ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി ശരത് പവാറിന് നേരെയുണ്ടായ ആക്രമണത്തെ പാര്‍ലമെന്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അതി ശക്തമായി അപലപിച്ചു. ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പവാറിന്റെ കരണത്തടിച്ച ഹര്‍വിന്ദര്‍ സിംഗിനെ ശിക്ഷിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
സംഭവത്തെ അപലപിച്ചുകൊണ്ട് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ശരത് പവാറിനു നേരെയുണ്ടായ ആക്രമണത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അപലപിച്ചു. സര്‍ക്കാരിന്റെ നയങ്ങളോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. അക്രമംകൊണ്ട് യാതൊരു അര്‍ത്ഥവുമില്ലെന്ന് സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. പവാര്‍ മാന്യനായ രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹം ആരേയും വാക്കുകള്‍കൊണ്ട് മുറിവേല്പ്പിക്കാറില്ലെന്നും അവര്‍ പറഞ്ഞു.
ജനാധിപത്യ വിരുദ്ധ ശക്തികളാണ് ശരത് പവാറിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് ജനതാദള്‍ നേതാവ് ശരത് യാദവ് പറഞ്ഞു. 24 മണിക്കൂറും ജനങ്ങളെ സേവിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ അവിശ്വസിക്കുന്നതിന് ഇത്തരം സംഭവങ്ങള്‍ ഇടയാക്കും. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ അത് സ്വാതന്ത്ര്യത്തെത്തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഭവം ജനാധിപത്യത്തിനുതന്നെ നാണക്കേടുണ്ടാക്കിയെന്ന് സിപിഎം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണിയാണിത്തരം നടപടിയെന്നും ആചാര്യ കൂട്ടിച്ചേര്‍ത്തു.
ശിവസേന, ബഹുജന്‍ സമാജ് പാര്‍ട്ടി, ബിജു ജനതാദള്‍, സമാജ് വാദി പാര്‍ട്ടി, ജെഡിഎസ്, ആര്‍ജെഡി തുടങ്ങി എല്ലാ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും പവാറിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: