തിരുവനന്തപുരം: മന്ത്രിസ്ഥാനം പോയാലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാനായി സമരം തുടരുമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്. തമിഴ്നാടിന്റെ മനസാക്ഷി ഉണര്‍ത്താന്‍ ഗാന്ധിയന്‍ രീതിയില്‍ ആവശ്യമെങ്കില്‍ നിരാഹാരസമരം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയപാര്‍ട്ടികള്‍ അഭിപ്രായം പറയണം. കേരളത്തിലെ 30 ലക്ഷം ജനങ്ങളുടെ ജീവനുമായി തമിഴ്നാട് പന്താടുകയാണ്. മുല്ലപ്പെരിയാര്‍ വിഷയം ഇന്ത്യയുടെ പ്രശ്നമായി കണ്ട് എം.പിമാര്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കണം. ദേശീയതലത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
പുതിയ ഡാം വേണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്കില്ല. തമിഴ്നാടിന് വെള്ളം നല്‍കും. അക്കാര്യത്തിന് ഏതു തരത്തിലുള്ള ഉറപ്പു നല്‍കാനും കേരളം തയ്യാറാണ്. തമിഴ് നാടിന് ആശങ്ക വേണ്ട. ഡാം തകര്‍ന്നാല്‍ തമിഴ്നാടിനെക്കൂടി ബാധിക്കും. അവിടുത്തെ കൃഷി തകരും.
ജൂലൈ 26നു ശേഷം ഇടുക്കിയില്‍ 20 ഭൂചലനങ്ങള്‍ ഉണ്ടായി. എന്നിട്ടും ഡാം സുരക്ഷിതമാണെന്നാണ് തമിഴ്നാട് അഭിപ്രായപ്പെടുന്നത്. ഡാം സുരക്ഷിതമാണോയെന്ന് തമിഴ്നാട് നിഷ്പക്ഷമായി വിലയിരുത്തണം. മുല്ലപ്പെരിയാര്‍ ഡാം ബലഹീനമാണെന്നു ആദ്യം പറഞ്ഞത് കേരളമല്ല, 1978 ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനാണ്. പുതിയ ഡാം നിര്‍മിക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു. ബ്രിട്ടീഷ് കമ്പനി ഡാമിനു നിശ്ചയിച്ച കാലപരിധി 70 വര്‍ഷമാണ്. എന്നാല്‍, ഇപ്പോള്‍ 32 വര്‍ഷം അധികരിച്ചു. തുടര്ഭൂചലനത്തെത്തുടര്ന്നു ഡാമിന്റെ അടിത്തട്ട് ഇളകിയാടുകയാണ്. റിക്ടര്‍ സ്കെയിലില്‍ ആറ് രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ ഡാം തകരുമെന്നു റൂര്‍ക്കി ഐ.ഐ.ടി റിപ്പോര്‍ട്ട് നല്കിയ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം.
പുതിയ ഡാം പണിയാന്‍ അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. സുപ്രീംകോടതിയും ഇക്കാര്യങ്ങള്‍ മനസ്സിലാക്കണം. മുല്ലപ്പെരിയാര്‍ ഡാം തകരുന്നതോടെ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളും തകരും. മുല്ലപ്പെരിയാറില്‍നിന്നും 15 ടി.എം.സി ജലം ഇടുക്കി ഡാമിലെത്തിയാല്‍ ഇവ തകരും. അപകടമേഖലയായ വണ്ടിപ്പെരിയാറിലെ 70,000 ജനങ്ങളില്‍ 30,000 പേര് തമിഴ്നാട്ടുകാരാണ്. ഡാം തകരുന്നതോടെ തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ കൃഷികള്‍ നശിക്കും. പുതിയ ഡാം പണിതാലും തമിഴ്നാടിനു മുന്‍കാലങ്ങളിലേപ്പോലെ ജലം നല്‍കും. മുല്ലപ്പെരിയാറിലെ ജലത്തില്‍ നിന്ന് നിലവില്‍ 140 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന തമിഴ്നാട് പ്രതിയൂണിറ്റിന് 0.12 പൈസ മാത്രമാണ് കേരളത്തിന് നല്‍കുന്നത്. ഈ വൈദ്യുതി യൂണിറ്റിന് നാല് രൂപക്കാണ് തമിഴ്നാട് വില്‍ക്കുന്നത്. പുതിയ ഡാമില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കാമെന്ന് ഏതു തരത്തിലുള്ള കരാറും കേരളം ഒപ്പുവയ്ക്കാം. അക്കാര്യത്തില്‍ ഉറപ്പു നല്കുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി ഉന്നതാധികാര സമിതി പ്രശ്നത്തെ ഗൗരവമായി കാണണം. ഗൗരവമായ വിഷയത്തില്‍ ഡാം സുരക്ഷാ അതോറിട്ടി സുപ്രിംകോടതിയില്‍ കക്ഷിചേരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: