അധഃസ്ഥിത ഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഡോ. അംബേദ്ക്കറാണ്. 1930 മാര്‍ച്ച് മൂന്നിന് നാസിക്കിലെ കാലാറാം ക്ഷേത്രത്തില്‍ തുടങ്ങിയ സമരം സംഘര്‍ഷഭരിതവും ഏറെ നാള് നീണ്ടുനിന്നതുമായിരുന്നു. 1935 ഒക്ടോബറില്‍ ലക്ഷ്യം കാണാതെ സമരം അവസാനമായി പിന്‍വലിച്ചു. അതിനുശേഷം ഈ വിഷയം പൂര്‍ണ്ണമായും അംബേദ്ക്കര്‍ ഉപേക്ഷിച്ചു. ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള സമരത്തിന് ചെലവഴിച്ച സമയവും പരിശ്രമവും തീര്‍ത്തും പാഴായിപ്പോയെന്നും അധഃസ്ഥിതരുടെ വിദ്യാഭ്യാസ-സാമൂഹിക കാര്യങ്ങള്‍ക്കുവേണ്ടി അത് ചെലവഴിക്കപ്പെട്ടിരുന്നുവെങ്കില് അത് കൂടുതല്‍ അഭികാമ്യമാകുമായിരുന്നെന്ന് അദ്ദേഹം ദുഃഖത്തോടുകൂടി വിലയിരുത്തുകയും ചെയ്തു.
മൂന്നുമാസത്തോളം നീണ്ടുനിന്ന തയ്യാറെടുപ്പിനുശേഷമാണ് പ്രക്ഷോഭം ആരംഭിച്ചത്. നാസിക്കില്‍ ഭാവ്റാവു ഗെയ്ക്കുവാഡ് സെക്രട്ടറിയായി ഒരു സത്യഗ്രഹ സമിതി രൂപീകരിക്കപ്പെട്ടു. പരിപാടിയുടെ ചുക്കാന്‍ പിടിച്ചത് ഡോ. അംബേദ്കര്‍ തന്നെയായിരുന്നു. സമിതിയുടെ ആഹ്വാനമനുസരിച്ച് മാര്‍ച്ച് 2ന് 15,000ത്തോളം സത്യഗ്രഹ ഭടന്മാരും പ്രതിനിധികളും നാസിക്കില്‍ എത്തി. അവര്‍ അധഃസ്ഥിതര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തയ്യാറാക്കിയ പന്തലുകളില്‍ തങ്ങി.
അന്നേദിവസം മൂന്നുമണിക്ക് സത്യഗ്രഹ സമിതി യോഗം ചേര്‍ന്ന് സമരപരിപാടി തയ്യാറാക്കി. അതനുസരിച്ച് സത്യഗ്രഹഭടന്മാരും പ്രതിനിധികളും നാലുനിരയായുള്ള ഘോഷയാത്രയായി കാലാറാം ക്ഷേത്രത്തെ ലക്ഷ്യമാക്കി നീങ്ങി. ഈ ഘോഷയാത്രക്ക് ഒരു മെയിലോളം നീളമുണ്ടായിരുന്നു.
അധഃസ്ഥിത ഹിന്ദുക്കളായ സത്യഗ്രഹഭടന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാതിരിക്കുന്നതിന് വേണ്ട എല്ലാ നടപടികളും സവര്‍ണ്ണ ഹിന്ദുക്കള്‍ എടുത്തിരുന്നു. അവര്‍ ക്ഷേത്രത്തിന്റെ നാലുകവാടങ്ങളും അടച്ചു. ക്ഷേത്രത്തിനുചുറ്റും വലിയ പോലീസ് സന്നാഹം ഒരുക്കി. അധഃസ്ഥിതരുടെ ഭാഗത്ത് നിന്ന് ബലപ്രയോഗമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ വെടിവെയ്ക്കുന്നതിന് ഉത്തരവ് നല്കാന് രണ്ട് മജിസ്ട്രേറ്റുമാര്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഘോഷയാത്ര ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ എത്തി. ക്ഷേത്ര കവാടങ്ങള്‍ അടഞ്ഞുകിടന്നിരുന്നതുകൊണ്ടും പോലീസിന്റെ നിരോധനം മൂലവും ഘോഷയാത്ര ഗോദാവരിഘട്ടിലേക്ക് നീങ്ങുകയും അവിടെ അവര്‍ ഒരു യോഗം ചേരുകയും ചെയ്തു.
അന്ന് രാത്രി 11 മണിക്ക് സത്യഗ്രഹ സമിതി യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തുകയും പൈറ്റ് ദിവസം സത്യഗ്രഹം തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. അതുപ്രകാരം 1930 മാര്‍ച്ച് മൂന്നിന് ക്ഷേത്രത്തിന്റെ നാലുകവാടങ്ങളിലും സത്യഗ്രഹം ആരംഭിച്ചു. സത്യഗ്രഹത്തില്‍ ഓരോ ദിവസവും നിരവധി പേര് പങ്കെടുത്തിരുന്നു. സത്യഗ്രഹം ഒരുമാസത്തിലധികം പിന്നിട്ടു.
ഏപ്രില്‍ ഒമ്പത് രാമനവമി ദിവസം വലിയൊരു അനിഷ്ട സംഭവവുമുണ്ടായി. രാമനവമിക്ക് ഭഗവാന് ശ്രീരാമചന്ദ്രന്റെ വിഗ്രഹം തേരിലേറ്റി ഘോഷയാത്ര നടത്തുന്ന ചടങ്ങുണ്ടായിരുന്നു. ഈ ഘോഷയാത്ര നടത്തുന്നതിന് സവര്‍ണ്ണ ഹിന്ദുക്കളും സത്യഗ്രഹികളായ അധഃസ്ഥിതരും തമ്മില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. രണ്ടു ഭാഗത്തുനിന്നുമുള്ള ബലിഷ്ടരായവര് രഥം വലിക്കണമെന്നതായിരുന്നു ഒത്തുതീര്‍പ്പ്. എന്നാല്‍, രഥം വലിക്കാന്‍ കാത്തുനിന്ന അധഃസ്ഥിതരുടെ കണ്ണുവെട്ടിച്ച് സവര്‍ണ്ണര്‍ ഒരു ഊടുവഴിയിലൂടെ രഥം വലിച്ചുകൊണ്ട് പാഞ്ഞുപോയി. ഇത് മനസ്സിലാക്കിയ സത്യഗ്രഹികള്‍ വെടിവെക്കാന്‍ സന്നാഹമെടുത്തിരുന്ന പോലീസ് വലയത്തെ ഭേദിച്ച് രഥത്തിന് പിന്നാലെ ഓടി. അവര്‍ക്ക് നേരെ കനത്ത കല്ലേറുണ്ടായി. കല്ലേറില്‍ കുദ്രേക്കര് എന്ന അധഃസ്ഥിത യുവാവ് മാരകമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് നിലത്തുവീണു. കല്ലേറില്‍ നിന്നും ഡോ. അംബേദ്കറെ രക്ഷിച്ചുനിന്നവരില് ചിലര്‍ ചിതറി ഓടിയതുമൂലം അദ്ദേഹത്തിനും ചില്ലറ പരിക്കേറ്റു. എന്നാലും അധഃസ്ഥിതര്‍ രഥം പിടിച്ചുനിര്‍ത്തുകതന്നെ ചെയ്തു.
ഏപ്രില്‍ ഒമ്പതിലെ സംഭവം സാമൂഹികമായ പല അസ്വസ്ഥതകള്‍ക്കും കാരണമായി. വഴി നടക്കുന്നതില്‍ നിന്നും അധഃസ്ഥിതരെ തടഞ്ഞു; കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റാതെയായി; കടകളില്‍ നിന്നും അധഃസ്ഥിതര്‍ക്ക് സാധനങ്ങള്‍ നിഷേധിച്ചു; അവര്‍ക്ക് ദേഹോപദ്രവം ഏല്ക്കേണ്ടതായും വന്നു.
പ്രശസ്തരായ ഹിന്ദുനേതാക്കള്‍ രണ്ടുകൂട്ടരേയുംഅനുനയിപ്പിക്കാന് ശ്രമിച്ചുവെങ്കിലും അതെല്ലാം പരാജയപ്പെട്ടു. അധഃസ്ഥിതര്‍ ക്ഷേത്രപ്രവേശന കാര്യത്തില്‍ ഉറച്ചുനിന്നു. അക്കാരണത്താല്‍ ഒരു കൊല്ലത്തോളം ക്ഷേത്രം അടച്ചിടപ്പെട്ടു. ക്ഷേത്രപ്രവേശനത്തെ അനുകൂലിക്കുന്ന ഹിന്ദുനേതാക്കളുടെ പരിശ്രമങ്ങള്‍ യാഥാസ്ഥിതികരുടെ കടുത്ത നടപടികള്‍ക്ക് മുമ്പില്‍ പരാജയപ്പെട്ടു.
കാലാറാം ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭം പരാജയപ്പെട്ടത് ഡോ. അംബേദ്ക്കറുടെ ഹൃദയത്തില്‍ ശക്തമായ കോളിളക്കം സൃഷ്ടിച്ചു. സാമൂഹിക മാറ്റത്തിന് എതിരുനില്‍ക്കുന്ന മനഃസ്ഥിതിയെ അദ്ദേഹം ശക്തമായി അപലപിച്ചു.
ഇത്രയും ദീര്‍ഘവും സംഘര്‍ഷഭരിതവും നിരവധി ഹിന്ദുനേതാക്കളുടെ ഇടപെടലുകള്‍ക്ക് അവസരമൊരുക്കിയതുമായ കാലാറാം ക്ഷേത്രപ്രവേശന സത്യഗ്രഹത്തെ സംബന്ധിച്ച് ഒരക്ഷരം പോലും പ്രതികരണമായി മഹാത്മജിയില്‍ നിന്നും ഉണ്ടായില്ല. 1935 ഒക്ടോബര്‍ അവസാനത്തോടുകൂടി ഈ സത്യഗ്രഹം അവസാനമായി പിന്‍വലിച്ചു.
നാസിക്കിലെ കാലാറാം ക്ഷേത്രപ്രവേശന സമരം കൊടുമ്പിരിക്കൊണ്ട സമയത്താണ് ഗുരുവായൂര്‍ സമരം തുടങ്ങിയത്.
ടി. സുബ്രഹ്മണ്യന് തിരുമുമ്പ് നേതാവും എകെജി ക്യാപ്റ്റനുമായ സത്യഗ്രഹ ജാഥ 1931 ഒക്ടോബര്‍ 21ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ തീണ്ടല് ജാതിക്കാര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്ന സ്ഥലത്ത് 1931 ഒക്ടോബര്‍ 31ന് സത്യഗ്രഹം ആരംഭിച്ചു. കൊച്ചിയിലും തിരുവിതാംകൂറിലും മന്നം സഞ്ചരിച്ച് പൊതുയോഗം വിളിച്ചുകൂട്ടി സമരത്തിന് ജനപിന്തുണ സമ്പാദിച്ചു.
കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ എകെജിയെപ്പോലുള്ള നിരവധി മഹാത്മാക്കള്‍ പങ്കെടുത്തു. ഗുരുവായൂര്‍ സത്യഗ്രഹത്തിലെ പ്രധാനപ്പെട്ട ഹരിജനസാന്നിധ്യം പി.എം. ഉണ്ണികൃഷ്ണന്റേതായിരുന്നു. കൊയിലാണ്ടിയിലെ ഇരിങ്ങത്ത് ജനിച്ച ഉണ്ണികൃഷ്ണന് പാക്കനാര്‍പുരത്ത് കേളപ്പജി ഹരിജന വിദ്യാര്‍ത്ഥികള്‍ക്കു താമസിച്ചുപഠിക്കാന്‍ സ്ഥാപിച്ച ശ്രദ്ധാനന്ദ വിദ്യാലയത്തില്‍ താമസിച്ച് എസ്എസ്എല്‍സിയും പട്ടാമ്പിയിലെ സംസ്കൃത കോളേജില്‍ പഠിച്ച് സംസ്കൃത വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. മലബാര്‍ പ്രദേശത്തെ ഹരിജന സംഘടനയായ അഖില മലബാര്‍ ഹരിജന്‍ സമാജത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും 1952 മാര്‍ച്ച് 28ന് അന്തരിക്കുന്നതുവരെ പ്രസ്തുത സംഘടനയുടെ സംഘടനാ സെക്രട്ടറിയും ആയിരുന്നു അദ്ദേഹം.
ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തപ്പോഴും 1946-ല്‍ മൂഴിക്കല്‍ എന്ന സ്ഥലത്ത് നടന്ന ഹരിജന്‍ സമ്മേളനത്തില്‍ മുസ്ലീങ്ങള്‍ കടന്നുകയറി അക്രമം അഴിച്ചുവിട്ടപ്പോഴും ഏല്‍ക്കേണ്ടിവന്ന കൊടും മര്‍ദ്ദനങ്ങളുടെ ഫലമായാണ് ഉണ്ണികൃഷ്ണന് അകാല ചരമം സംഭവിച്ചത്.
ഗുരുവായൂര്‍ സത്യഗ്രഹം കൂടുതല്‍ ശക്തമാക്കാന്‍ 1932 സപ്തംബര്‍ 21ന് കേളപ്പജി നിരാഹാരസത്യഗ്രഹം ആരംഭിച്ചു. ഇതോടെ സത്യഗ്രഹത്തിന് അഖിലേന്ത്യാ ശ്രദ്ധയും വാര്‍ത്താ പ്രാധാന്യവും ലഭിച്ചു. എന്നാല്‍ അയിത്ത ജാതിക്കാരുടെ ക്ഷേത്രപ്രവേശന കാര്യത്തില്‍ കടുത്ത എതിര്‍പ്പാണുള്ളതെന്ന് പറഞ്ഞ് സാമൂതിരി രാജാവ് അനുകൂലമായ തീരുമാനത്തിന് വഴങ്ങിയില്ല. ഒടുവില്‍ ഗാന്ധിജിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഏകദേശം ഒരു കൊല്ലത്തോളം നീണ്ടുനിന്ന ഗുരുവായൂര്‍ സത്യഗ്രഹം 1932 ഒക്ടോബര്‍ 2ന് കേളപ്പജി നിരാഹാര സത്യഗ്രഹം പിന്‍വലിച്ചതോടെ പരാജയത്തില്‍ കലാശിച്ചു.
നാസിക്കിലെ കാലാറാം ക്ഷേത്രസത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും ഇന്ത്യയൊട്ടാകെ രണ്ട് വ്യത്യസ്ത ചേരികളുടെ ധ്രുവീകരണത്തിന് കാരണമായി. ഇതില്‍ ഒരു ചേരി അധഃസ്ഥിത ഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കണമെന്ന് അഭിപ്രായമുള്ളവരും രണ്ടാമത്തെ ചേരി ക്ഷേത്രപ്രവേശനം അധഃസ്ഥിതര്‍ക്ക് നിഷേധിക്കണമെന്ന് ശഠിക്കുന്നവരും ആയിരുന്നു. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ഈ തര്‍ക്കവിഷയത്തില്‍ താല്‍ക്കാലിക വിജയം യാഥാസ്ഥിതികര്ക്കായിരുന്നുവെങ്കിലും ആത്യന്തിക വിജയം അവര്‍ക്കായിരുന്നില്ല.
1936 നവംബര്‍ 12ന് ഉണ്ടായ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ച പാത കല്ലും മുള്ളും നിറഞ്ഞതായിരുന്നു. വൈക്കം സത്യഗ്രഹം അടിച്ചമര്‍ത്തപ്പെട്ടിരുന്നു. മന്നത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സവര്‍ണ്ണ യാത്രക്ക് ഭരണകൂടത്തിന്റെയും യാഥാസ്ഥിതിക ഹിന്ദുക്കളുടെയും മനസ്സില്‍ ഗുണപരമായ യാതൊരു ചലനവും ഉണ്ടാക്കിയില്ല. ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പ്രഗത്ഭരടങ്ങിയ ഒരു കമ്മറ്റിയെ ചിത്തിരതിരുനാള്‍ മഹാരാജാവ് നിയമിച്ചെങ്കിലും ശരിയും തെറ്റും വേര്‍തിരിച്ച ഒരു റിപ്പോര്‍ട്ട് പോലും അവര്‍ക്ക് ഗവണ്മെന്റിന് സമര്‍പ്പിക്കാനായില്ല. കമ്മറ്റി അത്രത്തോളം ആശയക്കുഴപ്പത്തിലായിരുന്നു. കമ്മറ്റിയിലെ രണ്ടംഗങ്ങള്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയും എം. ഗോവിന്ദനും മാത്രമേ അധഃസ്ഥിതരുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുള്ളൂ.
തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് വേഗതകൂട്ടിയത് ഭാരതമൊട്ടാകെ മാറ്റൊലികൊണ്ട മതപരിവര്‍ത്തന ഭീഷണിയായിരുന്നു. 1935ലെ ഇയോള കോണ്ഫ്രന്സില് വെച്ച് ഡോ. അംബേദ്കര്‍ ചെയ്ത പ്രഖ്യാപനത്തെക്കുറിച്ച് മുകളില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇതേത്തുടര്‍ന്ന് മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധമതക്കാരും അംബേദ്ക്കറെ സമീപിച്ച് താന്താങ്ങളുടെ മതത്തില്‍ ചേരുന്നതിന് വേണ്ടി ശക്തമായ സ്വാധീനം ചെലുത്തി. ഹിന്ദുമതത്തില്‍ തന്നെ ഇത് വലിയ അമ്പരപ്പുളവാക്കി. ഈ അമ്പരപ്പ് 1956-ല്‍ അംബേദ്ക്കര്‍ ബുദ്ധമതം സ്വീകരിക്കുന്നതുവരെ നീണ്ടുനിന്നു.
ഏതാണ്ടിതേകാലത്തുതന്നെ തിരുവിതാംകൂറില്‍ ഇൗഴവരുടെ ഇടയില്‍ മതപരിവര്‍ത്തനത്തിനുള്ള അനുകൂല അഭിപ്രായം ശക്തിയാര്‍ജ്ജിച്ചു. സി.വി. കുഞ്ഞുരാമന് മതപരിവര്‍ത്തനത്തിന്റെ ന്യായാന്യായങ്ങളെ വിശദീകരിച്ചുകൊണ്ട് ‘ഈഴവരുടെ മതപരിവര്‍ത്തന സംരംഭം’ എന്നൊരു ലഘുലേഖ തയ്യാറാക്കി സമുദായാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. ചങ്ങനാശ്ശേരിയില്‍ സഹോദരന് അയ്യപ്പന്റെ അധ്യക്ഷതയില്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഒരു ഗംഭീര സമ്മേളനം വിളിച്ചുചേര്‍ത്തു. അന്ന് തിരുവിതാംകൂറില്‍ 11 ലക്ഷത്തോളം ഈഴവര്‍ ഉണ്ടായിരുന്നു. അവരെല്ലാം ക്രിസ്തുമതം സ്വീകരിക്കുമായിരുന്നുവെങ്കില്‍ തിരുവിതാംകൂര്‍ മുഴുവന്‍ ക്രിസ്ത്യാനികളുടെ രാജ്യമാകുമായിരുന്നു.
തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാളിനേയും ദിവാന് സി.പി. രാമസ്വാമി അയ്യരേയും അമ്പരപ്പിച്ച മറ്റൊരു സംഭവം രഹസ്യാന്വേഷണ റിപ്പോര്‍ട്ടായിരുന്നു. തിരുവിതാംകൂറിലെ 70 ശതമാനം ജനങ്ങളും ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തിന്റെ പിന്ബലത്താല് പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെ തിരുവിതാംകൂറിലെ സര്‍ക്കാര്‍ നിയന്ത്രണമുള്ള 1500 ക്ഷേത്രങ്ങള്‍ ഹിന്ദുസമുദായത്തിലെ എല്ലാവര്ക്കും ആരാധനക്കുവേണ്ടി തുറന്നുകൊടുത്തു. 1948-ല്‍ കൊച്ചിയിലും മലബാര്‍ പ്രദേശത്തും ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം നിലവില്‍ വന്നു. 1950-ല്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നതോടെ ഭാരതമെമ്പാടും സാമൂഹ്യ സമത്വത്തിന്റെ പുത്തന്‍ സൂര്യോദയം ഉണ്ടായി.
കെ.വി. മദനന്
(വിശ്വഹിന്ദുപരിഷത്ത് ദേശീയ ഉപാധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: