ് താഴ്ന്ന് നില്ക്കുമ്പോള് ഈ പറഞ്ഞ മര്‍ദ്ദങ്ങളെല്ലാം കുറയുന്നു. സി. പി.റോയിയുടെ നിര്‍ദ്ദേശങ്ങള്‍ ഈ വഴിക്കാണ്.
മേല്‍പ്പറഞ്ഞ മര്‍ദ്ദത്തില്‍ അടിഞ്ഞുകൂടുന്ന മണ്ണിന്റേയും ചെളിയുടെയും സാന്നിദ്ധ്യം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വളരെ കുറവാണ്. വൃഷ്ടി പ്രദേശം വനമായതിനാല്‍ ഈ അണക്കെട്ടില്‍ ആറ് അടിയോളം മാത്രമാണ് ചെളി അടിഞ്ഞിട്ടുള്ളൂ എന്നതാണ് പഴയ ചില കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ശശിധരന് മങ്കത്തിലിന്റെ മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെ ഭാവിയും എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കാറ്റിന്റേയും തിരയുടേയും മര്‍ദ്ദം മുല്ലപ്പെരിയാറില്‍ കുറവാണ്.
പിന്നെയുള്ളത് വെള്ളത്തിന്റേയും അണക്കെട്ടിന്റെ അടിഭാഗത്തുനിന്നുള്ളതും ഭൂകമ്പ മര്‍ദ്ദവുമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഗ്രാവിറ്റി ഡാം എന്ന ഗണത്തില്‍ പെടുന്നതുകൊണ്ട് അണക്കെട്ടിന്റെ ഭാരം കൊണ്ടുളള മര്‍ദ്ദമാണ് ഡാമിന്റെ ബലം. ഈ ഗ്രാവിറ്റി ഡാംനിര്മ്മിച്ചിരിക്കുന്നത് അടിഭാഗത്തിന് നാല്‍പ്പത് മീറ്റര്‍ വീതിയിലും മുകളില്‍ നാല് മീറ്റര്‍ വീതിയിലും വരത്തക്ക വിധമാണ്. അതായത് ചരിവുമൂലം അടിത്തട്ടില്‍നിന്ന് മുകളിലേക്കുള്ള മര്‍ദ്ദവും കുറഞ്ഞുവരുന്നു.
ഇനി ഭയപ്പെടുവാനുള്ളതും ഗണ്യമായതുമായ മര്‍ദ്ദങ്ങള്‍ വെള്ളത്തിന്റെയും ഭൂകമ്പത്തിന്റെതുമാണ്. ഇവയാണ് കേരള സമൂഹത്തെയാകെ ഭീതിയിലാഴ്ത്തുന്നത്. ഈ രണ്ട് മര്‍ദ്ദങ്ങള്‍ക്ക് കുറവുവരുത്തിയാല്‍ ഡാം ഏറെക്കാലം ഇതേ രീതിയില്‍ നിലനില്ക്കും. ആ ലക്ഷ്യത്തിലേക്കു പരിശ്രമിച്ചാല്‍ സമവായത്തിനുള്ള മാര്‍ഗവും നമുക്ക് മുന്നില്‍ തെളിയുന്നത് കാണാം.
ഭൂകമ്പം മൂലമുണ്ടാകുന്ന മര്‍ദ്ദത്തെ ഇന്നത്തെ നിലക്ക് പ്രധിരോധിക്കുവാന്‍ അണക്കെട്ടിന് ത്രാണിയില്ലെന്നാണ് ഡോ. രാമാനുജം, ഡോ. രാമസ്വാമി തുടങ്ങിയ തമിഴ് ഭൗമ ശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. കേരളത്തില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 വരെയുള്ള ഭൂകമ്പങ്ങള്‍ക്ക് സാധ്യ ഇല്ലെന്ന് കേന്ദ്രത്തിന്റെ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍ വിശ്വസിച്ചാല്‍ അതില്‍ താഴെയുള്ള ഒരു ഭൂകമ്പത്തെ നിലവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിജീവിക്കുമോ എന്നതിന് ഊഹാപോഹങ്ങളിലൂടെ മാത്രമേ ഉത്തരം പറയാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഇവിടെയാണ് ജലനിരപ്പ് പരമാവധി കുറയ്ക്കുന്നതിന്റെ സാംഗത്യം. പ്രൊഫ. സി. പി. റോയിയുടെ കണക്കുകൂട്ടലില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് ആറുകിലോമീറ്റര്‍ അകലെയുള്ള തേക്കടിയിലുള്ള ടണല്‍/ തുരങ്കത്തിലൂടെ വെള്ളം പ്രവഹിക്കണമെങ്കില്‍ മുല്ലപ്പെരിയാറ്റില ജലനിരപ്പ് 106 അടിയെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ ടണല്‍ ഇത്രയുമകലെ സ്ഥാപിക്കേണ്ടതില്ലെന്നും അന്‍പതടി ഉയരത്തില്‍നിന്ന് പുതിയ ടണല്‍ അണക്കെട്ടിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പക്ഷം ജലനിരപ്പ് നൂറടിയില്‍ താഴെ നിര്‍ത്തിക്കൊണ്ട് തമിഴ്നാടിന് അഞ്ച് ടിഎംസി വരെ കൂടുതല്‍ ജലം ലഭിക്കാമെന്നും പ്രൊഫ.സി.പി.റോയി വാദിക്കുന്നു. അങ്ങനെയാണെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നൂറടിയില്‍ താഴെ നിര്‍ത്താനാവുമെന്നും അദ്ദേഹം പറയുന്നു. തികച്ചും യുക്തി സഹമായ ഈ വാദംകൊണ്ട് കേരളത്തിന് ഒരു നേട്ടംകൂടി അദ്ദേഹം പറയുന്നുണ്ട്. കൂടുതലായി തമിഴ്നാട് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍നിന്ന് 146 മെഗാ വാട്ട് വൈദ്യുതിയും കേരളത്തിന് ലഭിക്കണം. നമ്മുടെ പവര്‍കെട്ട് ഇല്ലാതാക്കുവാന്‍ ധാരാളം മതിയാവുന്ന ഒരു പ്രലോഭനം.
ഭൂകമ്പത്തിന്റെ സമ്മര്‍ദ്ദമാണ് പരിഹരിക്കാനാവാതെ കിടക്കുന്നത്. ഇനി ജലനിരപ്പ് നൂറടിക്കു താഴെ എത്തിക്കുവാനാവുന്നതോടെ ഉണ്ടാകുന്ന ഏറ്റവും പ്രധാന നേട്ടമെന്നത് വെള്ളത്തിന്റെ മര്‍ദ്ദം അണക്കെട്ടിന്റെ ഏകദേശം മധ്യഭാഗം കൊണ്ട് തീരുമെന്നതാണ്. അണക്കെട്ടിന് ഏകദേശം 20 മീറ്റര്‍ വീതിവരുന്ന ഭാഗത്ത് വെള്ളം കെട്ടിനില്ക്കുമ്പോള് മര്‍ദ്ദം തീരെ കുറയുന്നു. ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ എട്ടിനു മുകളില്‍ വന്നാല്‍ തന്നെയും ഈ മര്‍ദ്ദലഘൂകരണം മൂലം അണക്കെട്ട് തകരാതെ പിടിച്ചുനില്ക്കും. അഥവാ അണക്കെട്ട് തകര്‍ന്നാല്‍ത്തന്നെ ജലം കൃത്യമായ പാതയില്‍ ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ പുതിയ അണക്കെട്ടിനേക്കാള്‍ പകുതി ചെലവില്‍ നമുക്ക് നിര്മിച്ചെടുക്കാവുന്നതെയുള്ളു. വെള്ളം നേരെ ഇടുക്കി അണക്കെട്ടില്‍ എത്തുന്ന രൂപത്തില്‍ പദ്ധതി രൂപീകരിക്കാം. കൂടാതെ പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണം അനിവാര്യമെന്ന് തമിഴ്നാടിനും മറ്റും ബോധ്യമാവുകയും അവര്‍ കേരളത്തെ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്ന ഘട്ടത്തില്‍, ആവശ്യമെങ്കില്‍ അതും നമുക്ക് നേടിയെടുക്കാവുന്നതേയുള്ളു.
രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വലിയൊരു പ്രശ്നത്തിന് ഇത്ര വലിയ ഒരു സമവായ നിര്‍ദ്ദേശം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ചിലര്‍ ഇതിനു വഴങ്ങാതിരിക്കുന്നത്? വീണ്ടും മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങള്‍ മെനയുവാനാണോ സര്‍ക്കാരിന്റെ പദ്ധതി? അതോ പുതിയ ഡാം എന്ന പിടിവള്ളിയിലൂടെ കോടികള്‍ സ്വന്തമാക്കുന്നതിനോ? ഒരു സാധാരണക്കാരന് മാത്രമായ പ്രൊഫ. സി. പി. റോയി ഇതിനൊരു പരിഹാരം നിദ്ദേശിച്ചുപോയി എന്നതുമാത്രമല്ലെ ഇദ്ദേഹത്തെ എതിര്‍ക്കുന്നതിന്റെ അടിസ്ഥാനം?
കോട്ടയത്ത്നിന്നും ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലിലേക്കുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ഏകതാ പദയാത്രയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. തമിഴ്-മലയാളി ഏകത ലക്ഷ്യമിട്ട് പുതിയ ഡാം അല്ലാത്തതുള്പ്പടെയുള്ള പദ്ധതികള്‍ പരിശോധിച്ച് ജനസുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഈ ലേഖകനുള്‍പ്പെടുന്ന നാല്‍പ്പതോളം സന്നദ്ധപ്രവര്‍ത്തകര്‍ നടന്ന് ചപ്പാത്തിലേക്ക് നീങ്ങിയപ്പോള്‍ വഴിയോരങ്ങളില്‍നിന്ന് ആവേശോജ്വലങ്ങളായ സ്വീകരണമാണ് ലഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ടുള്ള പ്രസംഗ പര്യടനം പൂര്‍ത്തിയാക്കിയപ്പോഴും മുല്ലപ്പെരിയാര്‍ സമര സമിതിയുടെ വേദിയിലും നിറഞ്ഞ കൈയ്യടികളോടെയാണ് ഈ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടത്. ഏകതാ പദയാത്ര അവിടെ ചെന്നെത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയതും തമിഴ്നാട് കര്‍ഷക സംഘം നേതാവ് കെ. എം. അബ്ബാസുമായി ചര്‍ച്ചചെയ്ത് സമവായത്തെക്കുറിച്ച് ആലോചിച്ചതും ഒരേ ദിവസമാണെന്നത് ഏകതാ പദയാത്രികര്‍ക്ക് ആവേശമുയര്‍ത്തിയ അനുഭവമായിരുന്നു.
അഡ്വ. അനില്‍ ഐക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: