രണ്ടുകോടിയോളം രൂപ മുടക്കി കേരളം ഒരു രാജ്യാന്തര ചലച്ചിത്രോത്സവം കൂടി സംഘടിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും സംവിധായകന് പ്രിയദര്ശന് കേരളാ ചലച്ചിത്ര അക്കാദമിയുടെ ചെയര്മാനായശേഷവും അദ്യമായാണ് രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. സിനിമയെ പ്രത്യേക വകുപ്പാക്കി അതിനു മാത്രമായി ഒരു മന്ത്രിയുള്ള സംസ്ഥാനമാണ് കേരളം. സിനിമാ വകുപ്പ് ഭരിക്കുന്ന മന്ത്രി അറിയപ്പെടുന്ന സിനിമാ നടന് കൂടിയാകുമ്പോള്‍ അത് സിനിമയ്ക്ക് കൂടുതല്‍ ഗുണം ചെയ്യേണ്ടതാണ്. എന്നാല്‍ മന്ത്രി ഗണേശ്കുമാറിന്റെ നേതൃത്വത്തില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രോത്സവത്തില്‍ പാളിച്ചകളുടെ മഹോത്സവമായിരുന്നു. പതിനായിരത്തിലധികം സിനിമാ പ്രേമികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ചലച്ചിത്രമേളയ്ക്കെത്തിയപ്പോള്, അവര്‍ക്ക് സ്വസ്ഥമായി സിനിമകള്‍ ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ ചലച്ചിത്ര അക്കാദമിയും സിനിമാ മന്ത്രിയും പരാജയപ്പെട്ടു. അത് പ്രതിനിധികളുടെ പ്രതിഷേധമായി മാറുകയും ആസ്വാദനത്തിലൂടെയും ആദരവിലൂടെയും മികവിന്റെ മേളയാകേണ്ടിടത്ത് പ്രതിഷേധത്തിന്റെ ഘോഷയാത്രയാകുകയും ചെയ്തു. ഇത്തരത്തില്‍ തുടര്‍ച്ചയായി നടത്തപ്പെടുന്ന ഏതൊരു ഉത്സവവും താരതമ്യം ചെയ്യപ്പെടുന്നത് മുന്‍വര്‍ഷത്തെ നടത്തിപ്പുമായാണ്. കേരളാ രാജ്യാന്തര ചലച്ചിത്രോത്സവം ഇപ്പോള്‍ നടന്നത് പതിനാറാമതാണ്. കുറഞ്ഞത് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ നടത്തപ്പെട്ട ചലച്ചിത്രമേളകളുമായെങ്കിലും ഇപ്പോള്‍ നടന്ന മേളയെ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും താരതമ്യം ചെയ്തെങ്കില്‍ അതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. താരതമ്യം ചെയ്തവര്‍ക്കൊക്കെ ഈ മേള നിരാശയാണ് നല്‍കിയത്. ചലച്ചിത്രോത്സവം തുടങ്ങിയ ദിവസം മുതല്‍ എല്ലാ പരിപാടികളിലും മന്ത്രിയും അക്കാദമി ചെയര്‍മാനും പറയുന്നതാണ്, ഇത്തവണത്തെ പാളിച്ചകള്‍ അടുത്ത വര്‍ഷം നികത്തുമെന്ന്. അടുത്ത വര്‍ഷം നികത്തുക തന്നെ വേണം. അല്ലെങ്കില്‍ ഏറെ പേരും പ്രശസ്തിയുമുള്ള കേരളാരാജ്യാന്തര ചലച്ചിത്രോത്സവത്തിന് പ്രേക്ഷകരെ കിട്ടാതെയാകും. അതെന്തായാലും അടുത്ത തവണത്തെ മേള മികച്ചതാകുമെന്ന് കരുതി ഇത്തവണത്തെ മേളയില്‍ എല്ലാം ക്ഷമിക്കാന്‍ പ്രേക്ഷകന് തയ്യാറാകില്ല. അവരുടെ പ്രതിഷേധം കൂക്കുവിളികളുടെ രൂപത്തില്‍ പുറത്തു വന്നു. അക്കാദമിചെയര്മാനെയും സിനിമാ മന്ത്രിയെയും പരസ്യമായി കൂക്കിവിളിക്കാന്‍ പ്രേക്ഷകന് ഒരു മടിയും കാട്ടിയില്ല. തുടക്കം മുതല്‍ കൂക്കിവിളികളേറ്റുവാങ്ങിയ മന്ത്രി ഗണേശ്കുമാറിന് സമാപനസമ്മേളനത്തില്‍ അതിനാല്‍ത്തന്നെ പൊട്ടിത്തെറിക്കാതിരിക്കാനും കഴിഞ്ഞില്ല.
കൂക്കിവിളിച്ച് ചലച്ചിത്രമേള അലങ്കോലപ്പെടുത്താന്‍ ചിലര്‍ ക്വട്ടേഷനെടുത്തെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അലങ്കോലമാക്കാന്‍ വന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയവരാരാണെന്ന് അറിയാമെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. സമാപനസമ്മേളനത്തിലെ മന്ത്രിയുടെ പ്രസംഗത്തിന് വീണ്ടും കൂക്കുവിളികള്‍ ഉയര്‍ന്നപ്പോള്‍ വിദേശ പ്രതിനിധികള്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ണുമിഴിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ഗണേശനെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച ഇടതുമുന്നണിയെ ഉന്നം വച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നുള്‍പ്പടെ എല്ലാ ചടങ്ങില്‍ നിന്നും ഇടതുപക്ഷക്കാര്‍ വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷക്കാരായ മുന്‍മന്ത്രി എം.എ.ബേബിയും പന്ന്യന്‍ രവീന്ദ്രനും വരദരാജനുമെല്ലാം ചലച്ചിത്രോത്സവ പ്രേമികളും സിനിമകാണാന്‍ വരുന്നവരുമായിരുന്നു. ഗണേശനെ ബഹിഷ്കരിക്കുന്നതു കൊണ്ടാകാം, അവരാരും ഒറ്റ സിനിമ കാണാന്‍പോലും എത്തിയില്ല. തങ്ങളുടെ ഇഷ്ട സിനിമകള്‍ കാണാതെ അവര്‍ പാര്‍ട്ടി തീരുമാനം അനുസരിച്ചു. ഇത്തവണ ആദ്യമായി ചലച്ചിത്രഅക്കാദമിക്ക് സര്‍ക്കാര്‍ ഒന്നരക്കോടി രൂപ മേള നടത്തിപ്പിന് മുന്‍കൂര്‍ നല്കി. പണത്തിന്റെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചായിരുന്നു അത്. എന്നാല്‍ പണം കൃത്യമായും വ്യക്തതയോടെയും സുതാര്യമായും ഉപയോഗിക്കുന്നതില്‍ ചലച്ചിത്ര അക്കാദമി പരാജയപ്പെട്ടു. ജനങ്ങള്‍ നല്കുന്ന നികുതിപ്പണമാണ് വളരെ ചെറിയൊരു സമൂഹത്തിന് സിനിമ കാണാനായി സര്‍ക്കാര്‍ നല്‍കിയതെന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ ഒരു ചലച്ചിത്രമേള നല്ലരീതിയില്‍ സംഘചിപ്പിക്കുന്നതിലൂടെ മലയാള സിനിമയ്ക്കും നമ്മുടെ സംസ്കാരത്തിനുമുണ്ടാകുന്ന ഗുണം വിലമതിക്കാനാകത്തതാണ്. എന്നാല്‍ സംഘാടനത്തില്‍ വന്ന പാളിച്ചകള്‍ ലഭിക്കേണ്ട ഗുണങ്ങളെല്ലാം ഇല്ലാതാക്കുകയായിരുന്നു. വര്‍ഷങ്ങളായി ചലച്ചിത്രമേള നടത്തിപ്പിന്റെ മുഖ്യ സൂത്രധാരയാണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍. ലോകമെങ്ങുമുള്ള നല്ല സിനിമകളെ ചലച്ചിത്ര മേളയ്ക്കെത്തിക്കുന്നതില് ബീനാപോളിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. ചലച്ചിത്ര മേള വിജയിക്കുന്നതിന്റെ പ്രധാന ഘടകം അതില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ഗുണനിലവാരം തന്നെയാണ്. കഴിഞ്ഞ മേളകളിലെല്ലാം ബീനാപോളിന്റെ കഴിവ് സിനിമയുടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍ ഇത്തവണ നിരാശപ്പെട്ടുത്തി. ഇടതുപക്ഷ അനുഭാവമുള്ള ബീനാപോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ ചലച്ചിത്ര മേള അലങ്കോലമാക്കാന്‍ മനപ്പൂര്‍വ്വം ചെയ്തതാണതെന്നാണ് മന്ത്രിയടക്കമുള്ളവര്‍ നല്കുന്ന സൂചന.
ചലച്ചിത്രമേള തുടങ്ങുന്നതിനു മുമ്പ് തന്നെ വിവാദങ്ങളുടെ വേലിയേറ്റവും ഇത്തവണയുണ്ടായി. മത്സര വിഭാഗത്തിലേക്ക് പ്രദര്‍ശനാനുമതി നേടിയ ആദിമധ്യാന്തം എന്ന മലയാള സിനിമയെ മന്ത്രി ഇടപെട്ട് വെട്ടി നീക്കിയതായിരുന്നു വിവാദങ്ങളെ ഉച്ചസ്ഥായിയില്‍ എത്തിച്ച സംഭവം. മേള തുടങ്ങിയതുമുതല്‍ പ്രതിഷേധത്തിനും അത് കാരണമായി. ചിത്രത്തിന്റെ സംവിധായകന് ചലച്ചിത്രോത്സവ മുറ്റത്ത് സത്യഗ്രഹമിരിക്കുന്നതുവരെ കാര്യങ്ങളെത്തി. ഒടുവില്‍ വാശി കളഞ്ഞ് അക്കാദമിക്കും മന്ത്രിക്കും സിനിമ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കേണ്ടി വന്നു. കിറ്റും ഷെഡ്യൂളും ലഭിച്ചില്ലെന്നതു മുതല്‍ അപ്രഖ്യാപിത ഷെഡ്യൂള്‍ മാറ്റം വരെ മേളയുടെ താളം തെറ്റിക്കുന്നതായി. സമാപന സമ്മേളനത്തില്‍ എല്ലാത്തിനും മാപ്പുപറഞ്ഞ് അടുത്ത സമ്മേളനം നല്ലതാക്കിക്കാട്ടിത്തരാം എന്ന മന്ത്രിയുടെ ഉറപ്പ് വിശ്വസിക്കാം. എങ്കിലും ഒരു ചോദ്യം ബാക്കിയാകുന്നു. ചലച്ചിത്രോത്സവം കൊണ്ട് മലയാള സിനിമയ്ക്ക് എന്തുപ്രയോജനമുണ്ടായി എന്ന്. എത്ര മലയാള സിനിമാക്കാര് ചലച്ചിത്രമേളയില്‍ സിനിമ കാണാനെത്തി?. സിനിമാ നടന് കൂടിയായ മന്ത്രി ഗണേശ്കുമാര്‍ പോലും ഒറ്റ സിനിമകാണാന്‍ എത്തിയില്ല. എം.എ.ബേബി മന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക തിരക്കുകള്‍ക്ക് ശേഷം, രാത്രിയില്‍ തീയറ്ററിലെത്തി അദ്ദേഹം സിനിമ കണ്ടിരുന്നു. ഒരു മന്ത്രിയുടെ സാന്നിധ്യം ചലച്ചിത്രോത്സവത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നത് പറയാതിരിക്കാന്‍ കഴിയില്ല. കൂടെക്കൂടെ സിനിമയ്ക്കെത്തുന്ന മന്ത്രി സിനിമയുടെ ഭാഗമാണെന്ന് പ്രേക്ഷകന് ബോധ്യം വരാന്‍ അതുപകരിക്കും. ഇത്തവണ മേളനടത്തിപ്പുകാരനായ മന്ത്രി ഗണേശ് മേളയുടെ ഭാഗമാകാതെ, പ്രേക്ഷകനോട് ചേര്‍ന്നു നില്‍ക്കാതെ, അവരുടെ കൂക്കു വിളിക്ക് ഇരയായതും അതിനാലാണ്. സമാപന സമ്മേളനത്തില്‍ മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞ വാചകം ഇവിടെ സൂചിപ്പിക്കട്ടെ, “മലയാള സിനിമ കാണാന്‍ തീയറ്ററില്‍ പോകുന്നത് ഇപ്പോള്‍ വലിയ ശിക്ഷയാണ്. പുതിയ സിനിമ റിലീസാകുമ്പോള്‍ തന്നെ ജനം അന്വേഷിച്ചു തുടങ്ങുന്നത് അതിന്റെ സിഡി എപ്പോള്‍ ഇറങ്ങുമെന്നാണ്..” സാധാരണ പ്രേക്ഷകന്റെ വാക്കുകളാണത്. അതില്‍ നിന്നു മാറ്റമുണ്ടാകുന്ന തരത്തില്‍ മലയാള സിനിമയ്ക്ക് നേട്ടമുണ്ടാകുന്നതായിരിക്കണം ഇത്തരം സംരംഭങ്ങള്‍. അല്ലാതെ തമ്മില്‍ തല്ലാനും പ്രതികാരം തീര്‍ക്കാനും കൂക്കിവിളിക്കാനുമുള്ള വേദിയൊരുക്കാന്‍ ജനങ്ങളുടെ പണം ഉപയോഗിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: