ന്യൂദല്‍ഹി: അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി സുഖ്റാമിന് സി.ബി. ഐ സ്പെഷ്യല്‍ കോടതി അഞ്ചു വര്‍ഷം കഠിന തടവ് വിധിച്ചു. ഇതോടൊപ്പം നാലു ലക്ഷം രൂപ പിഴയും ഒടുക്കണം. കേസില്‍ ഇദ്ദേഹം കുറ്റക്കാരനെന്ന് പ്രത്യേക കോടതി ഇന്നലെ വിധിച്ചിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കരാര്‍ നല്കിയ സുഖ്റാം ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നും ജഡ്ജി ആര്.പി. പാണ്ഡെ കണ്ടെത്തി.
1996ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരിക്കെ പോളിത്തീന്‍ ഇന്‍സുലേറ്റഡ് ജെല്ലി ഫില്‍ഡ് കേബിളുകള്‍ (പിഐജെഎഫ്) വാങ്ങുന്നതിന് സ്വകാര്യ കമ്പനി ഹരിയാന ടെലികോം ലിമിറ്റഡുമായി ഉണ്ടാക്കിയ കരാറാണ് വിവാദമായത്. 30 കോടി രൂപയ്ക്ക് ഒപ്പുവച്ച കരാര്‍ നല്‍കുന്നതിന് കമ്പനി ചെയര്മാന് ദേവീന്ദര്‍ സിങ് ചൗധരിയില്‍ നിന്നു സുഖ്റാം മൂന്നു ലക്ഷം രൂപ വാങ്ങിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് അദ്ദേഹം രാജിവച്ചു. കൂട്ടുപ്രതി ചൗധരി മരിച്ചതും 84 വയസായി എന്നതും സുഖ്റാമിന് ഇളവുലഭിക്കാനുള്ള കാരണമല്ലെന്നു കോടതി വ്യക്തമാക്കി. സുഖ്റാമിന്റെ ഹിമാചല്‍ പ്രദേശിലെ വീട്ടില്‍ നിന്ന് 1.16 കോടിയുടെ കറന്‍സി പിടിച്ചെടുത്തതും കോടതി ഓര്‍മിപ്പിച്ചു. ഹരിയാന ടെലികോം ലിമിറ്റഡിന് ഇത്രയധികം കേബിള്‍ നല്‍കാനുള്ള ശേഷിയില്ലെന്ന് ടെലികോം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇതു സുഖ്റാം പരിഗണിച്ചില്ല. സമയത്തു കേബിള്‍ ലഭിക്കാത്തതിനാല്‍ മഴക്കാലത്തിനു മുന്‍പ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള വകുപ്പിന്റെ ശ്രമം പരാജയമായി- കോടതി പറഞ്ഞു.
2002-ല്‍ മറ്റൊരു കേസില്‍ സുഖ്റാമിന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 2009-ല്‍ സുഖ്റാം 4.25 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ് സുഖ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: