ന്യൂദല്‍ഹി: ഫേസ്ബുക്ക്, ഗൂഗ്ള്‍, മൈക്രൊസോഫ്റ്റ്, യാഹൂ, യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ വെബ്സൈറ്റുകള്‍ക്ക് ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതി സമന്‍സ് അയച്ചു. പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ ഫെബ്രുവരി ആറിനകം സൈറ്റുകളില്‍ നിന്നു നീക്കണമെന്നാണു കോടതി ഉത്തരവ്.
നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകനായ വിനയ് റായ് നല്കിയ ഹര്‍ജിയിലാണു കോടതി നിര്‍ദേശം. സ്പര്‍ദ്ധ വളര്‍ത്തുന്നതും മതസൗഹാര്‍ദം തകര്‍ക്കുന്നതുമായ ഉള്ളടക്കം നല്കുന്നതില് നിന്നു ഫെയ്സ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ് എന്നിവയെ വിലക്കുന്ന ഉത്തരവു മൂന്നുദിവസം മുമ്പ് മറ്റൊരു കോടതി പ്രഖ്യാപിച്ചിരുന്നു.
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഗൂഗ്ള്‍, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചില വിഭാഗങ്ങളെ അപമാനിക്കും വിധം പോസ്റ്റുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
രാഷ്ട്രീയ നേതാക്കള്‍ക്കും മതങ്ങള്‍ക്കും എതിരെയുള്ള അപകീര്‍ത്തികരമായ ഉള്ളടക്കം പിന്‍വലിക്കണമെന്ന് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളോട് വാര്‍ത്താവിനിമയവകുപ്പ് മന്ത്രി കപില്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി അധികൃതര്‍ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ 100 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളും 28 മില്യണ്‍ ഫേസ് ബുക്ക് അക്കൗണ്ടുകളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: